മാവേലിക്കര: സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപമുള്ള ലോഡ്ജിലെ താമസക്കാരനായ അംഗപരിമിതന്റെ 19,000 രൂപയും മൊബൈൽ ഫോണും കവർന്ന പ്രതികൾ പിടിയിൽ. മാവേലിക്കര പുതിയകാവ് കുളത്തിന്റെ കരയിൽ വീട്ടിൽ രാജേന്ദ്രപ്രസാദ് (ബാബുക്കുട്ടൻ- 57), പത്തിയൂർ എരുവ പുത്തൻ കണ്ടത്തിൽ വീട്ടിൽ വിഷ്ണു (പുൽച്ചാടി- 30) എന്നിവരെയാണ് ഇന്നലെ രാത്രി മാവേലിക്കര സി.ഐ സി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാവിലെ ഏഴോടെ ലോഡ്ജ് മുറിയിൽ അതിക്രമിച്ചെത്തിയാണ് കവർച്ച നടത്തിയത്. 2014 മുതൽ കവർച്ച, മോഷണം, കഞ്ചാവ് കടത്ത് കേസുകളിൽ പ്രതികളും മാവേലിക്കര ടൗണിലെ ബാറുകൾ, പ്രൈവറ്റ് ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ സ്ഥിരം ശല്യക്കാരുമായ പ്രതികളെ തിരിച്ചറിഞ്ഞ് നടത്തിയ തെരച്ചിലിൽ മാവേലിക്കര നഗരത്തിലെ ബാർ ഹോട്ടലിനു സമീപത്തു നിന്നു കഴിഞ്ഞ ദിവസം രാത്രി പത്തോടെ പിടികൂടുകയായിരുന്നു. മൊബൈൽ ഫോൺ കണ്ടെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്.ഐ മുഹ്സിൻ മുഹമ്മദ്, സിയാദ്, ആർ. വിനോദ് കുമാർ, ജി. സജുകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |