തിരുവനന്തപുരം: ഭാര്യയുടെ പരാതി പരിഹരിക്കുന്നതിന് സ്റ്റേഷനിൽ വിളിച്ചുവരുത്തിയ ഭർത്താവിനെ മർദ്ദിച്ച് ഇടതു ഭാഗത്തെ ആറാമത്തെ വാരിയെല്ല് പൊട്ടിച്ച മാരായമുട്ടം സ്‌റ്റേഷനിലെ മുൻ എസ്.ഐ മൃദുൽകുമാർ കുറ്റക്കാരനാണെന്ന് ഡി.ജി.പി അനിൽകാന്ത് മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. വെള്ളറട എസ്.എച്ച്.ഒയാണ് മൃദുൽ കുമാർ ഇപ്പോൾ. മൃദുൽകുമാർ അച്ചടക്കരാഹിത്യവും പെരുമാറ്റദൂഷ്യവും നടത്തിയതായാണ് ഡി.ജി.പിയുടെ റിപ്പോർട്ട്.
നേരത്തേ ഇങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്നായിരുന്നു നെയ്യാറ്റിൻകര ഡിവൈ.എസ്.പിയുടെ റിപ്പോർട്ട്. ഇതേത്തുടർന്ന് കമ്മിഷന്റെ അന്വേഷണ വിഭാഗം നേരിട്ട് അന്വേഷിച്ചു. എസ്.ഐ ഗുരുതരമായ അധികാര ദുർവിനിയോഗം നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയതിനു പിന്നാലെയാണ് ഡി.ജി.പിയുടെ റിപ്പോർട്ട്. ആനാവൂർ കോട്ടക്കൽ സ്വദേശിനി വിനീഷാണ് പരാതിക്കാരൻ.
2020 ജൂലായ് 15 ന് ഉച്ചയ്ക്കാണ് സംഭവമുണ്ടായത്. അന്നുതന്നെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ എസ്.ഐയും രണ്ട് പൊലീസുകാരും ചേർന്ന് മർദ്ദിച്ചതായി ഡോക്ടർമാർ രേഖപ്പെടുത്തിയിട്ടുണ്ട്. കൈ ചുരുട്ടി നടുവിന്റെ ഇടതു ഭാഗത്ത് ഇടിച്ചതായാണ് ഡോക്ടർ രേഖപ്പെടുത്തിയിട്ടുള്ളത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലും ചികിത്സ തേടിയിട്ടുണ്ട്. ഭാര്യയാണ് പരാതിക്കാരനെ ആശുപത്രിയിലെത്തിച്ചത്.
പരാതിക്കാരനെ എസ്.ഐ മർദ്ദിച്ചിട്ടില്ലെന്ന ഭാര്യയുടെ വാദം കമ്മിഷൻ തള്ളി. ഇതോടെ എസ്.ഐയുടെ ഭാഗത്ത് അച്ചടക്കരാഹിത്യമുണ്ടായതായി സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി കണ്ടെത്തിയതായി ഡി.ജി.പി കമ്മിഷനെ അറിയിക്കുകയായിരുന്നു. വകുപ്പുതല അന്വേഷണത്തിന് സിബ്രാഞ്ച് ഡിവൈ.എസ്.പിയോട് നിർദ്ദേശിച്ചിട്ടുമുണ്ട്. അന്വേഷണവും അച്ചടക്ക നടപടികളും ഉടൻ പൂർത്തിയാക്കണമെന്ന് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് തിരുവനന്തപുരം റൂറൽ (സി ബ്രാഞ്ച്) ഡിവൈ.എസ്.പിക്ക് നിർദ്ദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |