ന്യൂഡൽഹി: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി സ്ഥാപകനുമായ മുലായം സിംഗ് യാദവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള മുലായത്തെ ഇന്നലെ അതി തീവ്ര വിഭാഗത്തിലേക്ക് (ക്രിട്ടിക്കൽ കെയർ യൂണിറ്റ്) മാറ്റി. അദ്ദേഹം വിദഗ്ദ്ധ ഡോക്‌ടർമാരുടെ നിരീക്ഷണത്തിലാണെന്ന് ആശുപത്രി അറിയിച്ചു.
ആഗസ്റ്റ് 22 മുതൽ ആശുപത്രിയിൽ ചികിത്സയിലുള്ള മുലായത്തിന്റെ ആരോഗ്യം വഷളായതിനെ തുടർന്ന് ഞായറാഴ്‌ചയാണ് ഐ.സി.യുവിലേക്ക് മാറ്റിയത്. മകനും യു.പി മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്, മരുമകൾ ഡിംപിൾ യാദവ്, സഹോദരൻ ശിവപാൽ സിംഗ് യാദവ് എന്നിവർ ആശുപത്രിയിലെത്തി. വാർത്തയറിഞ്ഞ് പാർട്ടി പ്രവർത്തകരും ആശുപത്രി പരിസരത്തുണ്ട്.
മുലായത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി സന്ദർശനം ഒഴിവാക്കണമെന്നും പ്രവർത്തകരോട് സമാജ്‌വാദി പാർട്ടി അഭ്യർത്ഥിച്ചു. ആരോഗ്യ വിവരങ്ങൾ ഇടയ്ക്കിടെ അറിയിക്കുമെന്നും പാർട്ടി ട്വിറ്ററിലൂടെ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അഖിലേഷ് യാദവിനെ വിളിച്ച് മുലായത്തിന്റെ ആരോഗ്യവിവരം ചോദിച്ചറിഞ്ഞു. ചികിത്സയ്ക്ക് സാധ്യമായ എല്ലാ സഹായവും പ്രധാനമന്ത്രി ഉറപ്പ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |