കോഴിക്കോട്: കൊവിഡ് കാലത്തെ നീണ്ട അടച്ചിടലിനുശേഷം അടുത്തിടെ പ്രവർത്തനം ആരംഭിച്ച കോഴിക്കോട് വെള്ളയിൽ റെയിൽവേ സ്റ്റേഷൻ പാലക്കാട് ഡിവിഷണൽ മാനേജർ ത്രിലോക് കോത്താരിയും ഉദ്യോഗസ്ഥസംഘവും സന്ദർശിച്ചു.
റെയിൽവേ സ്റ്റേഷന്റെ ശോച്യാവസ്ഥ സംബന്ധിച്ച് വെള്ളയിൽ റെയിൽവേ സംരക്ഷണ സമിതി നൽകിയ നിവേദനത്തെത്തുടർന്നാണ് ഉദ്യാഗസ്ഥസംഘം എത്തിയത്. നേരത്തെ എട്ട് ട്രെയിനുകൾക്ക് സ്റ്റോപ്പുണ്ടായിരുന്ന ഇവിടെ നിലവിൽ നാല് വണ്ടികൾ മാത്രമാണ് നിർത്തുന്നത്. യാത്രക്കാർക്ക് ഏറെ ഉപകാരപ്രദമായിരുന്ന കോയമ്പത്തൂർ-മംഗലാപുരം പാസഞ്ചർ ട്രെയിൻ ഉൾപ്പെടെയുള്ള വണ്ടികൾക്ക് സ്റ്റോപ്പ് പുനരാരംഭിക്കുന്ന കാര്യം അനുഭാവപൂർവം പരിഗണിക്കുമെന്ന് ഡിവിഷണൽ മാനേജർ വെള്ളയിൽ റെയിൽവേ സ്റ്റേഷൻ സംരക്ഷണ സമിതി ഭാരവാഹികളെ അറിയിച്ചു.
വെള്ളയിൽ റെയിൽവേ സ്റ്റേഷന്റെ അടിസ്ഥാന വികസനത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കും. ഇരുവശങ്ങളിലേയും പ്ലാറ്റ്ഫോമിന്റെ നീളം കൂട്ടുന്നതിനുള്ള നടപടികളും ഉടൻ ആരംഭിക്കും. ഷൊർണ്ണൂർ-കണ്ണൂർ (മെമു സ്പെഷ്യൽ), കണ്ണൂർ-ഷൊർണ്ണൂർ (മെമു സ്പെഷ്യൽ), കണ്ണൂർ-ഷൊർണ്ണൂർ (ടിക്കറ്റ് സംവരണമില്ലാത്ത എക്സ്പ്രസ്), കോഴിക്കോട്-കണ്ണൂർ (ടിക്കറ്റ് സംവരണമില്ലാത്ത എക്സ്പ്രസ്) എന്നീ ട്രെയിനുകൾക്കാണ് വെള്ളയിലിൽ സ്റ്റോപ്പ് ലഭിച്ചത്. പാലക്കാട് റെയിൽവേ ഡിവിഷനു കീഴിൽ നേരത്തെ നല്ല വരുമാനമുള്ള മിനി റെയിൽവെ സ്റ്റേഷനുകളിലൊന്നായിരുന്നു വെള്ളയിൽ. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ട്രെയിൻ ഗതാഗതം നിലച്ചതോടെ വെള്ളയിൽ സ്റ്റേഷൻ പൂർണമായും അടച്ചിടുകയായിരുന്നു. കഴിഞ്ഞ വർഷം ജൂലായ് മാസത്തോടെ ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചെങ്കിലും വെള്ളയിൽ റെയിൽവെസ്റ്റേഷന് പ്രവർത്തനാനുമതി ലഭിച്ചിരുന്നില്ല. തുടർന്ന് വെള്ളയിൽ റെയിൽവേ സംരക്ഷണ സമിതിയുടെയും ചോയുണ്ണി മാസ്റ്റർ റോഡ് റസിഡന്റ്സ് അസോസിയേഷന്റേയും നേതൃത്വത്തിൽ റെയിൽവേ ഡി.ആർ.എമ്മിന് പരാതി നൽകുകയായിരുന്നു. തുടർന്നാണ് ഇവിടെ സ്റ്റോപ്പ് പുനരാരംഭിച്ചത്.
വെള്ളയിൽ റെയിൽവെ സംരക്ഷണ സമിതി കൺവീനർ സെയ്ദ് കമാൽ, ജോ. കൺവീനർ സുധീർ ശേഖർ പാലക്കണ്ടി, ചോയുണ്ണിമാസ്റ്റർ റോഡ് റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എ ജയപ്രകാശ്, എൻ.ബാലൻ, വി.മൂർത്തി, പി.രാജേന്ദ്രൻ, ജയശങ്കർ പൊതുവത്ത്, ഹാൾട്ട് ഏജന്റ് എൻ. രമേശൻ എന്നിവർ ചേർന്ന് ഡിവിഷണൽ മാനേജരെ സ്വീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |