വെഞ്ഞാറമൂട്: ഡ്രൈവറെ സൈഡിലിരുത്തി മെയിൽ നഴ്സ് ഓടിച്ച ആംബുലൻസ് റോഡരികിൽ നിറുത്തിയിരുന്ന ബൈക്കിലേക്ക് വിട്ട് ഇടിച്ചു കയറി നിർദ്ധന യുവാവ് മരിച്ചു. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന നാലു വയസുള്ള രോഗിയായ മകൾക്ക് ഗുരുതര പരിക്കേറ്റു. ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയായ കുട്ടി ഐ.സി.യുവിലാണ്.
പിരപ്പൻകോട് പ്ലാവിള വീട്ടിൽ കൂലിപ്പണിക്കാരനായ ഷിബുവിനാണ് (30) ദാരുണാന്ത്യം സംഭവിച്ചത്. മകൾ അലംകൃതയാണ് ചികിത്സയിലുള്ളത്.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് ഡിസ്ചാർജ് ചെയ്ത രോഗിയെ കട്ടപ്പനയിൽ ഇറക്കി തിരിച്ചു വരികയായിരുന്ന ആംബുലൻസ് അമിത വേഗതയിലായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. മെയിൽ നഴ്സ് ചെറുവക്കൽ മെഡിക്കൽ കോളേജ് വാർഡിൽ വിളയിൽ വീട്ടിൽ അമൽ
( 22 ), ആംബുലൻസ് ഡ്രൈവർ വിനീത് (30) എന്നിവരെ വെഞ്ഞാറമൂട് പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ഉദര രോഗം ബാധിച്ച അലംകൃതയെ ഡോക്ടറെ കാണിച്ച് സ്കാനിംഗിന്
വെഞ്ഞാറമൂട്ടെ നാഷണൽ സ്കാനിലെത്തിയതായിരുന്നു ഇരുവരും. സ്കാനിംഗിനു ശേഷം റിസൾട്ടിനായി പുറത്ത് കാത്തു നിൽക്കുമ്പോഴായിരുന്നു ദുരന്തം. പാഞ്ഞെത്തിയ ആംബുലൻസ് ബൈക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഷിബുവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഷിബുവിന്റെ ഭാര്യ : സന്ധ്യ.
തിരുവനന്തപുരം മെഡിക്കൽ കോളേജ് എംപ്ലോയീസ് ക്രെഡിറ്റ് യൂണിയന്റെ കീഴിലുള്ളതാണ് ആംബുലൻസ്. ഇതിന്റെ നേതാവാണ് ഡ്രൈവറെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |