തൃശൂർ: മറ്റ് കുട്ടികൾക്കൊപ്പം ക്ലാസിലിരുത്തി പഠിപ്പിച്ചിരുന്ന മകൾ നഷ്ടമായ തീരാവേദനയിലാണ് വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപിക ആശ അജിത്(40). ആശയും വിനോദയാത്രാ സംഘത്തിൽ ഉണ്ടായിരുന്നു. അപകടം നടക്കുന്നതിന് തൊട്ടുമുമ്പ് വരെ ആശയെ കെട്ടിപ്പിടിച്ച് മകൾ അഞ്ജനയും ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ടവരെ കാണാനെത്തിയ മന്ത്രി കെ രാധാകൃഷ്ണനോട് ആശ ആദ്യം ചോദിച്ചതും തന്റെ മകളെ പറ്റിയായിരുന്നു.
'സർ, എനിക്കൊപ്പം മകളും ബസിലുണ്ടായിരുന്നു. അഞ്ജന എന്നാണ് പേര്. അവൾക്ക് കുഴപ്പമൊന്നുമില്ലല്ലോ.' അഞ്ജനയുടെ വിവരമറിയാൻ മന്ത്രി ഉടൻ തന്നെ ആശുപത്രിയുമായി ബന്ധപ്പെട്ടു. ഫോൺ വച്ചശേഷം സങ്കടകരമായ സത്യം മറച്ചുവച്ച് അദ്ദേഹം പറഞ്ഞു-' അഞ്ജന പാലക്കാട്ടെ ആശുപത്രിയിലുണ്ട്. പ്രശ്നങ്ങളൊന്നും ഇല്ലെന്നാണ് ആശുപത്രിക്കാർ പറയുന്നത്.'
തിരിഞ്ഞുനടക്കാൻ പോയ മന്ത്രിയോട് ആശ പറഞ്ഞു- 'അവൾക്ക് കുഴപ്പമൊന്നും ഉണ്ടാകില്ലെന്ന് എനിക്കുറപ്പാണ്. കാരണം എന്റെ സീറ്റിൽ തന്നെയാണ് അവളും ഇരുന്നത്. എനിക്ക് കാര്യമായ പരിക്കില്ലല്ലോ.' ഒന്നും പറയാതെ നടന്നുനീങ്ങിയ മന്ത്രിയോട് ആശ ഒരു കാര്യം കൂടി ആവശ്യപ്പെട്ടു. 'അപകടത്തിൽ എനിക്ക് പരിക്കുണ്ടെന്ന വിവരം ഭർത്താവിനെ അറിയിക്കരുത്. അദ്ദേഹത്തിന് ഹൃദ്‌രോഗമുണ്ട്. ഇതറിഞ്ഞാൽ താങ്ങാനുള്ള ശേഷിയുണ്ടാകില്ല.' മറുപടി പറയാനാകാതെയാണ് മന്ത്രി അവിടെനിന്നും പോയത്. ബസേലിയോസ് വിദ്യാനികേതൻ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായിരുന്നു അഞ്ജന. അജിത് ആണ് ആശയുടെ ഭർത്താവ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |