ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് കർണാടകയിൽ പ്രവേശിക്കും. കേരള - കർണാടക അതിർത്തിയായ ഗുണ്ടലുപേട്ടിലൂടെയാണ് യാത്ര എത്തുന്നത്. 21 ദിവസം കൊണ്ട് 511 കിലോമീറ്റർ കർണാടകയിലൂടെ സഞ്ചരിക്കും. 2023ൽ നടക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള യാത്ര കോൺഗ്രസിന് നവോന്മേഷം നൽകുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ.
യാത്രയിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയും പ്രിയങ്കാഗാന്ധിയും പങ്കെടുക്കുമെന്നും തീയതികൾ ഉടൻ പ്രഖ്യാപിക്കുമെന്നും കർണാടക കോൺഗ്രസ് പ്രസിഡന്റ് ഡി.കെ. ശിവകുമാറും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും അറിയിച്ചു. ഗുണ്ടൽപേട്ടിൽ ഇന്ന് രാവിലെ ഒമ്പതിന് യാത്ര ആരംഭിക്കും. ദസറയുടെ ഭാഗമായി യാത്രയ്‌ക്ക് രണ്ടു ദിവസത്തെ അവധിയുണ്ടാകും.
ബല്ലാരിയിലെ പൊതുയോഗത്തിൽ രാഹുൽ ജനത്തോട് സംവദിക്കും. യുവാക്കൾ, സ്ത്രീകൾ, വിദ്യാർത്ഥികൾ, ആദിവാസികൾ, കർഷകർ എന്നിവരുമായി പ്രത്യേകം സംവദിക്കുമെന്നും ശിവകുമാർ പറഞ്ഞു. ജനസമ്പർക്ക പരിപാടികളും നടത്തും. ചാമരാജനഗർ, മൈസൂർ, മാണ്ഡ്യ, തുമകുരു, ചിത്രദുർഗ, ബെല്ലാരി, റായ്ച്ചൂർ ജില്ലകളിലെ ജാഥകൾ ശേഷം തെലങ്കാനയിൽ പ്രവേശിക്കും. ഒക്ടോബർ 19ന് ബെല്ലാരിയിൽ പൊതുജന റാലി സംഘടിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |