കണ്ണൂർ: സിപിഎം പോളിറ്റ്‌ബ്യൂറോ അംഗവും പാർട്ടി മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്‌ണന്റെ(68) മൃതദേഹവും വഹിച്ചുകൊണ്ടുളള എയർ ആംബുലൻസ് കണ്ണൂർ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജനടക്കം നേതാക്കൾ കണ്ണൂരിൽ മൃതദേഹം ഏറ്റുവാങ്ങും. ആയിരക്കണക്കിന് സിപിഎം പാർട്ടി പ്രവർത്തകർ വികാരവായ്‌പ്പോടെ പ്രിയ നേതാവിനെ മൃതദേഹം ഒരുനോക്കുകാണാൻ ഇവിടെ എത്തിയിട്ടുണ്ട്.
രാവിലെ 11.22ന് ചെന്നൈ വിമാനത്താവളത്തിൽ നിന്നുമാണ് എയർ ആംബുലൻസ് പുറപ്പെട്ടത്. ഭാര്യ വിനോദിനി, മകൻ ബിനീഷ്, മരുമകൾ റിനീറ്റ എന്നിവർ എയർ ആംബുലൻസിൽ അനുഗമിക്കും. ഉച്ചയ്‌ക്ക് ഒരു മണിയോടെയാകും എയർ ആംബുലൻസ് എത്തുക. തങ്ങളുടെ പ്രിയങ്കരനായ നേതാവിന് അന്തിമോപചാരമർപ്പിക്കാൻ കണ്ണൂരിൽ 14 ഇടങ്ങളിൽ സൗകര്യം പാർട്ടി ഒരുക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും തലശേരിയിൽ കോടിയേരിയ്‌ക്ക് അന്തിമോപചാരമർപ്പിക്കും. കുടുംബസമേതമാണ് മുഖ്യമന്ത്രി അന്തിമോപചാരം അർപ്പിക്കുക.
വിമാനത്താവളത്തിൽ നിന്നും വിലാപയാത്രയായാണ് കോടിയേരിയുടെ മൃതദേഹം തലശേരിയിലെത്തിക്കുക. ഇന്ന് മുഴുവൻ തലശേരിയിൽ പൊതുദർശനമുണ്ട്. അദ്ദേഹത്തോടുളള ആദരസൂചകമായി തലശേരി, ധർമ്മടം, കണ്ണൂർ മണ്ഡലങ്ങളിൽ നാളെ ഹർത്താൽ ആചരിക്കും. തലശേരിയിൽ പയ്യാമ്പലം കടപ്പുറത്ത് തന്റെ പാർട്ടിയിലെ പ്രിയ നേതാക്കളുടെ സ്‌മൃതികുടീരങ്ങൾക്ക് സമീപമാകും കോടിയേരിയുടെയും അന്ത്യവിശ്രമ സ്ഥലം. നാളെ വൈകുന്നേരം മൂന്ന് മണിയോടെയാകും സംസ്‌കാരം.
തന്നെ നേതാവാക്കി വളർത്തിയ, നിരവധി തവണ അദ്ദേഹത്തിന്റെ ഉജ്വലവും ആവേശമേറിയതുമായ പ്രസംഗങ്ങൾ മുഴങ്ങിയ തലശേരി ടൗൺ ഹാളിൽ കോടിയേരിയുടെ മൃതദേഹം വൈകുന്നേരം പൊതുദർശനത്തിന് വയ്‌ക്കും. മട്ടന്നൂർ ടൗൺ, നെല്ലൂന്നി, ഉരുവച്ചാൽ, നിർവേലി, മൂന്നാംപീടിക, തൊക്കിലങ്ങാടി, കൂത്തുപറമ്പ്, പോക്കോട്, കോട്ടയംപൊയിൽ, ആറാംമൈൽ, വേറ്റുമ്മൽ, കതിരൂർ, പൊന്ന്യം സ്രാമ്പി,ചുങ്കം എന്നിവിടങ്ങളിലാണ് പൊതുദർശനമുണ്ടാകുക. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് അടക്കം മുതിർന്ന നേതാക്കൾ അടുത്തദിവസം കണ്ണൂരേക്ക് എത്തും. പ്രിയ നേതാവിന്റെ സംസ്‌കാരത്തിൽ മുതിർന്ന നേതാക്കൾ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |