തിരുവനന്തപുരം:സ്കൂൾ കലോത്സവ ആഹ്ളാദത്തിമിർപ്പിനിടെ അരുമാനൂർ എം.വി ഹയർസെക്കൻഡറി സ്കൂളിലേക്ക് അപ്രതീക്ഷിതമായെത്തിയ ദുരന്ത വാർത്ത കൂട്ടക്കരച്ചിലിന് വഴിമാറി. ഒരു ദിവസം നീണ്ടുനിന്ന സ്കൂൾ കലോത്സവത്തിന്റെ സമാപനചടങ്ങുകൾക്ക് മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് പത്താംക്ളാസ് വിദ്യാർത്ഥികളായ അശ്വിൻരാജും ജോസ്‌വിനും അപകടത്തിൽപ്പെട്ട വാർത്തയെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് ഓടെ നാട്ടുകാരനായ ഒരാളാണ് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട വാർത്ത സ്കൂളിൽ അറിയിച്ചത്. വിവരമറിഞ്ഞയുടൻ അദ്ധ്യാപകർ സംഭവ സ്ഥലത്തേക്ക് കുതിച്ചു.സ്കൂളിൽ നിന്ന് ഒന്നര കിലോമീറ്ററോളം അകലെയാണ് അപകടം നടന്ന മാവിളക്കടവ്. കുട്ടികൾ വീട്ടിലില്ലെന്ന് ഉറപ്പാക്കിയശേഷം അദ്ധ്യാപകർ കടവിലെത്തിയപ്പോഴേക്കും അശ്വിൻ രാജിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. പിന്നാലെ ജോസ്‌വിനിന്റെ മൃതദേഹവും കണ്ടെത്തി. പാട്ടും നൃത്തവും കലാപരിപാടികളുമായി ആഹ്ളാദ തിമിർപ്പിലായിരുന്ന കലോത്സവ വേദിയിലേക്ക് ദുരന്ത വാർത്തയെത്തിയതോടെ പരിപാടികളെല്ലാം അവസാനിപ്പിച്ചു.
പത്താം ക്ളാസ് ഡി ഡിവിഷൻ വിദ്യാർത്ഥികളാണ് അശ്വിൻ രാജും ജോസ്‌വിനും. ഇതേക്ളാസിലെ മറ്റ് മൂന്ന് വിദ്യാർത്ഥികളും ഇവർക്കൊപ്പമുണ്ടായിരുന്നു. ജോസ്‌വിന്റെ പിതാവ് നടത്തുന്ന ഹോട്ടലിലെത്തി ഉച്ചഭക്ഷണം കഴിച്ചശേഷം അവിടെ നിന്ന് വീട്ടുകാരറിയാതെയാണ് കുട്ടികൾ മാവിളക്കടവിലെത്തിയത്. സ്കൂളിലെ മികച്ച ഫുട്ബാൾ കളിക്കാരനായ അശ്വിൻരാജിന്റെയും ഉറ്റചങ്ങാതിയായ ജോസ്‌വിന്റെയും വിയോഗം സഹപാഠികൾക്കും അദ്ധ്യാപകർക്കും തീരാനോവായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |