ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദവും പശ്ചിമവാതവും ചേർന്നുണ്ടായ കനത്ത മഴയിൽ ഉത്തരേന്ത്യയിൽ 10 മരണം. ഡൽഹിയിൽ ഓൾഡ് ഡൽഹിയിലെ ഫരാഷ് ഖാനാ ലാഹോരി ഗേറ്റിൽ കെട്ടിടം തകർന്ന് നാലു വയസുകാരിയടക്കം മൂന്നുപേർ മരിച്ചു.
പഞ്ചാബിൽ മൊഹാലി എയർപോർട്ട് റോഡിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം ഞായറാഴ്‌ച രാത്രി തകർന്ന് രണ്ടു തൊഴിലാളികൾ മരിച്ചു. ഇടുങ്ങിയ തെരുവായിരുന്നതിനാൽ അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെടുക്കാൻ ബുദ്ധിമുട്ടി. ദുരന്ത നിവാരണ സേനയും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ഏഴുപേർക്ക് പരിക്കേറ്റു. ഉത്തർപ്രദേശിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ഗോരഖ്പൂരിൽ രപ്തി നദിയിൽ ബോട്ട് മറിഞ്ഞ് രണ്ടു പേരും ഗാസിയാബാദിൽ വീട് തകർന്ന് 90 കാരിയും മരിച്ചു. ബുലന്ദ്ഷഹറിൽ 14 കാരൻ മരിച്ചു.
ഡൽഹിയിൽ 24 മണിക്കൂറിനുള്ളിൽ 74 മില്ലിമീറ്റർ മഴ ലഭിച്ചു. 2007ന് ശേഷം ഒക്ടോബറിലെ ഉയർന്ന രണ്ടാമത്തെ മഴയാണിത്. അതേസമയം ഇന്നലെ മഴ കുറഞ്ഞു. അതേസമയം ഡൽഹിയിലെ താഴ്ന്ന ഭാഗങ്ങളിൽ വെള്ളക്കെട്ടും റോഡിൽ ഗതാഗതകുരുക്കുമുണ്ടായി. മുംബയുടെ പല ഭാഗങ്ങളും വെള്ളത്തിലായി.
സ്‌കൂളുകൾക്ക് അവധി
കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് ഉത്തർപ്രദേശിലെ ലക്‌നൗ, നോയിഡ, ഗാസിയാബാദ്, കാൺപൂർ, ആഗ്ര നഗരങ്ങളിൽ ഇന്നലെ സ്‌കൂളുകൾക്ക് അവധി നൽകിയിരുന്നു. ഉത്തരാഖണ്ഡ്, പശ്ചിമ മദ്ധ്യപ്രദേശ്, കിഴക്കൻ രാജസ്ഥാൻ, ആന്ധ്രാപ്രദേശ് തീരം, തെലങ്കാന എന്നിവിടങ്ങളിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മദ്ധ്യ മഹാരാഷ്ട്ര, മറാത്ത്‌വാഡ, കൊങ്കൺ ഭാഗങ്ങളിൽ ബുധനാഴ്ച വരെ യെല്ലോ അലർട്ടാണ്. അരുണാചൽ പ്രദേശ്, അസാം, മേഘാലയ എന്നിവിടങ്ങളിൽ ബുധനാഴ്ച വരെ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. നാഗാലാൻഡ്, മണിപ്പൂർ, മിസോറം, ത്രിപുര എന്നിവിടങ്ങളിൽ ചൊവ്വാഴ്ച വരെ മഴ തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |