തിരുവനന്തപുരം: സെക്രട്ടറി കാനം രാജേന്ദ്രൻ നേതൃത്വം നൽകുന്ന ഔദ്യോഗികചേരിയുടെ സമ്പൂർണ്ണ ആധിപത്യം ഉറപ്പാക്കുന്നതായി സി.പി.ഐ സംസ്ഥാന സമ്മേളനം. പ്രതിനിധി ചർച്ചയുടെ ഗതി നിർണയിക്കുന്നതിലടക്കം ഔദ്യോഗികപക്ഷത്തിന്റെ കരുനീക്കങ്ങൾ ഫലം കൊയ്തു.
മത്സരഭീഷണി സമ്മേളനത്തിന് മുമ്പേ ഉയർത്തി പിരിമുറുക്കത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ച ഇസ്മായിൽ പക്ഷത്തിന്റെ നീക്കങ്ങളെല്ലാം പാളി. സി. ദിവാകരൻ നടത്തിയ പരസ്യപ്രതികരണവും വിനയായി.. പ്രായപരിധി മാർഗരേഖയടക്കം വിവാദമാക്കി നേട്ടമുണ്ടാക്കാമെന്ന് കണക്കു കൂട്ടിയ മറുചേരി നിഷ്പ്രഭമായി. പൂർണ്ണ മേൽക്കൈ നേടിയ കാനം വിഭാഗത്തിന്റെ ഇനിയുള്ള നീക്കങ്ങളും ഉറ്റുനോക്കപ്പെടുന്നു.
മേൽക്കൈയുണ്ടാവില്ലെന്ന ഉറച്ച ബോദ്ധ്യമാണ് മറുചേരിയെ മത്സരത്തിൽ നിന്ന് പിന്തിരിപ്പിച്ചത്. താഴെത്തട്ട് മുതൽ ജില്ലാ സമ്മേളനം വരെ ഫലപ്രദമായി നടപ്പാക്കിയ പ്രായപരിധി മാനദണ്ഡം സംസ്ഥാന സമ്മേളനത്തിൽ മാത്രം വിവാദമാക്കി ഉയർത്തിയതിന് ന്യായീകരണമില്ലെന്ന് സമ്മേളന പ്രതിനിധികളെ ബോദ്ധ്യപ്പെടുത്തുന്നതിൽ ഔദ്യോഗിക നേതൃത്വം വിജയിച്ചു. പ്രതിനിധി ചർച്ചകളിൽ പരസ്യ പ്രതികരണം നടത്തിയ സി. ദിവാകരനും, ഇസ്മായിലിന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള പ്രതികരണങ്ങൾക്കുമെതിരെ സംഘടിത വിമർശനങ്ങളാണുയർന്നത്. പ്രവർത്തന റിപ്പോർട്ടിന്മേൽ കഴിഞ്ഞ ദിവസത്തെ ചർച്ച അവസാനിച്ചപ്പോൾ തന്നെ ചിത്രം വ്യക്തമായിരുന്നു.
കലാപമുയർത്തിയ മുതിർന്ന നേതാക്കളായ കെ.ഇ. ഇസ്മായിലും സി. ദിവാകരനും സംസ്ഥാന നേതൃസമിതികളിൽ നിന്ന് ഒഴിവാക്കപ്പെട്ടു. ഇസ്മായിൽ സാങ്കേതികമായി ദേശീയനേതൃനിരയിൽ ഇപ്പോഴുമുണ്ട്. പാർട്ടി കോൺഗ്രസോടെ അവിടെ നിന്നും ഒഴിവാക്കപ്പെടും. ഇന്നലെ സമ്മേളനവേദിയിൽ അവസാനം അഭിവാദ്യപ്രസംഗം നടത്തിയ ഇസ്മായിൽ വികാരാധീനനായി. ഇനിയൊരു സമ്മേളനത്തിൽ ഇതുപോലെ നിങ്ങളെ അഭിവാദ്യം ചെയ്യാൻ തനിക്കവസരമുണ്ടായില്ലെന്ന് പറയുമ്പോൾ ,അദ്ദേഹത്തിന്റെ കണ്ഠമിടറിയിരുന്നു. ദിവാകരനാകട്ടെ സമ്മേളനം പൂർത്തിയാകുന്നതിന് മുമ്പ് മടങ്ങി. പുറത്ത് മാദ്ധ്യമങ്ങളെ കണ്ട ദിവാകരൻ, താൻ കൗൺസിലിൽ നിന്ന് സ്വയം ഒഴിവായതാണെന്ന് പ്രതികരിച്ചു. . തന്നെ വെട്ടാനും നിരത്താനും കഴിവുള്ളവരില്ല. വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നു. പറഞ്ഞത് തെറ്റാണെന്ന് തോന്നിയിട്ടില്ലെന്നും ദിവാകരൻ പറഞ്ഞു. ദിവാകരന് നിലവിൽ പാർട്ടി ഘടകമില്ല. പ്രഭാത് ബുക്സിന്റെ ചെയർമാൻ സ്ഥാനമേയുള്ളൂ. പരസ്യ പ്രതികരണത്തിന്റെപേപിൽ ദിവാകരനെതിരെ പുതിയ കൗൺസിൽ എന്ത് നടപടിയെടുക്കുമെന്ന ചോദ്യവുമുണ്ട്.
ശാക്തിക ബലാബലത്തിൽ തുല്യനിലയിൽ നിൽക്കുന്ന എറണാകുളം ജില്ലക്കാർ സമ്മേളനത്തിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. അവിടെയും തന്ത്രപരമായ നീക്കങ്ങളിലുടെ മേൽക്കൈ നേടുന്നതിൽ കാനം പക്ഷം വിജയിച്ചു. എന്നാൽ, ഇടുക്കിയിലെ മറുചേരിയുടെ അപ്രമാദിത്വം തുടർന്നു. അവിടെ കണ്ണിലെ കരടായ ഇ.എസ്. ബിജിമോളെ വെട്ടിനിരത്തുന്നതിൽ ജില്ലാ ഘടകം വിജയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |