തിരുവനന്തപുരം: മാനസിക പ്രശ്‌നങ്ങൾ നേരിടുന്നവർക്ക് സംശയനിവാരണത്തിനും ടെലി കൗൺസിലിംഗ് ഉൾപ്പടെയുള്ള മാനസികാരോഗ്യ സേവനങ്ങൾ ലഭ്യമാക്കാനും 24 മണിക്കൂറും പ്രവർത്തിക്കുന്ന 'ടെലി മനസ്" ഓൺലൈൻ സംവിധാനം ഉടൻ നിലവിൽ വരും. സേവനം സൗജന്യമാണ്. ഇതിനായി 20 കൗൺസിലർമാരെയും സൈക്യാട്രിസ്റ്റ് ഉൾപ്പടെയുള്ള മാനസികാരോഗ്യ പ്രവർത്തകരെയും നിയമിക്കാനുള്ള നടപടി ആരോഗ്യവകുപ്പ് തുടങ്ങിയതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതോടൊപ്പം ആരോഗ്യവകുപ്പിന്റെ നേരിട്ടുള്ള മാനസികാരോഗ്യ പരിപാടികളും ശക്തമാക്കി. കൊവിഡിന് ശേഷം മാനസികാരോഗ്യ സംരക്ഷണത്തിന്റെ പ്രധാന്യം വർദ്ധിച്ച സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് ടെലി മനസെന്ന പേരിൽ നൂതന പദ്ധതി നടപ്പാക്കുന്നത്. കൊവിഡിന് ശേഷം അമിതമായ ഉത്‌കണ്ഠ, വിഷാദം തുടങ്ങിയ അവസ്ഥകളിലേക്കെത്താൻ സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് മാനസികാരോഗ്യം ഉറപ്പാക്കാൻ സർക്കാർ കൂടുതൽ ഇടപെടൽ നടത്തുന്നത്. ഇത്തരം അവസ്ഥ നേരിടുന്നവർ തുടക്കത്തിൽ മറ്റുള്ളവരോട് പറയാൻ മടിച്ച് ഉള്ളിലൊതുക്കുന്നതാണ് അപകടം.
ആരോഗ്യവകുപ്പിന്റെ നേരിട്ടുള്ള
മാനസികാരോഗ്യ പരിപാടി
എല്ലാ ജില്ലകളിലും സേവനം ലഭ്യം
ആകെ ക്ലിനിക്കുകൾ 290
സേവനം ലഭ്യമാക്കുന്നത് 50,000 പേർക്ക്
ചികിത്സതേടുന്നവർ 50 മുതൽ 120 വരെ
(പഞ്ചായത്ത് അടിസ്ഥാനത്തിൽ)
ആത്മഹത്യ തടയാൻ 'ജീവൻരക്ഷ"
ആത്മഹത്യാ നിരക്ക് കുറയ്ക്കുന്നതിനായി ജീവരക്ഷ എന്ന പേരിൽ സംസ്ഥാനമൊട്ടാകെ ആത്മഹത്യ പ്രതിരോധ കാമ്പെയിൻ ആരംഭിച്ചു. ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ, അദ്ധ്യാപകർ, പൊലീസുകാർ, ജനപ്രതിനിധികൾ, മതപുരോഹിതർ എന്നിവർക്ക് ആത്മഹത്യാ പ്രതിരോധ പ്രവർത്തനങ്ങളിൽ പരിശീലനം നൽകുന്നുണ്ട്. മറ്റുള്ളവരിൽ നിന്ന് ഉൾവലിയുക, നിരാശ, നിസഹായാവസ്ഥ പ്രകടിപ്പിക്കൽ, ലഹരി ഉപയോഗം എന്നിവയാണ് ആത്മഹത്യയിലേക്ക് നയിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |