കണ്ണൂർ: ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ വടക്കഞ്ചേരി അപകടത്തിൽ ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ് കണ്ണൂർ സ്വദേശി എ വി പ്രജിത്ത്. ആലത്തൂർ എരിമയൂരിലെ ക്വാറി ജീവനക്കാരനായ പ്രജിത്തിന് ജീവൻ നഷ്ടമാകാതിരുന്നത് അപകടത്തിന് നിമിഷങ്ങൾക്കുമുമ്പ് ഇരുന്ന സീറ്റിൽ നിന്ന് എഴുന്നേറ്റതാണ്. എരിമയൂരിൽ ഇറങ്ങേണ്ട പ്രജിത്ത് ബസിന്റെ പുറകിലെ സീറ്റിലാണ് ഇരുന്നത്. എന്നാൽ ബസ് വടക്കഞ്ചേരി കഴിഞ്ഞതോടെ ബാക്കികിട്ടാനുണ്ടായിരുന്ന പണം കണ്ടക്ടറുടെ പക്കൽ നിന്ന് വാങ്ങാനായി എഴുന്നേറ്റ് മുന്നിലേക്ക് പോയി. കണ്ടക്ടറോട് ബാക്കി പണം ചോദിക്കാൻ തുടങ്ങുന്നതിനിടെയാണ് പ്രജിത്ത് ഇരുന്ന ഭാഗത്തേക്ക് ടൂറിസ്റ്റ് ബസ് വലിയ ശബ്ദത്തോടെ ഇടിച്ചുകയറിയത്. പ്രജിത്ത് ഇരുന്ന ഭാഗം അപകടത്തിൽ പൂർണമായി തകർന്നിരുന്നു. ഉടൻ തന്നെ ബസിന് പുറത്തിറങ്ങിയ പ്രജിത്ത് രക്ഷാപ്രവർത്തനത്തിന് നാട്ടുകാർക്കൊപ്പം പങ്കാളിയാവുകയും ചെയ്തു.
എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്കൂളിലെ വിദ്യാർത്ഥികളുമായി ഊട്ടിയിലേക്ക് വിനാേദയാത്ര പോയ ബസ് ബുധനാഴ്ച രാത്രി 11.35ന് തൊട്ടുമുന്നിൽ പോവുകയായിരുന്ന കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. വാളയാർ - വടക്കഞ്ചേരി ദേശീയപാതയിൽ അഞ്ചുമൂർത്തി മംഗലം കൊല്ലത്തറ ബസ് സ്റ്റോപ്പിന് സമീപംമായിരുന്നു അപകടം. ഇടിയിൽ നിയന്ത്രണംവിട്ട ടൂറിസ്റ്റ് ബസ്, നൂറുമീറ്ററോളം മുന്നോട്ട് പോയശേഷം റോഡരികിലെ ചതുപ്പിലേക്ക് മറിയുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |