കൊച്ചി: വിവിധ രാജ്യങ്ങളുടെ സ്റ്റാമ്പുകളിലെ തെറ്റുകൾ കണ്ടെത്തുന്നത് ഹരമാക്കി കെ.എച്ച്. നിഷാദ്. മുപ്പതിലേറെ രാജ്യങ്ങളിലെ ഇത്തരം 363 സ്റ്റാമ്പുകളാണ് നിഷാദിന്റെ പക്കലുള്ളത്. കാക്കനാട് സ്വദേശിയായ 46കാരൻ നിഷാദിന്റെ ചെറുപ്പത്തിലേ കൂട്ടുകൂടിയതാണ് സ്റ്റാമ്പ് കമ്പം
ഫുട്‌ബാൾ, അമേരിക്കൻ പ്രസിഡന്റായിരുന്ന ജോൺ എഫ്. കെന്നഡി, റോസാ പൂവ്, സ്റ്റാമ്പ് ഓൺ സ്റ്റാമ്പ്, 1947മുതലുള്ള ഇന്ത്യൻ സ്റ്റാമ്പുകൾ, ബ്രിട്ടീഷ് ഇന്ത്യൻ സ്റ്റാമ്പുകൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി ആയിരക്കണക്കിന് സ്റ്റാമ്പുകൾ നിഷാദിന്റെ ശേഖരത്തിലുണ്ട്. വസ്തുതാപരമായ തെറ്റുകൾ, സാങ്കേതിക പിഴവുകൾ, ചിത്രങ്ങളിലെ പിഴവുകൾ, അശ്രദ്ധ മൂലം വന്ന പിഴവുകൾ തുടങ്ങിയവയുള്ള സ്റ്റാമ്പുകൾ ഇതിലുൾപ്പെടുന്നു.
സുഹൃത്തുക്കളും വാട്‌സാപ്പ് കൂട്ടായ്‌മകളും മുഖേനയാണ് പിശക് പിണഞ്ഞ സ്റ്റാമ്പുകൾ എത്തിയത്. ഫർണിച്ചർ കടയിലെ ജീവനക്കാരനായ നിഷാദ് നാല് ലക്ഷം രൂപവരെ സ്റ്റാമ്പുകൾക്കായി മുടക്കി കഴിഞ്ഞു.
ഭാര്യ സജി. വിദ്യാർത്ഥികളായ നിസ, നിയ, നിസാം എന്നിവരാണ് മക്കൾ.
തെറ്റുകളിങ്ങനെ...
മൊണാക്കോ സ്റ്റാമ്പിൽ ഫിലാറ്റലിസ്റ്റ് കൂടിയായ അമേരിക്കൻ പ്രസിഡന്റ് റൂസ്‌വെൽറ്റിന്റെ ഇടത് കൈയിൽ ആറ് വിരലുകൾ
ടോങ്കോളിസ് പുറത്തിറക്കിയ 1964ലെ ടോക്കിയോ ഒളിമ്പിക്‌സ് സ്റ്റാമ്പിൽ ടെന്നീസിന്റെ ചിത്രമുണ്ട്. ആ ഒളിമ്പിക്‌സിൽ ടെന്നീസ് മത്സര ഇനമല്ല
നിക്കരാഗ്വൻ സ്റ്റാമ്പിൽ 1930ലെ ഫുട്‌ബാൾ ലോകകപ്പിൽ ഉറുഗ്വെയും അർജന്റീനയും തമ്മിലുള്ള അവസാന മത്സരത്തിന്റെ ഫലം 4-1 എന്ന് തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നു.4-2 ആയിരുന്നു സ്‌കോർ.
നെതർലൻഡ്സ് സ്റ്റാമ്പിലെ ടെന്നീസ് ബാളിന്റെ വലിപ്പം ചെറുത്.
പോളണ്ട് സ്റ്റാമ്പിൽ ഒരേ സമയം രണ്ടുപേർ ജാവലിൻ എറിയുന്നു. രണ്ടുപേർ ഒരുമിച്ച് ജാവലിൻ എറിയാറില്ല.
ഐവറി കോസ്റ്റ് സ്റ്റാമ്പിൽ മാക്‌സ് പ്ലാങ്കിന് നോബൽ സമ്മാനം ലഭിച്ച വർഷം 1918ന് പകരം 1914 എന്നാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |