SignIn
Kerala Kaumudi Online
Friday, 26 April 2024 12.56 PM IST

ദേഷ്യമാണെങ്കിൽ മുഷ്‌ടി ചുരുട്ടും ; സന്തോഷമാണോ പൊട്ടിച്ചിരിക്കും

kodiyeri

 രാഘവൻ രണ്ടരപതിറ്റാണ്ട് കോടിയേരിയുടെ നിഴൽ

തിരുവനന്തപുരം:കോടിയേരി സഖാവിനെ കുറിച്ച് പറഞ്ഞുതുടങ്ങിയാൽ രണ്ടരപ്പതിറ്റാണ്ടോളം ഒപ്പമുണ്ടായിരുന്ന കാസർകോട് കാഞ്ഞങ്ങാട് അതിയാമ്പൂർ സ്വദേശി എം.രാഘവന്റെ കണ്ണുകൾ നിറയും.

എ.പി.അബ്‌ദുള്ളക്കുട്ടിയാണ് രാഘവനെ പി.എ ആക്കിക്കൂടെയെന്ന് കോടിയേരിയോട് ചോദിച്ചത്. അഭ്യന്തരമന്ത്രി, പ്രതിപക്ഷ ഉപനേതാവ്, പാർട്ടി കേന്ദ്രകമ്മിറ്റി അംഗം, പോളിറ്റ് ബ്യൂറോ അംഗം,സംസ്ഥാന സെക്രട്ടറി എന്നീ പദവികളിലെല്ലാം കോടിയേരി എത്തിയപ്പോൾ രാഘവൻ നിഴലായുണ്ടായിരുന്നു. കാറിന്റെ ഡോർ തുറന്നു കൊടുക്കാനോ കൈയിലുള്ള ബാഗ് പിടിക്കാനോ പോലും ബാലകൃഷ്ണേട്ടൻ സമ്മിതിക്കില്ലായിരുന്നുവെന്ന് രാഘവൻ പറയുന്നു. നിയമസഭയിലായാലും എ.കെ.ജി.സെന്ററിലായാലും പറഞ്ഞ സമയത്തിന് കാൽ മണിക്കൂർ മുമ്പേ എത്തും. നല്ല ദേഷ്യത്തിലാണെങ്കിൽ മുഷ്‌ടി ചുരുട്ടി മറ്റേ കൈപ്പത്തിക്കിടിച്ചു കൊണ്ടേയിരിക്കും. സന്തോഷമാണെങ്കിൽ, അതു മുഖത്ത് പ്രതിഫലിക്കും, പൊട്ടിച്ചിരിക്കും. ദേഷ്യസമയത്ത് പതിയെ അടുത്ത് ചെന്ന് ബാലകൃഷ്ണേട്ടാ എന്നു വിളിച്ചാൽ 'പൊയ്ക്കോ നിങ്ങളെല്ലാം കണക്കാ' എന്നൊക്കെ പറയും. ബാലകൃഷ്ണേട്ടാ എന്നു വീണ്ടും വിളിച്ച് എന്തെങ്കിലും പറഞ്ഞു നോക്കും. സന്തോഷമാണെങ്കിൽ ഏതു വിഷയവും സംസാരിക്കാം...വിതുമ്പലോടെ രാഘവൻ പറഞ്ഞു.

ഏതെങ്കിലും ഒരു വിഷയം ശ്രദ്ധയിൽ പെടുത്തിയാൽ അതിന്റെ അടിവേരടക്കം ചോദിച്ച് മനസിലാക്കും. ഒരാൾ ഒരു വിഷയം പറയുകയും സകല ചോദ്യങ്ങൾക്കും ഉത്തരം നൽകുകയും ചെയ്‌തെന്നിരിക്കട്ടെ. ഇതേ വിഷയവുമായി വേറൊരാൾ വന്നാലും ആ വിഷയം ആദ്യം അറിയുന്നതു പോലെയായിരിക്കും ബാലകൃഷ്ണേട്ടന്റെ സംസാരം. പത്തു പേർ അതേ വിഷയം സംസാരിച്ചാലും ആദ്യം പറഞ്ഞയാളിൽ കേൾക്കുന്ന അതേ മനോഭാവമായിരിക്കും ബാലകൃഷ്ണേട്ടന്. ഇതെങ്ങനെ കഴിയുന്നുവെന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. പലരും പല രീതിയിലായിരിക്കും കാര്യങ്ങളെ കാണുക. എല്ലാം കൃത്യമായി കേട്ടാൽ ശരിയായ നിലപാടെടുക്കാൻ എളുപ്പമാണെന്നാണ് ഇതിനെപ്പറ്റി ഒരിക്കൽ ബാലകൃഷ്‌ണേട്ടൻ പറഞ്ഞത്.

കുനുകുനാ എഴുതുന്നതാണ് ബാലകൃഷ്ണേട്ടന്റെ രീതി. അക്ഷരങ്ങൾ പൂർണമാകില്ല. അതിനാൽ എല്ലാവർക്കും വായിക്കാൻ കഴിയില്ല. മക്കളായ ബിനോയിയേയും ബിനിഷിനേയുമൊക്കെ നന്നായി വഴക്കുപറയും. അഭ്യന്തര മന്ത്രിയായിരുന്നപ്പോൾ പാതിരാത്രി കഴിഞ്ഞും ഓഫീസിലിരുന്ന് പണിയെടുക്കും. വിനോദിനിയേച്ചി വിളിക്കുമ്പോഴാണ് രാത്രിയേറെ വൈകിയെന്ന് പലപ്പോഴും ബാലകൃഷ്‌ണേട്ടൻ അറിയുക. രാഘവാ സമയം പോയതറിഞ്ഞില്ലെന്ന് പറഞ്ഞ് ഓഫീസിൽ നിന്നിറങ്ങും. പുലർച്ചെ നാലരയ്‌ക്ക് എഴുന്നേൽക്കും. വ്യായാമത്തിന് ശേഷം പത്രവായനയിലേക്ക് കടക്കുന്നതോടെ തിരക്കുപിടിച്ച രാഷ്‌ട്രീയദിനം ആരംഭിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KODIYERI BALAKRISHNAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.