കൊച്ചി: പോപ്പുലർ ഫ്രണ്ടിന് രാജ്യദ്രോഹ പ്രവർത്തനം നടത്താൻ തുർക്കിയെയിൽ നിന്ന് ധനസഹായം ലഭിച്ചത് ഖത്തർ തലസ്ഥാനമായ ദോഹ വഴിയെന്ന് കേന്ദ്ര അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. പോപ്പുലർ ഫ്രണ്ട് നേതാക്കൾ തുർക്കിയെയിലെത്തി ഐ.എച്ച്.എച്ച് എന്ന സംഘടനയുടെ ആതിഥ്യം സ്വീകരിച്ചതായി പറയുന്ന റിപ്പോർട്ടിൽ, തുർക്കിയെ പ്രസിഡന്റ് റിസപ് തയ്യിബ് എർദോഗന്റെ പേരും പ്രതിപാദിച്ചിട്ടുണ്ട്.
സിറിയയിലെ അൽ ഖായിദ ഭീകരർക്ക് ആയുധങ്ങൾ എത്തിക്കുന്നതായി ആരോപണം നേരിടുന്ന ഐ.എച്ച്.എച്ചിലൂടെയാണ് ദോഹ വഴി പോപ്പുലർ ഫ്രണ്ടിന് ധനസഹായം നൽകിയത്. ഇന്ത്യയിലെത്തിയ പണം പോപ്പുലർ ഫ്രണ്ട് വിധ്വംസക പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചെന്നാണ് കേന്ദ്ര ഏജൻസികളുടെ കണ്ടെത്തൽ. തുർക്കിയെയിൽ മനുഷ്യാവകാശ സംഘടനയെന്ന പേരിൽ പ്രവർത്തിക്കുന്ന ഐ.എച്ച്.എച്ചിന് അൽ ക്വ ഇദയുമായി ബന്ധമുണ്ടെന്ന് സ്റ്റോക് ഹോം ആസ്ഥാനമായ തീവ്രവാദ നിരീക്ഷണ സംവിധാനമായ നോർഡിക് മോണിറ്ററിംഗ് വ്യക്തമാക്കിയിരുന്നു.
സൗദി അറേബ്യയുടെ പ്രാധാന്യം ഇല്ലാതാക്കുകയും തുർക്കിയെയെ പുതിയ 'ഖിലാഫത്താക്കി" മുസ്ളിം രാജ്യങ്ങളുടെ നേതൃത്വം ഏറ്റെടുക്കുകയുമാണ് തുർക്കിയെ
പ്രസിഡന്റ് എർദോഗന്റെ തന്ത്രമെന്നും റിപ്പോർട്ടിലുണ്ട്. ഇതിന്റെ ഭാഗമായി ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ പി.എഫ്.ഐ തുടങ്ങിയ സംഘടനകളെ സാമ്പത്തിക സഹായം നൽകി വരുതിയിലാക്കുകയായിരുന്നു. അങ്കാറ പ്ലാനെന്നാണ് പദ്ധതിയുടെ രഹസ്യനാമം. ഇതു പ്രകാരമായിരുന്നു ഐ.എച്ച്.എച്ച് - പോപ്പുലർ ഫ്രണ്ട് കൂടിക്കാഴ്ചകൾ. പോപ്പുലർ ഫ്രണ്ടിന്റെ ദേശീയ എക്‌സിക്യുട്ടീവ് കൗൺസിൽ അംഗങ്ങളായ ഇ.എം. അബ്ദുൽ റഹിമാൻ, പ്രൊഫ. പി. കോയ എന്നിവരാണ് ഇൗസ്താംബൂളിൽ ഐ.എച്ച്.എച്ചിന്റെ സത്കാരം സ്വീകരിച്ചത്. 2016ൽ തുർക്കിയെയിൽ അട്ടിമറി ശ്രമമുണ്ടായപ്പോൾ എർദോഗനെ പിന്തുണച്ച് പോപ്പുലർ ഫ്രണ്ട് പ്രസ്താവന ഇറക്കിയിരുന്നു. ഈസ്താംബൂളിലെ പൗരാണിക ചരിത്രസ്മാരകമായ ഹാഗിയ സോഫിയ ക്രിസ്ത്യൻ പള്ളിയെ മോസ്കായി പ്രഖ്യാപിച്ചതും എർദോഗനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |