ആലുവ: ആറ് വയസുകാരിയായ മകളെ ആലുവ മാർത്താണ്ഡവർമ്മ പാലത്തിൽനിന്ന് പെരിയാറിലേക്ക് എറിഞ്ഞശേഷം പിന്നാലെ ചാടിയ പിതാവും മരിച്ചു. ചെങ്ങമനാട് പുതുവാശേരി മല്ലിശേരിവീട്ടിൽ ചന്ദ്രന്റെ മകൻ ലൈജു (43), മകൾ അത്താണി അസീസി ഹൈസ്കൂളിലെ ഒന്നാംക്ളാസ് വിദ്യാർത്ഥിനി ആര്യനന്ദ (6) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. വിദേശത്തായിരുന്ന ലൈജുവിന്റെ ഭാര്യ സവിത ഇന്നലെ രാവിലെ പതിനൊന്നോടെ വീട്ടിലെത്താനിരിക്കെയാണ് സംഭവം.
ആര്യനന്ദ പിതാവിന്റെ സുഹൃത്തിന്റെ ഓട്ടോയിലാണ് ദിവസവും സ്കൂളിലേക്ക് പോകുന്നത്. പതിവുപോലെ രാവിലെ ഓട്ടോ എത്തിയെങ്കിലും ഇന്ന് മകളെ താൻതന്നെ സ്കൂളിൽകൊണ്ടുവിടാമെന്ന് സുഹൃത്തിനോട് പറഞ്ഞതിനാൽ ഓട്ടോ പോയി. എന്നാൽ സ്കൂളിൽപോകാൻ തയ്യാറായിനിന്ന കുട്ടിയുമായി ലൈജു ബൈക്കിൽ ആലുവയിലേക്കാണ് പോയത്. തുടർന്ന് പാലത്തിലെത്തി ബൈക്കുവച്ചു.
ജീവിതം അവസാനിപ്പിക്കുകയാണെന്നും എല്ലാവരും ക്ഷമിക്കണമെന്നും അഭ്യർത്ഥിച്ച് ഫാമിലി വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പോസ്റ്റിട്ടശേഷമാണ് മകളെ പാലത്തിന്റെ കൈവരിക്ക് മുകളിലൂടെ പെരിയാറിലേക്ക് എറിഞ്ഞു. കാൽനട യാത്രക്കാരായ സ്ത്രീകൾ സംഭവം കണ്ട് ബഹളം വച്ചെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ ലൈജുവും പിന്നാലെ ചാടുകയായിരുന്നു.
ആലുവ പൊലീസും ഫയർഫോഴ്സും ഉളിയന്നൂരിൽ നിന്നെത്തിയ നീന്തൽ വിദഗ്ദ്ധരുടെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് വൈകിട്ട് മൂന്നരയോടെ ലൈജുവിന്റെ മൃതദേഹം കണ്ടെത്തിയത്. അഞ്ചരയോടെ മാർക്കറ്റുഭാഗത്തുനിന്ന് ആര്യനന്ദയുടെ മൃതദേഹവും കണ്ടെത്തി.
പുതുവാശേരി എസ്.എൻ.ഡി.പി ബിൽഡിംഗിൽ പ്ളംബിംഗ് - ഇലക്ട്രിക്കൽ സാധനങ്ങളുടെ മൊത്തവിതരണ സ്ഥാപനം നടത്തുകയാണ് ലൈജു. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമികസൂചന. ആലുവ ജില്ലാ ആശുപത്രിയിൽ ഇന്ന് രാവിലെ പോസ്റ്റുമോർട്ടത്തിനുശേഷം 11ന് യു.സി കോളേജ് ശ്മശാനത്തിൽ ഇരുവരുടെയും മൃതദേഹം സംസ്കരിക്കും.
ശാന്തയാണ് ലൈജുവിന്റെ മാതാവ്. ആലുവ വിദ്യാധിരാജ സ്കൂളിൽ അഞ്ചാംക്ളാസ് വിദ്യാർത്ഥി അഭയ്ദേവ് മകനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |