കൊച്ചി: യുട്യൂബ് അവതാരകയെ അപമാനിച്ച കേസിൽ നടൻ ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിൻവലിക്കുന്നു.നടനെതിരെയുള്ള കേസിലെ എഫ് ഐ ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. പരാതിയുമായി ബന്ധപ്പെട്ട് ഇരുകക്ഷികളും ഒത്തുതീർപ്പിലെത്തിയ സാഹചര്യത്തിലാണ് പരാതി പിൻവലിക്കുന്നത്.
പരാതി പിൻവലിക്കുകയാണെന്ന് കാട്ടി കോടതിയ്ക്ക് സമർപ്പിക്കുന്നതിനുള്ള ഹർജി പരാതിക്കാരി ഒപ്പിട്ടു നൽകി.സിനിമാ നിർമാതാക്കളുടെ സംഘടന ഇരുവരെയും വിളിച്ചുവരുത്തി നടത്തിയ ചർച്ചയിൽ നടൻ ക്ഷമാപണം നടത്തിയതിനെത്തുടർന്നാണ് പരാതി പിൻവലിക്കുന്നതെന്നാണ് വിവരം. പരാതിക്കാരിയോടും കുടുംബത്തോടും മാദ്ധ്യമസ്ഥാപനത്തിലെ മറ്റ് ജീവനക്കാരോടും മാപ്പപേക്ഷ നടത്തിയ സാഹചര്യത്തിൽ പരാതിയുമായി മുന്നോട്ടു പോകുന്നില്ലെന്ന് പരാതിക്കാരി അറിയിച്ചതായി ശ്രീനാഥ് ഭാസിയുടെ അഭിഭാഷകൻ പറഞ്ഞു. ഇതിന്റെ ഭാഗമായി ഹൈക്കോടതിയിൽ സത്യവാങ്‌മൂലവും വക്കാലത്തും ഒപ്പിട്ടു നൽകിയതായും അഭിഭാഷകൻ വെളിപ്പെടുത്തി.
'ചട്ടമ്പി' എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി മോശമായി പെരുമാറിയെന്നും ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിന് പിന്നാലെ ചോദ്യം ചെയ്യാനായി ശ്രീനാഥിനെ പൊലീസ് വിളിച്ചു വരുത്തിയ ശേഷം അറസ്റ്റ് ചെയ്തിരുന്നു. മൂന്നര മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. ഐപിസി 509 (സ്ത്രീത്വത്തെ അപമാനിക്കല്‍), ഐപിസി 354(ലൈംഗിക ചുവയോടെ സംസാരിക്കല്‍), 294 ബി എന്നീ മൂന്ന് വകുപ്പുകള്‍ ചുമത്തിയാണ് ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ശേഷം നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |