അങ്കമാലി: നിയമസഭാ തിരഞ്ഞെടുപ്പ് സമയങ്ങളിൽ മാത്രം ചർച്ചയാകുന്ന വിഷയമാണ് അങ്കമാലിയിലെ കളിക്കളം. പ്രത്യേകിച്ച് എം.എൽ.എയും മുൻമന്ത്രിയുമായ കോൺഗ്രസ് നേതാവ് കെ.ബാബു മത്സര രംഗത്തുണ്ടെങ്കിൽ.അങ്കമാലിക്കാരനായ ബാബു കുട്ടിക്കാലത്തേ ഫുട്ബാൾ കളിക്കാരനാണ്. തിരഞ്ഞെടുപ്പുകാലത്ത് പഴയ ഫുട്ബാൾ കഥകളെല്ലാം മാദ്ധ്യമങ്ങൾ ചികഞ്ഞെടുക്കും. കെ.ബാബു ഉൾപ്പെടെ അങ്കമാലിയിലെ സെന്റ് ജോസഫ് ഹൈസ്കൂൾ ഗ്രൗണ്ടിൽ കളിച്ചുവളർന്ന കായിക താരങ്ങളെല്ലാം പിന്നീട് പല മേഖലകളിൽ പ്രശസ്തരായി. പക്ഷേ, നിർഭാഗ്യകരമെന്ന് പറയട്ടെ കളിക്കളത്തിന്റെ കാര്യത്തിൽ അങ്കമാലി ഇപ്പോഴും പഴയ അങ്കമാലി തന്നെ. അടിസ്ഥാന സൗകര്യങ്ങളോടു കൂടിയ കളിക്കളം സ്വപ്നം മാത്രം.
ബഡ്ജറ്റ് പ്രഹസനം
1980ലാണ് പഞ്ചായത്തിൽ നിന്ന് നഗരസഭയായി അങ്കമാലിക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നത്. അന്നു മുതൽ എല്ലാ ബഡ്ജറ്റിലും കളിക്കളം പദ്ധതിയും ഇടംപിടിക്കും. കഴിഞ്ഞ എൽ.ഡി.എഫ് ഭരണസമിതി അങ്ങാടിക്കടവിൽ കളിക്കളത്തിനായി സ്ഥലംവാങ്ങാൻ ആലോചിച്ചിരുന്നു. എന്നാൽ ഭരണപക്ഷത്തുനിന്നു തന്നെ എതിർപ്പും അഴിമതി ആരോപണവും ഉയർന്നതോടെ സി.പി.എം ജില്ലാ കമ്മിറ്റി വിഷയത്തിൽ ഇടപെട്ടു. പദ്ധതി ഫ്രീസറിലായി.
തനത് ഫണ്ടായി കോടികൾ അക്കൗണ്ടിലുണ്ട്. വിവിധ വാർഡുകളിൽ പുറമ്പോക്കായി രണ്ട് ഏക്കറോളം സ്ഥലം നഗരസഭയ്ക്കകത്തുണ്ട്. അതേറ്റെടുത്ത് ചെറിയ കളിക്കളങ്ങൾ നിർമ്മിക്കാനാകും. എന്നാൽ ആ വഴിക്കുള്ള യാതൊരു നീക്കവും അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല.
എങ്ങുമെത്താതെ
ടർഫ് കോർട്ട്
കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് സെന്റ് ആൻസ് കോളേജിനു പിന്നിലെ അയ്യായി പാടത്ത് 50 ലക്ഷം രൂപ മുടക്കി 53 സെന്റ് സ്ഥലത്ത് ടർഫ് കോർട്ട് നിർമ്മിച്ചു. നിലവിലെ ഭരണ സമിതി വന്നതിനു ശേഷം 20 ലക്ഷം കൂടി ഇവിടെ ചെലവിട്ടു. ടർഫ് കോർട്ട് തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷവും യുവജന സംഘടനകളും പ്രക്ഷോഭം നടത്തി. നാലു മാസം മുമ്പ് റോജി എം.ജോൺ എം.എൽ.എ ടർഫ് കോർട്ടിന്റെ ഉദ്ഘാടനവും നടത്തി.
എന്നാൽ ഇവിടേക്കു നടപ്പാതയില്ല, ഡ്രെയിനേജ്, ജനറേറ്റർ, ഡ്രസിംഗ് റൂം സൗകര്യങ്ങളുമില്ല. എന്തിനേറെ ശൗചാലയം പോലുമില്ല. നഗരസഭയുടെ അനാസ്ഥയ്ക്ക് തെളിവായി ടർഫ് കോർട്ട് നിലകൊള്ളുന്നു.
സ്ഥലം ഉടൻ കണ്ടെത്തും
നടപ്പ് സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ നാലു കോടി രൂപ കളിക്കളത്തിനായി വകയിരുത്തിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കുന്നതിന് ഉടൻ ടെൻഡർ നൽകും. മൂന്നു മാസത്തിനുള്ളിൽ സ്ഥലം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.
റെജി മാത്യു, നഗരസഭാ ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |