കൊച്ചി: ഇന്ത്യൻ കറൻസി അനധികൃതമായി ഡോളറാക്കി വിദേശത്തേക്കു കടത്തിയതിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് നിർണായക പങ്കുണ്ടെന്ന് കസ്റ്റംസ്. കേസിൽ ശിവശങ്കറിനെ ആറാം പ്രതിയാക്കി കസ്റ്റംസ് ഇന്നലെ എറണാകുളം അഡി. സി.ജെ.എം കോടതിയിൽ കുറ്റപത്രം നൽകി.
തിരുവനന്തപുരം യു.എ.ഇ കോൺസുലേറ്റിലെ മുൻ ഫിനാൻസ് മേധാവി ഖാലിദ് മുഹമ്മദ് അലി ഷൗക്രി, പി.എസ്. സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായർ, യൂണിടാക് ബിൽഡേഴ്സ് എം.ഡി സന്തോഷ് ഈപ്പൻ എന്നിവരാണ് ആദ്യ അഞ്ചു പ്രതികൾ.
നയതന്ത്ര സ്വർണക്കടത്തു കേസിൽ പ്രതികളായ സ്വപ്നയും സരിത്തുമാണ് കസ്റ്റംസിന്റെ ചോദ്യം ചെയ്യലിൽ ഡോളർ കടത്ത് വെളിപ്പെടുത്തിയത്. 2019 ആഗസ്റ്റ് ഏഴിന് ഖാലിദ് 1.90 ലക്ഷം ഡോളർ (1.30 കോടി രൂപ) തിരുവനന്തപുരത്തു നിന്ന് ഈജിപ്റ്റിലെ കെയ്റോവിലേക്ക് കടത്തിയെന്നാണ് ഇവരുടെ മൊഴി. എയർപോർട്ടിലെ സുരക്ഷാ പരിശോധനകളിൽ നിന്ന് ഖാലിദിനെ രക്ഷിക്കാൻ സരിത്തും സ്വപ്നയും മസ്കറ്റ് വരെ കൂടെപ്പോയി. ഈ വെളിപ്പെടുത്തലിൽ രജിസ്റ്റർ ചെയ്ത കേസിലാണ് കുറ്റപത്രം.
കുറ്റപത്രത്തിൽ നിന്ന്
ലൈഫ് മിഷൻ കമ്മിഷനായി ലഭിച്ച പണമാണ് ഖാലിദ് കടത്തിയത്.
ലൈഫ് മിഷനിൽ സി.ഇ.ഒയെ മറികടന്ന് ശിവശങ്കർ ഇടപെട്ടു
പദ്ധതി നടപ്പാക്കാൻ ശിവശങ്കറിന് ഒരു കോടി രൂപ കൈക്കൂലി ലഭിച്ചു.
ഈ തുകയാണ് സ്വപ്നയുടെ ലോക്കറുകളിൽ നിന്ന് പിടിച്ചെടുത്തത്.
കോൺസുലേറ്റിലെ ദുരൂഹ സാമ്പത്തിക ഇടപാടുകൾ ശിവശങ്കർ സർക്കാരിനെ അറിയിക്കാതെ പ്രതികളെ സഹായിച്ചു.
വിദേശ മന്ത്രാലയത്തെയും സംസ്ഥാന പ്രോട്ടോക്കോൾ വകുപ്പിനെയും മറികടന്ന് ശിവശങ്കർ കോൺസുൽ ജനറലുമായും നയതന്ത്ര ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ചകൾ നടത്തി.
കോൺസുൽ ജനറലിന് എക്സ് കാറ്റഗറി സുരക്ഷ നൽകാൻ മുൻകൈയെടുത്തത് ശിവശങ്കറാണ്.
ഇതിനാൽ കോൺസുലേറ്റിലെ ഉദ്യോഗസ്ഥർക്ക് തടസമില്ലാതെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്താനായി.
കമ്മിഷൻ വന്ന വഴി
2018ലെ പ്രളയത്തിൽ വീടു നഷ്ടപ്പെട്ടവർക്ക് വീട് വാഗ്ദാനം ചെയ്ത് യു.എ.ഇ റെഡ് ക്രസന്റ് സർക്കാരിനെ സമീപിച്ചു. പദ്ധതിച്ചെലവായ ഒരു കോടി ദിർഹത്തിൽ (18.75 കോടി രൂപ) 30 ലക്ഷം ദിർഹം യു.എ.ഇ കോൺസുലേറ്റിന് കമ്മിഷനായി ലഭിച്ചു. ബാക്കി 70 ലക്ഷം ദിർഹത്തിൽ ആറു ശതമാനം കമ്മിഷനാണ് മറ്റു പ്രതികൾക്ക് ലഭിച്ചത്. പദ്ധതി നടത്തിപ്പിന് സന്ദീപ് നായരാണ് യൂണിടാക് ബിൽഡേഴ്സിനെ പരിചയപ്പെടുത്തിയത്. കോൺസുൽ ജനറലിനുള്ള 30 ലക്ഷം ദിർഹത്തിൽ ഒരു കോടി രൂപ ശിവശങ്കറിനു ലഭിച്ചു. ശേഷിച്ച തുക കോൺസുൽ ജനറലിനും ഷൗക്രിക്കും കൂടിയുള്ളതായിരുന്നു. ഇതിൽ ഖാലിദിന്റെ വിഹിതമാണ് ഡോളറാക്കി കടത്തിയത്.
കോൺസുൽ ജനറലിനും
പങ്കുണ്ടെന്ന് സ്വപ്ന
കൊച്ചി: ഡോളർ കടത്തിൽ ഖാലിദ് മുഹമ്മദ് അലി ഷൗക്രിക്കൊപ്പം യു.എ.ഇ കോൺസുൽ ജനറൽ ജമാൽ ഹുസൈൻ അൽസാബി, റഷീദ് അൽ ഷെമി, അഡ്മിനിസ്ട്രേറ്റീവ് അറ്റാഷെ അബ്ദുള്ള സാദ് അൽ ഖ്വദാനി എന്നിവർക്കും പങ്കുണ്ടെന്ന് സ്വപ്ന മൊഴി നൽകിയതായി കുറ്റപത്രത്തിൽ പറയുന്നു.
ചില രാഷ്ട്രീയ നേതാക്കൾ കോൺസുൽ ജനറൽ ഓഫീസിലെ നയതന്ത്ര ഉദ്യോഗസ്ഥർ വഴി വിദേശത്തേക്ക് വിദേശ കറൻസി കടത്തിയിട്ടുണ്ടെന്ന സ്വപ്നയുടെ മൊഴിയും കുറ്റപത്രത്തിലുണ്ട്.
സ്വപ്ന കസ്റ്റംസിനോടു പറഞ്ഞത്
നാലു തവണ ഖാലിദ് കറൻസി കടത്തി. ഗൺമാൻ ജയഘോഷും സരിത്തും സഹായിച്ചു. ഒരിക്കൽ അനധികൃതമായി വിദേശ കറൻസി കൈവശം വച്ചതിനു ഖാലിദ് കെയ്റോ എയർപോർട്ടിൽ പിടിയിലായി പിഴയൊടുക്കി. 1.90 ലക്ഷം ഡോളറിന്റെ കറൻസി ഖാലിദിന് കൊടുത്തത് സന്തോഷ് ഈപ്പനാണ്. ശേഷാദ്രിയും സന്തോഷ് ഈപ്പനും ചേർന്നാണ് ഡോളറാക്കിയത്. ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി കോൺസുൽ ജനറലിന് ലഭിച്ച ആറു കോടിയോളം രൂപയ്ക്കു തുല്യമായ കമ്മിഷനിൽ ഖാലിദിന്റെ വിഹിതമാണ് ഡോളറാക്കിയത്. നയതന്ത്ര പാസ്പോർട്ട് ഇല്ലാതിരുന്നിട്ടും സരിത്തിന്റെയും പി.ആർ.ഒ ഗോപാലകൃഷ്ണന്റെയും സഹായത്തോടെ ഖാലിദ് ഇന്ത്യൻ ഡിപ്ളോമാറ്റിക് ഐ.ഡി കാർഡ് തരപ്പെടുത്തിയിരുന്നു.
സ്വപ്നയുടെയും ശിവശങ്കറിന്റെയും
'മുഖ്യമന്ത്രി' പരാമർശം കുറ്റപത്രത്തിൽ
കൊച്ചി: ഡോളർ കടത്തു കേസിൽ സ്വപ്നയും ശിവശങ്കറും നൽകിയ മൊഴികളിൽ മുഖ്യമന്ത്രിയെക്കുറിച്ചു പറഞ്ഞ നാലു സാഹചര്യങ്ങളാണ് 42 പേജുള്ള കുറ്റപത്രത്തിൽ ഉള്ളത്.
ഒന്ന്
ശിവശങ്കർ ആവശ്യപ്പെട്ടതനുസരിച്ച് മുഖ്യമന്ത്രിക്ക് കത്തെഴുതിയതിനെത്തുടർന്നാണ് കോൺസുൽ ജനറലിനെ എക്സ് കാറ്റഗറി സുരക്ഷയിൽ ഉൾപ്പെടുത്തിയതെന്ന സ്വപ്നയുടെ മൊഴി. മൂന്നു തവണയായി ഇന്റർനാഷണൽ പാസ്പോർട്ടുള്ള മൂന്നു വനിതകളെ ഉപയോഗിച്ചു സ്വർണം കടത്തി. മൊറോക്കോ, ഈജിപ്റ്റ്, യു.എ.ഇ രാജ്യക്കാരായിരുന്നു അവർ. ഒരുതവണ യാത്രക്കാരിയെ വിട്ടയയ്ക്കാൻ വൈകിയപ്പോൾ കോൺസുൽ ജനറൽ കയർത്തു സംസാരിച്ചു. അവരെ എയർപോർട്ടിൽ തടഞ്ഞുവയ്ക്കുന്നതെന്തിനാണെന്ന് ചോദിച്ച കോൺസുൽ ജനറൽ അവർ സുരക്ഷിതയായി പുറത്തെത്തിയെന്ന് അറിഞ്ഞശേഷം ഇത്തരം തടസങ്ങളുണ്ടാവരുതെന്ന് ശിവശങ്കറിനെ അറിയിക്കാൻ നിർദ്ദേശിച്ചു. തുടർന്നാണ് ശിവശങ്കർ കത്തെഴുതാൻ പറഞ്ഞത്.
രണ്ട്
2017 ആദ്യം മുഖ്യമന്ത്രി യു.എ.ഇയിൽ ആയിരിക്കെ അദ്ദേഹത്തിനു നൽകാൻ പായ്ക്കറ്റുകൾ കൊണ്ടുപോയെന്ന് സ്വപ്ന നൽകിയ മൊഴി. നയതന്ത്ര പ്രതിനിധിയായ അഹമ്മദ് അൽ ദൗഖി ശിവശങ്കറിന്റെ അഭ്യർത്ഥന പ്രകാരം കോൺസുൽ ജനറലിന്റെ അറിവോടെ ചില പായ്ക്കറ്റുകൾ മുഖ്യമന്ത്രിക്ക് നൽകാനായി കൊണ്ടുപോയെന്ന് സ്വപ്ന പറയുന്നു.
മൂന്ന്
ലൈഫ് മിഷൻ വീട് പദ്ധതി സർക്കാരിലൂടെ നടപ്പാക്കാനായിരുന്നു റെഡ് ക്രസന്റിന്റെ താത്പര്യം. നടപടിക്രമങ്ങൾ ഏറെയുള്ളതിനാൽ പദ്ധതി വൈകുമെന്നു വ്യക്തമാക്കിയ ശിവശങ്കർ കോൺസുൽ ജനറലിനും സ്വപ്നയ്ക്കും ക്ളിഫ് ഹൗസിൽ മുഖ്യമന്ത്രിയെ കാണാൻ അവസരമൊരുക്കി. കോൺസുലേറ്റ് ഇക്കാര്യം കൈകാര്യം ചെയ്യാൻ തീരുമാനിച്ചത് ഈ യോഗത്തിലാണെന്ന സ്വപ്നയുടെ മൊഴി
നാല്
സർക്കാരിന്റെ പ്രളയ ദുരിതാശ്വാസത്തിന്റെ കോഓർഡിനേഷന്റെയും റീ ബിൽഡ് കേരള പദ്ധതിയുടെയും ഭാഗമായി ലൈഫ് മിഷൻ മീറ്റിംഗിൽ പങ്കെടുത്തെന്ന് ശിവശങ്കറിന്റെ മൊഴി. ഇതിനു മുഖ്യമന്ത്രിയിൽ നിന്ന് വാക്കാൽ അനുമതി വാങ്ങിയിരുന്നു. കോൺസുൽ ജനറൽ തന്നെ വിളിച്ചതിനെക്കുറിച്ചും മീറ്റിംഗിനെക്കുറിച്ചും മുഖ്യമന്ത്രിയോടു പറഞ്ഞെന്നും ശിവശങ്കർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |