തിരുവനന്തപുരം: കൊച്ചിയിൽ സർക്കാർ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന മാരിടൈം ക്ലസ്റ്ററുമായി സഹകരിക്കുവാൻ ഓസ്കോ മാരിടൈമിന് താത്പര്യമുണ്ടെന്ന് മാനേജിംഗ് ഡയറക്ടർ കായി ജെസ്സ് ഓസ്ല്ലൻ നോർവേയിൽ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടി കാഴ്ചയിൽ വ്യക്തമാക്കി.
കൊച്ചിയെ മാരിടൈം ഹബ്ബാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഓസ്കോയുടെ പിന്തുണ എം.ഡി വാഗ്ദാനം ചെയ്തു. ഓസ്കോ മറൈനുവേണ്ടി രണ്ട് ഇലക്ട്രിക് ബാർജുകൾ കൊച്ചിൻ ഷിപ്പ് യാർഡാണ് നിർമ്മിച്ചു നൽകിയത്. ലോകത്ത് ആദ്യത്തെ പൂർണ്ണ ഓട്ടോമാറ്റിക് , ഇലക്ട്രിക് ബാർജുകൾ നിർമ്മിച്ച കൊച്ചിൻ ഷിപ്പ് യാർഡ് പുതിയ ചരിത്രമാണ് സൃഷ്ടിച്ചത്. ഇതിന്റെ അടിസ്ഥാന ഡിസൈനും ബാറ്ററി സംവിധാനവും ഓസ്കോയാണ് ചെയ്തത്.
കേരളത്തിൽ കമ്മിഷൻ ചെയ്യാനിരിക്കുന്ന ജലപാതയിൽ സമാനമായ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ബാർജുകളുടെ സാദ്ധ്യത പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഹോർട്ടനിലെ ഓസ്കോ മറൈൻ ഓഫീസ് സന്ദർശിച്ച മുഖ്യമന്ത്രി ഷിപ്പ് യാർഡ് നിർമ്മിച്ച ബാർജും കണ്ടു. വ്യവസായ മന്ത്രി പി.രാജീവ്, ചീഫ് സെക്രട്ടറി ഡോ. വി. പി ജോയി എന്നിവർക്കൊപ്പം കൊച്ചിൻ ഷിപ്പ് യാർഡ് ചീഫ് ജനറൽ മാനേജർ രാജേഷ് ഗോപാലകൃഷ്ണനും ജനറൽ മാനേജർ ദീപു സുരേന്ദ്രനും സംഘത്തിലുണ്ടായിരുന്നു.
കേരളത്തിൽ നോർവീജിയൻ
കമ്പനികളുടെ നിക്ഷേപകസംഗമം
തിരുവനന്തപുരം:നിക്ഷേപം നടത്താൻതാല്പര്യമുള്ള നോർവീജിയൻ കമ്പനികളുടെ ഇന്ത്യയിലെ ചുമതലക്കാരുടെ സംഗമം
ജനുവരിയിൽ കേരളത്തിൽ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിലെ നിക്ഷേപ സാദ്ധ്യതകളെ സംബന്ധിച്ച്
നോർവേയുടെ തലസ്ഥാനമായ ഓസ് ലോയിൽ
സംഘടിപ്പിച്ച ബിസിനസ് മീറ്റിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഇന്നൊവേഷൻ നോർവേ, നോർവേ ഇന്ത്യ ചേംബർ ഒഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി, നോർവീജിയൻ ബിസിനസ് അസോസിയേഷൻ ഇന്ത്യ, എന്നീ സംഘടനകളുമായി ചേർന്ന് ഇന്ത്യൻ എംബസിയും ഇന്ത്യയിലെ നോർവീജിയൻ എംബസിയും ചേർന്നാണ് ബിസിനസ് മീറ്റ് സംഘടിപ്പിച്ചത്.
അമ്പത് പ്രധാന കമ്പനികളിലെ പ്രതിനിധികൾ പങ്കെടുത്തു.
ഹൈഡ്രജൻ ഇന്ധനം, ഭക്ഷ്യസംസ്കരണം, മത്സ്യമേഖല, ഷിപ്പിംഗ്, മാലിന്യ സംസ്കരണം തുടങ്ങിയ മേഖലകളിൽ നോർവീജിയൻ കമ്പനികൾ താത്പര്യം പ്രകടിപ്പിച്ചു. ഈ മേഖലകളിലെ കേരളത്തിന്റെ സാദ്ധ്യതകൾ മുഖ്യമന്ത്രി വിശദീകരിച്ചു. പുതിയ കരട് വ്യവസായ നയം സംരംഭകർ സ്വാഗതം ചെയ്തു. വ്യവസായ മന്ത്രി പി രാജീവ്, ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ്, വ്യവസായ സെക്രട്ടറി സുമൻ ബില്ല , ഊർജ്ജ സെക്രട്ടറി ജ്യോതിലാൽ എന്നിവർ സംരംഭകരുടെ സംശയങ്ങൾക്ക് മറുപടി പറഞ്ഞു. ഇന്ത്യൻ അംബാസഡർ ഡോക്ടർ ബാലഭാസ്കറും സംസാരിച്ചു.
കേരളത്തിൽ നിക്ഷേപത്തിന്
നോർവേ മലയാളികൾ
തിരുവനന്തപുരം: കേരളത്തിൽ വ്യവസായ സംരംഭങ്ങൾ തുടങ്ങാൻ സന്നദ്ധത കാട്ടി നോർവേ മലയാളികൾ. വികസനോന്മുഖമായ പദ്ധതികളിൽ നിക്ഷേപം നടത്താൻ തയ്യാറാണെന്നും അവർ വ്യക്തമാക്കി.
നോർവേയിലെ മലയാളി കൂട്ടായ്മയായ 'നന്മ'യുടെ സ്വീകരണ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് മുഖ്യമന്ത്രിയോട് ഇക്കാര്യംപറഞ്ഞത്. എല്ലാ സഹായവും മുഖ്യമന്ത്രി ഉറപ്പ് നൽകി.
1970 മുതൽ നോർവേയിൽ മലയാളി സാന്നിദ്ധ്യമുണ്ടെങ്കിലും 2000 മുതലാണ് കൂടുതലായി കുടിയേറാൻ തുടങ്ങിയത്. പ്രൊഫഷണലുകളാണ് ഭൂരിഭാഗവും.
നോർവേയിലെ പെൻഷൻ സംവിധാനത്തെ കുറിച്ച് വിശദമായ പഠനം നടത്താൻ ഉദ്ദേശിക്കുന്നതായി പിണറായി വിജയൻ സൂചന നൽകി.
ആദ്യമായാണ് കേരള മുഖ്യമന്ത്രി നോർവേയിലെത്തുന്നതെന്നും അതിൽ അഭിമാനമുണ്ടെന്നും നന്മ പ്രസിഡന്റ് സിന്ധു എബ്ജിൽ പറഞ്ഞു. പെരുമ്പാവൂർകാരിയാണ് സിന്ധു. വ്യവസായ മന്ത്രി പി. രാജീവും ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയിയും ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു.
കേരളത്തിന്റെ
'ലിറ്റിൽ കൈറ്റ്സ് '
ഇനി ഫിൻലാൻഡിലും
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിലെ കൈറ്റിന്റെ 'ലിറ്റിൽ കൈറ്റ്സ്" പദ്ധതി ഫിൻലാൻഡിൽ നടപ്പാക്കുന്നു. ഫിൻലാൻഡ് വിദ്യാഭ്യാസ വകുപ്പുമായി കേരള ചീഫ് സെക്രട്ടറി വി.പി. ജോയ്, പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ ഡോ. വി.കെ. രാമചന്ദ്രൻ, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഹെൽസിങ്കിയിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇതിനുള്ള സാങ്കേതിക സഹായം കൈറ്റ് നൽകും. ഇക്കാര്യത്തിൽ പ്രത്യേക വർക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കാനും തീരുമാനമായി. മറ്റു സംസ്ഥാനങ്ങൾക്കും രാജ്യങ്ങൾക്കും കൺസൽട്ടൻസി നൽകാൻ കൈറ്റ് സജ്ജമാണെന്ന് സി.ഇ.ഒ കെ. അൻവർ സാദത്ത് പറഞ്ഞു.
കേരളത്തിന്റെ ഡിജിറ്റൽ വിപ്ലവം ആഗോള ശ്രദ്ധ നേടുന്നതിൽ പങ്കാളികളായ എല്ലാവരെയും മന്ത്രി വി. ശിവൻകുട്ടി അഭിനന്ദിച്ചു.
വേസ്റ്റ് ബിൻ ഇല്ലെന്ന പരിഭവം
മുഖ്യമന്ത്രിയോട് പറഞ്ഞ് സാറ
തിരുവനന്തപുരം: നാട്ടിൽ വന്നപ്പോൾ മിഠായി കഴിച്ചശേഷം അതിന്റെ കടലാസ് ഇടാൻ വേസ്റ്റ് ബിൻ നോക്കിയിട്ട് എങ്ങും കണ്ടില്ലെന്നും ഇനി വരുമ്പോൾ ഇതിനു മാറ്റമുണ്ടാകുമോയെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് രണ്ടാം ക്ളാസുകാരി സാറയുടെ ചോദ്യം.
മാലിന്യമില്ലാത്ത കേരളം എന്ന ലക്ഷ്യത്തിലേക്കാണ് നീങ്ങുന്നതെന്നും അതിനുള്ള കഠിന പരിശ്രമങ്ങളാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി കരഘോഷത്തോടെ സദസ് സ്വീകരിച്ചു.
നോർവേയിൽ മലയാളി അസോസിയേഷനായ 'നന്മ' യുടെ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് സാറ നാട്ടിലെ അനുഭവം തുറന്നു പറഞ്ഞത്.
രണ്ട് അക്കാദമീഷ്യൻമാർ സിംഗപ്പൂരിൽ പോയപ്പോഴുണ്ടായ അനുഭവം പങ്കുവെച്ചത് ഓർമ്മിച്ചാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. അവിടെ ബസ്സിൽ നിന്നിറങ്ങിയ അവർ ടിക്കറ്റ് റോഡിലിടുന്നത് കണ്ട സ്കൂൾ കുട്ടികൾ അമ്പരന്നു പോയി. ഇതു കണ്ട് തെറ്റ് മനസ്സിലാക്കിയ അവർ റോഡിൽ നിന്നു ടിക്കറ്റ് എടുത്ത് വേസ്റ്റ് ബിന്നിലിട്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഈ അവബോധം വേണ്ടത്ര വന്നിട്ടില്ല. മാലിന്യ സംസ്കരണം പ്രധാന പ്രശ്നമായി കണ്ട് അത് പരിരിഹരിക്കുന്നതിനാണ് ശ്രമിക്കുന്നത്.
നോർവേയിൽ പൊതു വിദ്യാഭ്യാസം മാത്രമാണുള്ളതെന്ന് പറഞ്ഞ മലയാളികൾ നാട്ടിലെ വിദ്യാഭ്യാസത്തിന്റെ മികവാണ് തങ്ങൾക്കെല്ലാം ഇവിടെ ഉന്നതമായ ജോലി ലഭിക്കുന്നതിന് സഹായകരമായതെന്ന് പറഞ്ഞു.
മഹാരാജാസിലെ പൂർവ്വ വിദ്യാർത്ഥിയായ സീമ സ്റ്റാൻലി എഴുതിയ പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |