കോട്ടയം . ഒടുവിൽ കോടിമതയിലെ എ ബി സി സെന്റ കുന്നുകൂടിക്കിടന്ന പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്ന് മുക്തമായി. എന്നാൽ കേന്ദ്രത്തിന്റെ പ്രവർത്തനം എന്ന് തുടങ്ങുമെന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. വയറിംഗ് 90 ശതമാനം പൂർത്തിയായിട്ടുണ്ട്. വെള്ളത്തിനുള്ള സൗകര്യമില്ലാത്തതിനാൽ ജില്ലാ ആയുർവേദ ആശുപത്രിയിലെ പഴയ വാട്ടർ ടാങ്ക് ക്രമീകരിച്ച് ജല അതോറിറ്റിയുടെ വെള്ളം ഉപയോഗിക്കാനാണ് തീരുമാനം. ജില്ലയിലെ മറ്റ് എ ബി സി സെന്ററുകളിൽ നിന്ന് ആവശ്യമായ ഓപ്പറേഷൻ ടേബിളും, എ സി, റഫ്രിജറേറ്റർ തുടങ്ങിയ സാധനങ്ങളും ക്രമീകരിച്ച് ഒരാഴ്ചയ്ക്കുള്ളിൽ സെന്റർ തുറക്കാനുള്ള ശ്രമത്തിലാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി പറഞ്ഞു.
കഴിഞ്ഞ മാസം 30 ന് സെന്റർ തുറക്കുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. എന്നാൽ മാനദണ്ഡപ്രകാരമുള്ള സൗകര്യങ്ങൾ ഒരുക്കാനുള്ള കാലത്താമസമാണ് വെല്ലുവിളി. പദ്ധതിയുമായി ബന്ധപ്പെട്ട പ്രത്യേക പ്രോജക്ടുകൾ തയ്യാറാക്കാൻ നഗരസഭ കൗൺസിൽ അനുമതി നൽകിയിരുന്നു. നഗരസഭ വിഹിതമായ അഞ്ചു ലക്ഷം രൂപ വികസന ഫണ്ടിൽ നിന്ന് അനുവദിക്കാനാണ് തീരുമാനമായത്. കൂടാതെ, പദ്ധതി നടത്തിപ്പിനായി എല്ലാ തദ്ദേശസ്ഥാപനങ്ങളും തുക മാറ്റിവയ്ക്കണം. പഞ്ചായത്തുകൾ മൂന്നു ലക്ഷവും ബ്ലോക്ക് പഞ്ചായത്തുകൾ അഞ്ചു ലക്ഷവും നഗരസഭകൾ അഞ്ചുലക്ഷവുമാണ് നൽകേണ്ടത്. ജില്ലാ പഞ്ചായത്ത് വിഹിതം കൂടിയാവുമ്പോൾ പദ്ധതി നടത്തിപ്പിനായി ആകെ മൂന്നു കോടി രൂപയോളം ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |