ബംഗളൂരു: വീട് പൊളിക്കാനുള്ള അധികൃതരുടെ നീക്കത്തിനെതിരെ ശരീരത്തിൽ പെട്രോൾ ഓഴിച്ച് തീകൊളുത്താൻ ശ്രമിച്ച ദമ്പതികളെ നാട്ടുകാരും ഉദ്യോഗസ്ഥരും ചേർന്ന് സാഹസികമായി രക്ഷിച്ചു. ബംഗളൂരു നഗരത്തിലെ അഴുക്കുചാലുകൾ തടഞ്ഞ് നിർമ്മിച്ച കെട്ടിടങ്ങൾ പൊളിക്കാനെത്തിയപ്പോഴാണ് ഇവിടെ താമസിക്കുന്ന സോന സെൻ ഭർത്താവ് സുനിൽ സിംഗ് എന്നിവർ ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. വീട്ടിലെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ ദമ്പതികൾ ഒത്തുതീർപ്പിലെത്താനും വിസമ്മതിച്ചു.
അതിനിടെ പൊളിക്കൽ നടപടിക്കായി ബുൾഡോസർ അടുത്തെത്തിയപ്പോൾ ഇരുവരും സ്വയം തീ കൊളുത്തുമെന്ന് വിളിച്ചുപറഞ്ഞു. തുടർന്ന് പെട്രോൾ കുപ്പിയുമായി വീടിനു മുന്നിലെ മതിലിൽ ചേർന്ന് നിന്നു. പിന്തിരിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് പെട്രോളൊഴിച്ച് സ്വയം തീകൊളുത്താൻ ശ്രമിച്ചത്. ഇതിനിടെ നാട്ടുകാരും പൊലീസും ചേർന്ന് ഇവർക്കു നേരെ വെള്ളം ഒഴിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാണ്.
ഉദ്യോഗസ്ഥരോട് നടപടിക്രമങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് അയൽവാസികൾ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടെങ്കിലും ദമ്പതികളുടെ വീടിന്റെ ഒരു ഭാഗം പൊളിച്ചു. തുടർന്ന് ഇരുവരേയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അതേസമയം വീട് നിയമവിരുദ്ധമായി നിർമ്മിച്ചതല്ലെന്നും അത് തെളിയിക്കാനുള്ള രേഖകൾ കൈയിലുണ്ടെന്നും ദമ്പതികൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |