SignIn
Kerala Kaumudi Online
Saturday, 27 April 2024 10.02 AM IST

രണ്ടാം ബാഡ്‌ജ് ഒഫ് ഓണർ തിളക്കത്തിൽ കെ. ലാൽജി

lalji

കൊച്ചി: അന്വേഷണമികവിന് തുടർച്ചയായ രണ്ടാം തവണയും പൊലീസ് മേധാവിയുടെ ബാഡ്‌ജ് ഒഫ് ഓണർ കരസ്ഥമാക്കി കെ. ലാൽജി. പൊലീസ് ആസ്ഥാനത്ത് എൻ.ആർ.ഐ സെല്ലിന്റെ ചുമതലയുള്ള എസ്.പിയായ അദ്ദേഹം 2020 ലും ബാഡ്‌ജ് ഒഫ് ഓണർ നേടിയിരുന്നു.

2021ലെ മികവിനുള്ള അംഗീകാരമാണ് കഴിഞ്ഞ ദിവസം ഡി.ജി.പി പ്രഖ്യാപിച്ചത്. ഇടുക്കി വണ്ടിപ്പെരിയാറിൽ സ്വഭാവിക മരണമെന്ന് മാതാപിതാക്കൾ പോലും പറഞ്ഞ ആറു വയസുകാരി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതാണെന്ന് പീരുമേട് ഡിവൈ.എസ്.പിയായിരിക്കെ കണ്ടെത്തിയ മികവാണ് വീണ്ടും അംഗീകാരം നേടിക്കൊടുത്തത്.

2021 ജൂണിലാണ് വണ്ടിപ്പെരിയാറിലെ ചൂരക്കുളത്ത് തേയില തോട്ടത്തിലെ ലയത്തിൽ കഴുത്തിൽ ഷാൾ മുറുകി മരിച്ചനിലയിൽ ആറു വയസുകാരിയെ കണ്ടെത്തിയത്. കളിക്കുന്നതിനിടെ ഷാൾ കുരുങ്ങിയുള്ള മരണമെന്നാണ് വീട്ടുകാരും നാട്ടുകാരും കരുതിയത്. സ്ഥലം പരിശോധിച്ച കെ. ലാൽജിക്കും സി.ഐ. സുനിൽകുമാറിനും അസ്വാഭാവികത തോന്നി. കുരുക്കിന്റെ രീതിയും പരിസരത്തെ സൂചനകളും കൊലപാതകമെന്ന സംശയം ശക്തമാക്കി. മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്താൻ ലാൽജി നിർദ്ദേശിച്ചു. പീഡനത്തിനിരയായി കഴുത്ത് ഞെരിക്കപ്പെട്ടാണ് കുട്ടി മരിച്ചതെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. മൂന്നു വർഷത്തോളം ലൈംഗികപീഡനത്തിന് ഇരയായിരുന്നതായും ഡോക്ടർമാർ സ്ഥിരീകരിച്ചു.

സമർത്ഥമായി നടത്തിയ നീക്കങ്ങളിലൂടെ മൂന്നാം ദിവസം പ്രതിയായ അർജുനെ (22) പൊലീസ് അറസ്റ്റു ചെയ്തു. ലയത്തിലെ തൊട്ടടുത്ത മുറിയിലാണ് അർജുൻ താമസിച്ചിരുന്നത്. മൂന്നു വർഷമായി ഇയാൾ കുട്ടിയെ പീഡിപ്പിച്ചിരുന്നു. മാതാപിതാക്കൾ പകൽ ജോലിക്ക് പോകുമ്പോഴായിരുന്നു പീഡനം. സംഭവദിവസം പീഡനത്തിനിടെ കുട്ടി അബോധാവസ്ഥയിലായി. തുടർന്നാണ് കഴുത്തി ഷാൾ കെട്ടി മുറിക്കുള്ളിലെ കയറിൽ പെൺകുട്ടിയെ തൂക്കിയത്.

കുട്ടിയെ മരിച്ചനിലയിൽ കണ്ടപ്പോൾ ഇയാൾ പൊട്ടിക്കരഞ്ഞതും സംസ്കാര ചടങ്ങുകളിലെ പെരുമാറ്റത്തിലും അസ്വാഭാവികത തോന്നിയതാണ് അർജുനിലേയ്ക്ക് പൊലീസിന്റെ സംശയം നീണ്ടത്. സ്വാഭാവികമരണമെന്ന് കരുതിയ കേസ് പോക്സോ ഉൾപ്പെട്ട കേസായി മാറുകയും ചെയ്ത മികവാണ് ലാൽജിയെയും സുനിൽകുമാറിനെയും ബാഡ്‌ജ് ഒഫ് ഓണറിന് അർഹരാക്കിയത്.

ബംഗാളിലെത്തി മോഷ്ടാക്കളെ കുടുക്കി

കൊച്ചി ഏലൂരിലെ ഐശ്വര്യ ജുവലറിയിൽ മോഷണം നടത്തിയ പ്രതികളെ 10 ദിവസത്തിനകം പിടികൂടിയതിനാണ് 2020 ലെ ബാഡ്‌ജ് ഒഫ് ഓണർ കെ. ലാൽജിക്ക് ലഭിച്ചത്. 326 പവൻ സ്വർണവും 25 കിലോ വെള്ളിയുമാണ് ഭിത്തി തുരന്ന് അകത്തുകയറി കവർന്നത്. ബംഗാളിൽ നിന്ന് ബംഗ്ളാദേശിലേക്ക് കടക്കാൻ ശ്രമിച്ച പ്രതികളെ പിന്തുടർന്നാണ് ലാൽജിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്. 200 ലേറെ ഗുഡ് സർവീസ് എൻട്രിയും നേടിയിട്ടുണ്ട്. കൊച്ചി സിറ്റിയിൽ അസിസ്റ്റന്റ് കമ്മിഷണർ, റൂറലിൽ അഡിഷണൽ എസ്.പി തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. കൊച്ചിയിലെ ക്രിമിനൽ, മയക്കുമരുന്ന് സംഘങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച് ശ്രദ്ധേയനായ ഓഫീസറാണ് അദ്ദേഹം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, K LALJI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.