കൊച്ചി: കൂട്ടുകാരന്റെയടക്കം 15 പഴഞ്ചൻ ജീൻസ് വെട്ടിത്തുന്നി നിർമ്മിച്ച 'പ്രെഡേറ്റർ" വേഷം സമൂഹമാദ്ധ്യമങ്ങളിൽ ഹിറ്റായപ്പോൾ അങ്കമാലി കുറുമശേരി സ്വദേശി എം.ബി.അജിത്ത് കുമാറിന്റെ ജീവിതം തന്നെ 'വേറെ ലെവലായി". പ്രെഡേറ്ററെ നിർമ്മിച്ച് നൽകണമെന്ന ആവശ്യവുമായി നിരവധിപേരാണ് അജിത്തിനെ സമീപിക്കുന്നത്. ആദ്യമായി നിർമ്മിച്ച പ്രെഡേറ്റർ നല്ല വിലയ്ക്കു വിറ്റുപോയി.
സിനിമയിൽ കോസ്റ്റ്യൂം ഡിസൈനറാകണമെന്ന സ്വപ്നംകണ്ട് നടക്കവേ ഒരു രസത്തിന് നിർമ്മിച്ച ഹോളിവുഡ് സൂപ്പർ വില്ലന്റെ മുഖംമൂടിയും വേഷവിധാനവുമാണ് ഹിറ്റായത്. ഐ.ടി.ഐ പൂർത്തിയാക്കി കുറുമശേരിയിലെ വെൽഡിംഗ് വർക്ക്‌ഷോപ്പിൽ സഹായിയായി ജോലി ചെയ്യുകയാണ് ഈ 22കാരൻ.
ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത പ്രെഡേറ്റർ മുഖംമൂടി കണ്ട് തൃശൂരിലെ കുമ്മാട്ടിസംഘം അങ്കമാലിയിലെത്തി ബുക്ക് ചെയ്തു. ഒരുമാസത്തിനുള്ളിൽ പൂർണരൂപം നിർമ്മിച്ച് അജിത്ത് കൈമാറി.
വില്പനയ്ക്ക് മുമ്പ്, പ്രെഡേറ്റർ സിനിമയിൽ ഭീകരരൂപിയും അർണോൾഡ് ഷ്വാർസനഗറും തമ്മിലുള്ള സംഘട്ടനരംഗം സഹോദരൻ ശ്രീജിത്തിന്റെ സഹായത്തോടെ പുനരാവിഷ്‌കരിച്ചത് സുഹൃത്തുക്കൾ ഫേസ്ബുക്കിൽ പങ്കുവച്ചതോടെ ആവശ്യക്കാരേറി. ദിനോസറും മറ്ര് ഹോളിവുഡ് സിനിമകളിലെ പേടിപ്പിക്കുന്ന രൂപങ്ങളും അജിത് നിർമ്മിച്ചിട്ടുണ്ട്.
മറ്റത്തിപ്പറമ്പിൽ എം.പി.ബിജുവും ജിജിയുമാണ് മാതാപിതാക്കൾ. ഹോളിവുഡ് താരങ്ങളെ അനുകരിക്കുന്നതിലും മിടുക്കനാണ് അജിത്കുമാർ. സ്‌പൈഡർമാൻ നായകൻ ടോം ഹോലൻഡ്, ആൻഡ്രൂ ഹാർഫിൽഡ്, മിസ്റ്റർ ബീൻ റോവാൻ അറ്റ്കിൻസൺ എന്നിവരുടെയെല്ലാം ശബ്ദം നന്നായി സ്‌പോട്ട് ഡബ്ബ് ചെയ്യും.
''നാല് മാസമെടുത്താണ് പ്രെഡേറ്ററെ നിർമ്മിച്ചത്. വിറ്റപ്പോൾ വല്ലാത്ത സങ്കടം തോന്നി""
അജിത്ത് കുമാർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |