പത്തനംതിട്ട : കാലാവസ്ഥ ചതിക്കില്ലെന്ന പ്രതീക്ഷയിൽ നെൽകൃഷിക്ക് പുഞ്ചകൾ ഒരുക്കുകയാണ് കർഷകർ. കിഴക്കൻ മേഖലയിലെ പാടശേഖരങ്ങളിൽ ട്രാക്ടറുകൾ ഉപയോഗിച്ച് രണ്ട് തവണ പൂട്ടി, നിലം ഒരുക്കൽ അവസാനഘട്ടത്തിലാണ്. അപ്പർകുട്ടനാട് പാടങ്ങളിൽ വെള്ളംവറ്റിക്കൽ പുരോഗമിക്കുന്നു.
കഴിഞ്ഞ മഴയിൽ വെളളം കയറി കൃഷി നശിച്ച പാടശേഖരങ്ങളിലെ കർഷകർക്ക് ഇതുവരെ നഷ്ടപരിഹാരം ലഭിച്ചില്ല. ഇക്കാര്യത്തിൽ കൃഷിവകുപ്പിന്റെ ഭാഗത്ത് വൻ അനാസ്ഥയാണെന്ന് കർഷകർ പറയുന്നു.
മുൻ വർഷങ്ങളിൽ മികച്ച വിളവ് ലഭിച്ചിരുന്ന വള്ളിക്കോട് നരിക്കുഴി ഏലായിലെ നെൽകൃഷിയെല്ലാം കഴിഞ്ഞ മഴയിൽ നശിച്ചിരുന്നു. വെള്ളം ഇറങ്ങിയപ്പോൾ നെൽച്ചെടി പഴുത്ത് ചാഞ്ഞു. കണ്ണീർപ്പാടത്തായ കർഷകർക്ക് ഒരു സഹായവും ലഭിച്ചില്ല. ചിലർ കൃഷി ഉപേക്ഷിച്ചു. ശേഷിക്കുന്ന നാൽപ്പതോളം കർഷകരാണ് പുതിയ വിതയ്ക്ക് തയ്യാറെടുക്കുന്നത്. വിത്തും പൂട്ടുകൂലിയും മാത്രമാണ് കർഷകർക്ക് ലഭിക്കുന്നത്. വളത്തിന്റെ ചെലവും വേലക്കൂലിയുമായി ഒരു കർഷകന് മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടാകുന്നു.
ആറൻമുള തെച്ചിക്കാവ് പാടശേഖരം പാട്ടത്തിനെടുത്ത കുട്ടനാടൻ കർഷകർക്ക് കഴിഞ്ഞ വെള്ളപ്പൊക്കം ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാക്കിയത്. ഇരുപത് വർഷമായി തരിശുകിടന്ന ഇവിടെ കഴിഞ്ഞവർഷം വലിയ മോട്ടോർ ഉപയോഗിച്ച് വെള്ളംവറ്റിക്കൽ നടന്നു. കരിമാരംതോട് വഴി വെള്ളം പമ്പയാറ്റിലേക്ക് ഒഴുക്കിവിടുന്ന ജോലികൾ ഏതാണ്ട് പൂർത്തിയായപ്പോഴാണ് പെരുമഴ തിമിർത്തത്. വെള്ളം കയറിയ പാടത്തെ ഒഴുക്ക് നിലച്ചപ്പോൾ പണികൾ വീണ്ടും തുടങ്ങേണ്ടതായി വന്നു. ഇതോടെ പാട്ടക്കാർ പാടശേഖരം ഉപേക്ഷിച്ചുപോയി.
സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്ത കർഷകർക്ക് കോടികളാണ് കൊടുക്കാനുള്ളതെന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നു. അപ്പർകുട്ടനാട്ടിൽ മാത്രം ഒരു കോടിയ്ക്ക് അടുത്ത് കൊടുക്കാനുണ്ട്. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിമൂലമാണ് ഇൻഷുറൻസ് തുക വൈകുന്നതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
അപ്പർകുട്ടനാട്ടിൽ
കാലാവസ്ഥ വ്യതിയാനവും മഴയും കൂടുതൽ നാശം വിതയ്ക്കുന്ന അപ്പർ കുട്ടനാട്ടിലെ കർഷകരും ദുരിതത്തിലാണ്. ഒക്ടോബർ, നവംബർ മാസങ്ങളിലുണ്ടായ അതിതീവ്ര മഴയിൽ പാടശേഖരങ്ങൾ മുങ്ങിയതിനാൽ വിത വൈകിയാണ് പൂർത്തിയാക്കിയത്. വിളവെടുപ്പും താമസിച്ചു. പാടശേഖരങ്ങൾ മുങ്ങിയതിനെ തുടർന്ന് ഒട്ടേറെ കർഷകർ കൃഷിയിൽ നിന്ന് പിൻമാറി. വിതച്ച കർഷകർക്ക് വിളവും മോശമായിരുന്നു. അവരെ പുതിയ കൃഷിക്ക് സഹായിക്കാൻ കാർഷിക കലണ്ടർ തയ്യാറായില്ല. കാർഷിക കലണ്ടർ ഞാറ്റുവേലകളെ ആശ്രയിച്ചാണ് തയാറാക്കിയിരുന്നത്. സൂര്യന്റെ യാത്രയനുസരിച്ചാണ് ഇതു കണക്കാക്കുന്നതെങ്കിലും മഴയുടെ ലഭ്യതയാണ് പ്രധാനം.
" കഴിഞ്ഞ വർഷം കൃഷി നശിച്ചതിന്റെ നഷ്ടപരിഹാരം കിട്ടിയില്ല. അപേക്ഷിച്ചപ്പോൾ ഇൻഷുറൻസിന്റെ കാലാവധി കഴിഞ്ഞെന്ന് പറഞ്ഞു.
കോമളൻ, വള്ളിക്കോട്, നരിക്കുഴി പാടശേഖര സമിതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |