ബാങ്കോക്ക്: തായ്ലൻഡിലെ ഡേ കെയർ സെന്ററിലുണ്ടായ വെടിവയ്‌പിൽ 24 കുട്ടികളുൾപ്പെടെ 37 പേർക്ക് ദാരുണാന്ത്യം. തുടർന്ന് വീട്ടിലെത്തിയ അക്രമി ഭാര്യയെയും കുഞ്ഞിനെയും വെടിവച്ച ശേഷം ജീവനൊടുക്കി. പ്രാദേശിക സമയം ഇന്നലെ ഉച്ചയ്‌ക്ക് പന്ത്രണ്ടരയോടെയാണ് തായ്ലാൻഡിലെ വടക്കുകിഴക്കൻ പ്രവിശ്യയായ നോംഗ് ബ്വാ ലംഫുവിലെ ഉത്തായ് സവാൻ നഗരത്തിലെ ഡേ കെയറിൽ കൂട്ടക്കൊല നടന്നത്.
മുൻ പൊലീസ് ഉദ്യോഗസ്ഥനായ അക്രമി പന്യ കംറാബ് (34) തോക്കും കത്തിയുമായി എത്തുമ്പോൾ മുപ്പത് കുട്ടികളാണ് ഡേ കെയറിലുണ്ടായിരുന്നത്. മഴയായിരുന്നതിനാൽ കുട്ടികൾ കുറവായിരുന്നു. കൈത്തോക്കുമായി അക്രമി വരുന്നത് കണ്ട ഒരു ജീവനക്കാരി വാതിലടച്ചെങ്കിലും തടയാൻ കഴിഞ്ഞില്ല. എട്ടുമാസം ഗർഭിണിയായിരുന്ന യുവതിയടക്കം നാല് ജീവനക്കാരെയാണ് അക്രമി ആദ്യം വെടിവച്ചത്. പിന്നാലെ കുട്ടികൾ ഉറങ്ങുകയായിരുന്ന മുറിയുടെ വാതിൽക്കലെത്തി തുരുതുരെ വെടിയുതിർത്തു. രണ്ടും മൂന്നും വയസ് പ്രായമുള്ള 24 കുട്ടികളാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. ഒരു ജീവനക്കാരിയുടെ മൃതദേഹം വെടിയേറ്റുമരിച്ച കുട്ടിയെ മാറോട് ചേർത്ത് പിടിച്ച നിലയിലായിരുന്നു. ഡേ കെയറിന് പുറത്ത് നടത്തിയ വെടിവയ്പിലാണ് ഒമ്പത് പേർ കൊല്ലപ്പെട്ടത്.
ആക്രമണ ശേഷം വെടിയുതിർത്തു കൊണ്ട് വാഹനത്തിൽ കടന്നുകളഞ്ഞ ഇയാളെത്തേടി പൊലീസ് എത്തിയപ്പോഴേക്കും ഭാര്യയെയും കുഞ്ഞിനെയും വകവരുത്തിയതിന് ശേഷം ജീവനൊടുക്കിയിരുന്നു. മയക്കു മരുന്നിന് അടിമയായതോടെ കഴിഞ്ഞ വർഷമാണ് പന്യ കംറാബിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |