തിരുവനന്തപുരം: പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിക്കെതിരെ നൽകിയ കേസ് ഒത്തുതീർക്കാൻ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്ന് പരാതിക്കാരിയായ അദ്ധ്യാപിക വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഒത്തുതീർപ്പാക്കാൻ കോവളം സി.ഐ ജി. പ്രൈജുവും ചില കോൺഗ്രസ് നേതാക്കളും എൽദോസിന്റെ സുഹൃത്തുക്കളും തനിക്ക് മേൽ സമ്മർദ്ദം ചെലുത്തി. വാഗ്ദാനം ചെയ്ത തുക വേണ്ടെന്നു പറഞ്ഞപ്പോൾ ഹണിട്രാപ്പിൽ കുടുക്കുമെന്നായിരുന്നു എൽദോസിന്റെ ഭീഷണി. ആലുവ മാറമ്പിളളി സ്വദേശിനിയും മുൻ വാർഡ് മെമ്പറുമായ സ്ത്രീയും തന്നെ വിളിച്ച് ഭീഷണിപ്പെടുത്തി.
വർഷങ്ങളായി എൽദോസുമായി പരിചയമുണ്ട്. പേഴ്സണൽ സ്റ്റാഫ് വഴിയാണ് പരിചയപ്പെട്ടത്. കഴിഞ്ഞ ജൂലായ് മുതൽ കൂടുതൽ അടുപ്പത്തിലായി. പെരുമാറ്റം മോശമായതോടെ അകലാൻ ശ്രമിച്ചു. അതോടെ മദ്യപിച്ച് വീട്ടിലെത്തി ഉപദ്രവം തുടങ്ങി. പ്രശ്നങ്ങൾ ഒത്തുതീർക്കാമെന്നു പറഞ്ഞ് സെപ്തംബർ 14 ന് കോവളം ഗസ്റ്റ് ഹൗസിൽ കൊണ്ടുപോയി. അവിടെവച്ച് ശാരീരികമായി ഉപദ്രവിച്ചു. തന്നെ മർദ്ദിക്കുമ്പോൾ പി.എ ഡാമി പോളും സുഹൃത്ത് ജിഷ്ണുവും ഉണ്ടായിരുന്നു. നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. താൻ ഭാര്യയാണെന്നു പറഞ്ഞ് എം.എൽ.എ രക്ഷപ്പെട്ടു. പരിക്കേറ്റ തന്നെ എം.എൽ.എ ജനറൽ ആശുപത്രിയിൽ കൊണ്ടുപോയി. ശല്യം തുടർന്നതോടെ സെപ്തംബർ 28ന് വനിതാ സെല്ലിൽ പരാതി നൽകിയെങ്കിലും എം.എൽ.എ ആയതിനാൽ സിറ്റി കമ്മിഷണർക്ക് പരാതി നൽകാൻ നിർദ്ദേശിച്ചു. അവിടെ നിന്നാണ് കോവളം പൊലീസിന് കൈമാറിയത്.
മദ്യപിച്ചെത്തി തന്നെ മർദ്ദിക്കുന്നത് പതിവായിരുന്നു. കോൺഗ്രസിലെ എം.എൽ.എമാരോ പ്രമുഖ നേതാക്കളോ ഒത്തുതീർപ്പിനു വിളിച്ചിട്ടില്ല. കോവളം പൊലീസ് സ്റ്റേഷനിലേക്ക് സെപ്തംബർ ഒന്നാം തീയതി വിളിപ്പിച്ചെങ്കിലും മൊഴിയെടുക്കാൻ എസ്.എച്ച് .ഒ തയ്യാറായില്ല. പിന്നീട് ഏഴാം തീയതിയും എട്ടാം തീയതിയും ചെന്നു. സി.ഐ പ്രൈജു ഒത്തുതീർപ്പിനുള്ള ശ്രമങ്ങളാണ് നടത്തിയത്. കേസ് രജിസ്റ്റർ ചെയ്യുന്നത് വൈകിപ്പിച്ച സി.ഐ ഒത്തുതീർപ്പിന് ശ്രമിച്ചതിന്റെ തെളിവുകൾ തന്റെ പക്കലുണ്ട്. അതേസമയം, പൊലീസിലും മജിസ്ട്രേട്ടിനും നൽകിയിട്ടുള്ള മൊഴി എന്തെന്ന് വെളിപ്പെടുത്താൻ അവർ തയ്യാറായില്ല.
പണം വാഗ്ദാനം ചെയ്തത് വക്കീലോഫീസിൽ വച്ച്
വഞ്ചിയൂരുള്ള വക്കീലോഫീസിൽ വച്ചാണ് എൽദോസ് 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തത്. ആദ്യം 20 ലക്ഷം നൽകാമെന്ന് പറഞ്ഞു. കോവളം സി.ഐ ജി.പ്രൈജുവാണ് വക്കീൽ ഓഫീസിലെത്തി പ്രശ്നം പറഞ്ഞു തീർക്കാൻ നിർദ്ദേശിച്ചത്. പരാതിയില്ലെന്ന് വാട്ട്സ്‌ആപ്പ് വഴി സന്ദേശമയയ്ക്കാനും നിർദ്ദേശിച്ചു. തനിക്കെതിരെ സാമ്പത്തികത്തട്ടിപ്പ് ഉൾപ്പെടെ കേസുകളുണ്ടെന്ന വിധത്തിലാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. വിവാഹമോചനക്കേസ് മാത്രമാണ് ഉള്ളത്. ആലുവ സ്വദേശിയായ താൻ ഇപ്പോൾ തിരുവനന്തപുരത്താണ് താമസം. പൊലീസിൽ നിന്നടക്കം ഭീഷണി വന്നപ്പോഴാണ് കന്യാകുമാരിയിലേക്ക് പോയത്. അവിടെ കടലിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച തന്നെ നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ച് നാട്ടിലേക്ക് അയച്ചത്. എം.എൽ.എയുടെ ഫോൺ തന്റെ കൈയിലില്ല. മാദ്ധ്യമങ്ങളെ വീണ്ടും കാണും. കൂടുതൽ കാര്യങ്ങൾ പറയാനുണ്ട്. തനിക്ക് രാഷ്ട്രീയമില്ല, എം.എൽ.എ മോശക്കാരനാണെന്ന് എങ്ങനെ മനസ്സിലായെന്ന് ഇപ്പോൾ പറയുന്നില്ല. എം.എൽ.എയ്ക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയിട്ടുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം യുവതി നൽകിയില്ല.
ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി
അദ്ധ്യാപികയുടെ പരാതിയിൽ
കുന്നപ്പള്ളിയെ ചോദ്യം ചെയ്യും
തിരുവനന്തപുരം: എൽദോസ് കുന്നപ്പള്ളി എം.എൽ.എയ്ക്കെതിരെ അദ്ധ്യാപികയുടെ പീഡന പരാതിയിൽ തിരുവനന്തപുരം സിറ്റി പൊലീസ് ജില്ലാ ക്രൈംബ്രാഞ്ച് വിഭാഗം അന്വേഷണം തുടങ്ങി. കൂടുതൽ തെളിവുകൾ ലഭ്യമാകുന്നതോടെ എം.എൽ.എയെ ചോദ്യം ചെയ്യും. കേസ് ഫയൽ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറേറ്റിലെ ജില്ലാ ക്രൈംബ്രാഞ്ച് അസി. കമ്മിഷണർ അനിൽകുമാറിന് ഇന്നലെ രാവിലെ കൈമാറിയിരുന്നു. അസി. കമ്മിഷണർ മറ്റൊരു കേസിൽ പ്രോസിക്യൂഷൻ സാക്ഷിയായി പാലക്കാട് കോടതിയിലായിരുന്നതിനാൽ ജില്ലാക്രൈംബ്രാഞ്ച് ഓഫീസിലെ എസ്.ഐയുടെ നേതൃത്വത്തിൽ വനിതാ പൊലീസിന്റെ സഹായത്തോടെ യുവതിയുടെ താമസസ്ഥലത്തെത്തി വിശദമായ മൊഴി രേഖപ്പെടുത്തി.
പൊലീസിൽ നൽകിയ മൊഴിയിലുള്ളതിനെക്കാൾ ഗുരുതരമായ ആരോപണങ്ങൾ ജില്ലാ ക്രൈെംബ്രാഞ്ച് സംഘത്തോട് യുവതി വെളിപ്പെടുത്തിയതായി സൂചനയുണ്ട്. എൽദോസുമായുളള സൗഹൃദവും സഹവാസവും യാത്രകളുമുൾപ്പെടെ ചില സ്വകാര്യവിവരങ്ങളും യുവതി ക്രൈംബ്രാഞ്ചിനോട് പറഞ്ഞതായാണ് സൂചന. ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ പൊലീസ് തയ്യാറായില്ല.
കഴിഞ്ഞദിവസം യുവതിയെ കാണാനില്ലെന്ന് കാട്ടി നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ യുവതിയെ കണ്ടെത്തി വഞ്ചിയൂർ കോടതിയിൽ ഹാജരാക്കിയപ്പോൾ മജിസ്ട്രേറ്റിന് മുമ്പാകെ മൊഴി നൽകിയിരുന്നു. ആ മൊഴിയിൽ മറ്റ് ചില വിവരങ്ങളുണ്ടെന്ന കാര്യം പുറത്തുവന്നതോടെ മൊഴിപ്പകർപ്പിനായി ജില്ലാ ക്രൈംബ്രാഞ്ച് വിഭാഗം കോടതിയിൽ അപേക്ഷ സമർപ്പിച്ചു. ഈ മൊഴിയും മൊബൈൽഫോൺ കാളുകളും ടവർ ലൊക്കേഷനുകളും ഉൾപ്പെടെ മറ്റ് തെളിവുകൾ കൂടി പരിശോധിച്ചശേഷം സ്പീക്കറുടെ അനുമതിയോടെ എം.എൽ.എയെ ചോദ്യം ചെയ്യാനായി വിളിപ്പിക്കാനാണ് തീരുമാനം.
സ്ത്രീത്വത്തെ അപമാനിച്ചതായി കോവളം പൊലീസിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ യുവതിയെ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി മൊഴി രേഖപ്പെടുത്തുന്നതിനായി ജില്ലാ ക്രൈംബ്രാഞ്ച് ഇന്ന് തിരുവനന്തപുരം ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റിന് അപേക്ഷ നൽകും.
കുന്നപ്പള്ളിക്കെതിരായ കേസ്:
മുൻകൂർ ജാമ്യഹർജി 15ന്
തിരുവനന്തപുരം: എൽദോസ് കുന്നപ്പളളി എം.എൽ.എയ്ക്കെതിരെ അദ്ധ്യാപിക നൽകിയ പീഡന പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ നൽകിയ മുൻകൂർ ജാമ്യ ഹർജി ജില്ലാ സെഷൻസ് കോടതി ഈ മാസം 15 ന് പരിഗണിക്കും.
ചൊവ്വാഴ്ച അദ്ധ്യാപികയുടെ പരാതിയിൽ കോവളം പൊലീസ് കേസ് എടുത്ത അന്നു തന്നെ എം. എൽ. എ ഏഴാംഅഡിഷണൽ ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യ ഹർജി ഫയൽ ചെയ്തു. സമൂഹമാദ്ധ്യമ പ്രചാരണത്തിന്റെ ഭാഗമായാണ് യുവതി തന്നെ പരിചയപ്പെട്ടത്. തുടർന്ന് തന്റെ ഫോൺ കൈവശപ്പെടുത്തിയ യുവതി ലക്ഷങ്ങൾ നൽകിയില്ലെങ്കിൽ ഹണിട്രാപ്പിൽ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. ഇക്കാര്യങ്ങൾ കാണിച്ച് തന്റെ ഭാര്യയെക്കൊണ്ട് പെരുമ്പാവൂർ കറുപ്പംപടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും ജാമ്യഹർജിയിൽ പറയുന്നു.
എൽദോസ് കുന്നപ്പള്ളിയോട് വിശദീകരണം
ചോദിച്ചു: കെ.സുധാകരൻ
തിരുവനന്തപുരം: എൽദോസ് കുന്നപ്പള്ളി എം.എൽ.എയുമായി ബന്ധപ്പെട്ട വിഷയത്തിൽ കെ.പി.സി.സി അദ്ദേഹത്തോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് കെ.സുധാകരൻ എം.പി.ഇതുസംബന്ധമായ ആക്ഷേപം അന്വേഷിക്കാൻ ഒരു കമ്മിഷനെയും പാർട്ടി നിയോഗിച്ചിട്ടില്ല.സത്യസന്ധമായ അന്വേഷണം പൊലീസിന്റെ ഭാഗത്ത് നിന്നും നടക്കട്ടെ.നിഷ്പക്ഷമായ അന്വേഷണത്തിൽ അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ അച്ചടക്ക നടപടിയെടുക്കുമെന്നും കെ.സുധാകരൻ പറഞ്ഞു.
ഒത്തുതീർപ്പ്ആരോപണം,
സി.ഐ പ്രൈജുവിനെ സ്ഥലംമാറ്റി
തിരുവനന്തപുരം : എൽദോസ് കുന്നപ്പിള്ളി എം.എൽ.എയ്ക്കെതിരായ പീഡന പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ കോവളം എസ്.എച്ച്.ഒ ജി. പ്രൈജുവിനെ ആലപ്പുഴ പട്ടണക്കാട് സ്റ്റേഷനിലേക്ക് മാറ്റി.സി.ഐ കേസെടുക്കാതെ ഒത്തുതീർപ്പിന് ശ്രമിച്ചെന്ന് നേരത്തെ പരാതിക്കാരി ആരോപിച്ചിരുന്നു. നെയ്യാർ ഡാം സ്റ്റേഷൻ എസ്.എച്ച്.ഒ എസ്. ബിജോയിയെ കോവളത്ത് സ്ഥലം മാറ്റി നിയമിച്ച് ഡി.ജി.പി ഉത്തരവിറക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |