ന്യൂഡൽഹി: മതപരിവർത്തന പരിപാടിയിൽ പങ്കെടുത്ത് വിവാദത്തിലായ കെജ് രിവാൾ മന്ത്രിസഭയിലെ സാമൂഹികക്ഷേമ മന്ത്രി രാജേന്ദ്രപാൽ ഗൗതം രാജിവച്ചു. വിജയദശമി ദിനത്തിൽ ഡൽഹി ഝൻണ്ടേവാലിൽ ഹിന്ദുമതത്തിൽ നിന്ന് ബുദ്ധമതത്തിലേക്ക് നടന്ന മതപരിവർത്തന ചടങ്ങിൽ പങ്കെടുത്ത മന്ത്രിക്കും ആം ആദ്മി പാർട്ടിക്കുമെതിരെ ബി.ജെ.പി വലിയ പ്രതിഷേധമുയർത്തിയിരുന്നു. മന്ത്രി കലാപത്തിനാണ് ആഹ്വാനം നടത്തിയതെന്നും ഹിന്ദുത്വയെയും ബുദ്ധിസത്തെയും അപമാനിക്കുകയാണ് മന്ത്രി ചെയ്തതെന്നും ബി.ജെ.പി എം.പി മനോജ് തിവാരി ആരോപിച്ചിരുന്നു.
''കെജ്‌രിവാൾ മന്ത്രിസഭയിലെ അംഗങ്ങൾ ഹിന്ദുക്കൾക്കെതിരെ വിഷം ചീറ്റുന്നതെങ്ങനെയാണെന്ന് നോക്കൂ. ഇവരുടെ ഹിന്ദു വിരുദ്ധ മുഖമാണ് തെളിഞ്ഞു വരുന്നത്. ഇവർക്ക് ജനം ഉടൻ മറുപടി നൽകും.""- എന്നും മനോജ് തിവാരി ട്വീറ്റ് ചെയ്തു. മന്ത്രിയുടെ വസതിയിലേക്ക് ബി.ജെ.പി മാർച്ച് നടത്തുകയും ചെയ്തു. ബി.ജെ.പി പ്രതിനിധി സംഘം ഡൽഹി ഡപ്യൂട്ടി പൊലീസ് കമ്മിഷണറെ കണ്ട് മന്ത്രിക്കെതിരെ പരാതി നൽകി. ഇതിനെ തുടർന്നാണ് മന്ത്രിയുടെ രാജി. മന്ത്രി നടത്തിയ പ്രതിജ്ഞയിൽ അരവിന്ദ് കെജ് രിവാൾ അങ്ങേയറ്റം അസംതൃപ്തനാണെന്നും സൂചനയുണ്ട്. ഡോ.അംബേദ്ക്കർ 1956 ഒക്ടോബറിൽ അനുയായികൾക്കൊപ്പം ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്തതിന്റെ സ്മരണക്കായി ധർമ്മചക്ര പരിവർത്തൻ ദിനത്തിന്റെ ഭാഗമായായിരുന്നു വിജയദശമി ദിനത്തിൽ നടന്ന മതപരിവർത്തന പരിപാടി.
താൻ ബ്രഹ്മാവിലും വിഷ്ണു മഹേശ്വരന്മാരിലും വിശ്വസിക്കില്ലെന്നും അവരെ ആരാധിക്കുകയുമില്ലെന്നും വ്യക്തമാക്കി മന്ത്രി നടത്തിയ പ്രതിജ്ഞയാണ് ബി.ജെ.പി വിവാദമാക്കിയത്. ഹിന്ദുക്കൾക്കെതിരെ വിഷം വമിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി മന്ത്രി നടത്തിയ പ്രതിജ്ഞയുടെ വിവാദ വീഡിയോ ബി.ജെ.പി ട്വീറ്റ് ചെയ്തിരുന്നു.
താൻ ആരുടെയും വിശ്വാസത്തിനെതിരെ സംസാരിച്ചിട്ടില്ലെന്നും ബി.ജെ.പി വെറുതെ പ്രചരണം നടത്തുകയാണെന്നും മന്ത്രി രാജേന്ദ്രപാൽ ഗൗതം പറഞ്ഞു. ആരുടെയെങ്കിലും മത വിശ്വാസം വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നതായും മന്ത്രി പറഞ്ഞു. ''ഇന്ന് വാത്മീകി മഹർഷിയുടെ പ്രകടോത്സവ ദിനമാണ്. കൻഷിറാമിന്റെ ചരമവാർഷിക ദിനവുമാണ്. ഞാൻ ഇന്ന് ചില ബന്ധനങ്ങളിൽ നിന്ന് മോചിതനാകുകയാണ്. സമൂഹത്തിലെ അതിക്രമങ്ങൾക്കെതിരായ പോരാട്ടം തുടരുക തന്നെ ചെയ്യും.""- രാജേന്ദ്രപാൽ ഗൗതം രാജിക്കത്ത് ട്വീറ്റ് ചെയ്ത് കൊണ്ട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |