കൊച്ചി: കൊച്ചിയിലും ഓളപ്പരപ്പിലെ രാജാവായി കാട്ടിൽതെക്കേതിൽ. ഒമ്പത് വള്ളങ്ങൾ അണിനിരന്ന മറൈൻഡ്രൈവ് ജലോത്സവത്തിലും നെഹ്റുട്രോഫി ജേതാക്കളായ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മഹാദേവികാട് കാട്ടിൽതെക്കേതിലിൽ കിരീടം ചൂടി. ഒരു വള്ളപ്പാടിന് പായിപ്പാട് ചുണ്ടനെ പിന്നിലാക്കിയാണ് മഹാദേവികാട് കിരീടത്തിൽ മുത്തമിട്ടത്. 4മിനിറ്റ് 21 സെക്കൻഡിൽ ചാമ്പ്യൻമാരുടെ ഫിനിഷ്.
വേമ്പനാട് ബോട്ട് ക്ലബ്ബിന്റെ പായിപ്പാട് ചുണ്ടൻ 4 മിനിറ്റ് 32 സെക്കൻഡിൽ മത്സരം പൂർത്തിയാക്കിയാണ് രണ്ടാം സ്ഥാനത്തെത്തിയത്. മൂന്നാം സ്ഥാനം ആയാപറമ്പ് പാണ്ടി ചുണ്ടൻ നേടി, 4 മിനിറ്റ് 36 സെക്കൻഡ്. കെ.ബി.സി/എസ്.എഫ്.ബി.സി കുമരകമായിരുന്നു ആയാപറമ്പിന്റെ തുഴച്ചിലുകാർ. മഹാദേവികാടിന് അഞ്ച് ലക്ഷം രൂപ സമ്മാനം ലഭിക്കും. രണ്ടാം സമ്മാനം മൂന്നുലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. എല്ലാ വള്ളങ്ങൾക്കും 4 ലക്ഷം രൂപ വീതം ബോണസ് സമ്മാനവും ലഭിക്കും. ചലച്ചിത്ര താരം മിയ ജോർജ് സമ്മാനദാനം നിർവഹിച്ചു. 12 മത്സരങ്ങളുള്ള സി.ബി.എല്ലിന്റെ (ചാമ്പ്യൻസ് ബോട്ട് ലീഗ്) അടുത്ത പോരാട്ടം ഒക്ടോബർ 15ന് തൃശൂർ കോട്ടപ്പുറത്ത് നടക്കും.
ചെറുവള്ളങ്ങളിൽ താണിയൻ
ചെറുവള്ളങ്ങളുടെ മത്സരമാണ് ആദ്യം നടന്നത്. മൂന്ന് ഹീറ്റ്‌സുകളിലായായിരുന്നു മത്സരം. ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗത്തിൽ താണിയൻ ജേതാവായി. ഹനുമാൻ നമ്പർ 1 രണ്ടാമതും തിരുത്തിപ്പുറം മൂന്നാമതുമെത്തി.
ആവേശം നിറഞ്ഞ് കൊച്ചി
കൊച്ചിയെ ആവേശകൊടുമുടിയിൽ എത്തിച്ചാണ് ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ രണ്ടാംസീസണിലെ അഞ്ചാം മത്സരം മറൈൻ ഡ്രൈവിൽ സംഘടിപ്പിച്ചത്. ജലമേള മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. മേയർ അഡ്വ.എം.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര താരം ജയസൂര്യ, ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ ടി.ജെ.വിനോദ്, കെ.ജെ.മാക്സി, സബ് കളക്ടർ വിഷ്ണുരാജ് എന്നിവർ പങ്കെടുത്തു. ജലമേളയുടെ ഭാഗമായി കേരളീയ കലകളുടെ അവതരണവും നാവികസേനയുടെ അഭ്യാസ പ്രകടനങ്ങളും നടന്നു.
ആഴമില്ല, വള്ളം ഇടിച്ചുനിന്നു
ചുണ്ടൻവള്ളങ്ങളുടെ മത്സരത്തിനിടെ മൂന്നാംട്രാക്കിൽ വള്ളം മണൽത്തിട്ടയിൽ ഇടിച്ചുനിന്നു. ട്രാക്കിന്റെ വലത് ഭാഗത്തായാണ് വള്ളം ഇടിച്ചുനിന്നത്. ഫിനിഷിംഗ് പോയിന്റിലേക്ക് എത്തുന്ന ഭാഗത്തായിരുന്നു മണൽത്തിട്ട. വേഗം കുതിച്ചെത്തിയ കാരിച്ചാൽ ചുണ്ടൻ മണൽത്തിട്ടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. തുഴച്ചിലുകാർ വേഗം വള്ളത്തിൽ നിന്ന് ചാടിയിറങ്ങിയതിനാൽ വള്ളം മറിഞ്ഞില്ല. വള്ളംകളിയുടെ ഭാഗമായി ആഴം കുറഞ്ഞ ഭാഗങ്ങൾ ഡ്രഡ്ജ് ചെയ്യുമെന്ന് അറിയിച്ചെങ്കിലും ഈ ഭാഗത്ത് ആഴം കൂട്ടിയില്ല. എല്ലാ വള്ളങ്ങളും ഈ ഭാഗത്ത് എത്തുമ്പോൾ മണൽത്തിട്ടയിൽ ഇടിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |