തിരുവനന്തപുരം: കുറ്റം ചെയ്തിട്ടില്ലെങ്കിൽ ഒളിവിൽ പോകേണ്ട കാര്യമില്ലെന്ന് വിലയിരുത്തുന്ന കെ.പി.സി.സി നേതൃത്വം, എൽദോസ് കുന്നപ്പിള്ളി എം.എൽ.എയെ ഏതാണ്ട് കൈവിട്ട നിലയിലാണ്. പീഡനക്കേസിൽ കുന്നപ്പിള്ളി നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കാനിക്കെ, ആ തീരുമാനംകൂടി അറിഞ്ഞശേഷം നടപടിയിലേക്ക് നേതൃത്വം കടന്നേക്കും.
20നകം വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ കുന്നപ്പിള്ളിക്ക് കത്തയച്ചിട്ടുണ്ട്. ജാമ്യാപേക്ഷ കോടതി തള്ളിയാൽ മറുപടിക്ക് അതുവരെ കാത്തിരിക്കാൻ ഇടയില്ല. കോടതിവിധി എതിരായാൽ കുന്നപ്പിള്ളിയെ പൊലീസ് അറസ്റ്റുചെയ്യും. അതും പാർട്ടിക്ക് നാണക്കേടാകുമെന്ന വിലയിരുത്തലുമുണ്ട്.
ഭാരത് ജോഡോ യാത്രയ്ക്ക് പിന്നാലെ സംസ്ഥാനത്ത് ശക്തമായ തിരിച്ചുവരവ് ലക്ഷ്യമിട്ട് നേതൃത്വം നീങ്ങുമ്പോഴാണ് അപ്രതീക്ഷിത പ്രഹരമായി എൽദോസിനെതിരെ ആരോപണം വന്നത്. ഈ ഘട്ടത്തിൽ എം.എൽ.എയെ പിന്തുണച്ചാൽ അത് സംഘടനയ്ക്ക് വലിയ തിരിച്ചടിയാവുമെന്നും നേതൃത്വം കണക്കുകൂട്ടുന്നു. വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് കെ.സുധാകരനും പ്രതിരോധം തീർക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും വ്യക്തമാക്കിയതും ഇതുകൂടി മുന്നിൽകണ്ടാണ്. നടപടി എടുത്തില്ലെങ്കിൽ രാഷ്ട്രീയ എതിരാളികൾ അത് വലിയ ആയുധമാക്കുകയും കോൺഗ്രസിന് ക്ഷീണമാകുകയും ചെയ്യും.
കുന്നപ്പിള്ളി ഒളിവിൽ പോയത് കോൺഗ്രസ് നേതാക്കളെ കൂടുതൽ പ്രകോപിതരാക്കിയിട്ടുണ്ട്. ഫോണിൽ ബന്ധപ്പെടാനും കഴിഞ്ഞിട്ടില്ല. ആരോപണം ഉയർന്നപ്പോൾതന്നെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്താത്തതിലും നേതൃത്വത്തിന് അമർഷമുണ്ട്. യുവതിയുടെ മൊഴിയിൽ ബലാത്സംഗക്കുറ്റം അടക്കമുള്ള വകുപ്പുകൾ ചേർത്താണ് ജില്ലാ ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്. എം.എൽ.എയ്ക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതിന് തടസമില്ലെന്ന തരത്തിൽ സ്പീക്കറും പ്രതികരിച്ചിട്ടുണ്ട്.
രാജി ആവശ്യം നേരിട്ട് ഉന്നയിച്ചില്ലെങ്കിലും പരാതിക്ക് വിധേയനായ വ്യക്തിയെ ആ സ്ഥാനത്ത് ഇരുത്തണോ എന്നത് കോൺഗ്രസിന്റെ ധാർമ്മികതയുടെ പ്രശ്നമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രതികരിച്ചതും പാർട്ടിയെ സമ്മർദ്ദത്തിലാക്കി.
എൽദോസ് കുന്നപ്പിള്ളിക്കെതിരെ
നടപടി വരും: കെ.സുധാകരൻ
തിരുവനന്തപുരം: പീഡനക്കേസിൽ പ്രതി ചേർക്കപ്പെട്ട എൽദോസ് കുന്നപ്പിള്ളി എം.എൽ.എ യ്ക്കെതിരെ നടപടിയുണ്ടാവുമെന്ന സൂചന നൽകി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. എം.എൽ.എയോട് വിശദീകരണം തേടിയിട്ടുണ്ട്. നിശ്ചിത സമയത്തിനുള്ളിൽ മറുപടി കിട്ടിയില്ലെങ്കിൽ നടപടിയെടുക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഒരു ജനപ്രതിനിധിയിൽ നിന്ന് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് എൽദോസ് കുന്നപ്പിള്ളിയുടെ ഭാഗത്തു നിന്നുണ്ടായത്. ഇതുപോലെ ഒരാളെ സംരക്ഷിക്കേണ്ട ബാദ്ധ്യത കെ.പി.സി.സിക്കില്ല. അങ്ങനെ തരം താഴുകയുമില്ല. കമ്മീഷനെ വച്ച് കുറ്റത്തിന്റെ തീവ്രത അളക്കുന്നത് കോൺഗ്രസ് നിലപാടല്ല. അതൊക്കെ സി.പി.എം ചെയ്യുന്നതാണ്. കുറ്റം ചെയ്തവർക്കെതിരെ കോൺഗ്രസ് നടപടിയെടുക്കും. കെ.പി.സി.സി അംഗം മാത്രമാണെങ്കിലും പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് മാറ്റി നിറുത്തും.എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ എം.എൽ.എയുടെ ഭാഗം കൂടി അറിയാനാണ് വിശദീകരണം ചോദിച്ചത്. ഒരു വിശദീകരണവും ലഭിച്ചിട്ടില്ല. എൽദോസിനെ ഫോണിൽ ബന്ധപ്പെടാനും കഴിയുന്നില്ല. നിയമനടപടികളിൽ നിന്ന് ഒഴിവാകാനാവും എം.എൽ.എ ഒളിവിൽപ്പോയത്. പ്രതികൾ ഒളിവിൽ പോകുന്നതിൽ അത്ഭുതമില്ലെന്നും സുധാകരൻ പറഞ്ഞു.
ഒക്ടോബർ 20 നകം വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ കത്ത് നൽകിയതായി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ അറിയിച്ചു.
ഒരു പൊതുപ്രവർത്തകന്റെ പേരിൽ കേൾക്കാൻ പാടില്ലാത്ത ഗുരുതരമായ ആരോപണമാണ് ഉയർന്ന് വന്നത്. എൽദോസ് കുന്നപ്പിള്ളിയുടെ സത്യസന്ധമായ വിശദീകരണം കെ.പി.സി.സിക്ക് നിശ്ചിത സമയത്തിനകം നൽകണമെന്നും ,അല്ലാത്തപക്ഷം കടുത്ത അച്ചടക്കനടപടി സ്വീകരിക്കുമെന്നുമാണ് കത്തിൽ പറഞ്ഞിട്ടുള്ളത്.
എൽദോസിനെതിരായ നടപടിക്ക്
അനുമതി ആവശ്യമില്ല: സ്പീക്കർ
കണ്ണൂർ:യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി എൽദോസ് കുന്നപ്പിള്ളിക്കെതിരായ നടപടിക്ക് തന്റെ അനുമതി വേണ്ടെന്ന് സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. കണ്ണൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.നിയമസഭാംഗമായാലും നിയമം ബാധകമാണ്. പൊലീസ് ഉചിതമായ നടപടി എടുക്കും. ജനപ്രതിനിധികൾ പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്, അത് പാലിച്ചില്ലെങ്കിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകും. അതിന് സ്പീക്കർ തടസമാകില്ല. ഇത്തരം കേസുകളിൽ നടപടി സ്വീകരിച്ച വിവരം സ്പീക്കറെ അറിയിച്ചാൽ മാത്രം മതിയെന്ന് 2021ലെ സുപ്രീംകോടതി നിർദേശമുണ്ട്.
കുന്നപ്പിള്ളി ഒളിവിൽ
പോകേണ്ടിയിരുന്നില്ല: സതീശൻ
തിരുവനന്തപുരം: മുൻകൂർ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന സാഹചര്യത്തിൽ എൽദോസ് കുന്നപ്പിള്ളി ഒളിവിൽ പോകേണ്ട ഒരാവശ്യവും ഉണ്ടായിരുന്നില്ലെന്ന് പ്രതിപക്ഷ നേതാവി വി.ഡി.സതീശൻ. ആരോപണത്തിൽ കെ.പി.സി.സി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു സ്ത്രീ ഗൗരവതരമായ പരാതിയുമായി സമൂഹത്തിന് മുന്നിൽ നിൽക്കുമ്പോൾ പാർട്ടി അതേ ഗൗരവത്തോടെയാണ് വിഷയത്തെ കാണുന്നത്. മറ്റു പാർട്ടികളെ പോലെ കമ്മിഷനെവച്ച് ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് കണ്ടെത്തി ആളെ വെറുതെ വിടുന്ന ഏർപ്പാട് കോൺഗ്രസിനില്ല. സി.പി.എം ചെയ്യുന്നതുപോലെ രാഷ്ട്രീയ പ്രേരിതമായ ആരോപണമാണെന്ന തരത്തിലുള്ള പതിവ് ന്യായങ്ങളൊന്നും ഞങ്ങൾ പറയുന്നില്ല.
കുന്നപ്പിള്ളിക്കായി തെരച്ചിൽ
തിരുവനന്തപുരം: യുവതിയെ പീഡിപ്പിച്ചെന്ന പരാതിയെത്തുടർന്ന് ഒളിവിൽപോയ എൽദോസ്
കുന്നപ്പിള്ളി എം.എൽ.എയ്ക്കായി തിരുവനന്തപുരം, എറണാകുളം ജില്ലകളിലും പുറത്തുമായി പൊലീസ് അന്വേഷണം ശക്തമാക്കി. എം.എൽ.എ ഹോസ്റ്റലിൽ ഒളിവിൽ കഴിയാൻ സാദ്ധ്യതയുണ്ടെന്ന സൂചനയെത്തുടർന്ന് അവിടേയും നിരീക്ഷണം നടത്തുന്നുണ്ട്. കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ ഇന്നുതന്നെ അറസ്റ്റുചെയ്യാനും നീക്കമുണ്ട്.
എം.എൽ.എയുടെ ഓഫീസ് സ്റ്റാഫുകൾ ഉൾപ്പെടെയുള്ളവരുടെ ഫോണുകളും നിരീക്ഷണത്തിലാക്കി. എം.എൽ.എയുടെ ഫോൺ കാളുകൾ പരിശോധിക്കുന്നതിനും അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുന്നതിനും അനുമതിതേടി പൊലീസ് സ്പീക്കർക്ക് കത്ത് നൽകി.
യുവതിയുടെ പരാതിയിൽ സാക്ഷികൂടിയായ പുരുഷസുഹൃത്തിനെ വാട്സാപ്പ് സന്ദേശത്തിലൂടെ കുന്നപ്പിള്ളി ഭീഷണിപ്പെടുത്തിയെന്ന സംഭവത്തിൽ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് സിറ്റി പൊലീസ് അറിയിച്ചു.
യുവതിയുടെ രഹസ്യ
മൊഴിയെടുത്തു
തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ (ഒന്ന്) ഹാജരാക്കി പരാതിക്കാരിയായ യുവതിയുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തി. മൊഴി പകർപ്പിനായി ജില്ലാ ക്രൈംബ്രാഞ്ച് അപേക്ഷയും നൽകി. ഏതാനും മാസങ്ങൾക്ക് മുമ്പ് എം.എൽ.എ പലസ്ഥലങ്ങളിൽവച്ച് തന്നെ പീഡിപ്പിച്ചതായി യുവതി ക്രൈംബ്രാഞ്ചിന് കഴിഞ്ഞദിവസം മൊഴി നൽകിയിരുന്നു. യുവതിയെ വ്യാഴാഴ്ച വൈദ്യപരിശോധനയ്ക്കും വിധേയയാക്കിയിരുന്നു.
പരാതിക്കാരിയുടെ സുഹൃത്തിന്
എൽദോസിന്റെ വാട്ട്സ് ആപ് ഭീഷണി
തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളി പരാതിക്കാരിയുടെ സുഹൃത്തും സാക്ഷിയുമായ പുരുഷ സുഹൃത്തിനെ ഭീഷണിപ്പെടുത്തിയതായി പരാതി.എം.എൽ.എ ഒളിവിൽ പോയതായി പൊലീസുൾപ്പെടെ വെളിപ്പെടുത്തുമ്പോഴാണ് സാക്ഷിയെ വാട്ട്സ്ആപ് വഴി ഭീഷണി.
കഴിഞ്ഞ ദിവസം രാത്രി 2.10 ഓടെയാണ് സാക്ഷിയുടെ വാട്ട്സാപ്പിലേക്ക് എൽദോസിന്റെ സന്ദേശമെത്തിയത്.ഒരു കുറ്റവും ചെയ്യാത്ത എന്നെ ചതിച്ച നിനക്കും നിന്റെ കുടുംബത്തിനും ഞാൻ വിശ്വസിക്കുന്ന കർത്താവ് തക്കതായ മറുപടി തരും. എനിക്ക് നല്ല വിശ്വാസമുണ്ട്.പണത്തിന് വേണ്ടിയുള്ള കൊതി തീരുമാമ്പോൾ സ്വയം ചിന്തിക്കുക.ഞാൻ അതിജീവിക്കും.കർത്താവ് എന്റെ കൂടെയുണ്ടാകും'എന്നിങ്ങനെയാണ് സന്ദേശത്തിൽ പറയുന്നത്.
അതേസമയം മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്ന എൽദോസ് കുന്നപ്പിള്ളിക്ക് സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ച വാട്സാപ്പ് സന്ദേശം തിരിച്ചടിയായേക്കും. ഭീഷണി സന്ദേശം വൈറലായതിനുപിന്നാലെ സാക്ഷി ഇന്ന് പൊലീസിൽ പരാതി നൽകുമെന്നാണ് സൂചന.
അപമാനിച്ചതിനെതിരെ യുവതിയുടെ പരാതി
എം.എൽ.എയ്ക്കെതിരെ കേസെടുത്തതിന് പിന്നാലെ നവമാദ്ധ്യമങ്ങളിലൂടെ തന്നെ അപമാനിച്ചതായി ആരോപിച്ച് യുവതി സൈബർ പൊലീസിൽ പരാതി നൽകി. പെരുമ്പാവൂർ സ്വദേശികളായ എൽദോസ് ചിറയ്ക്കൽ,ബിനോയി അരിയ്ക്കൽ എന്നിവർക്കെതിരെയാണ് തിരുവനന്തപുരം സൈബർ ക്രൈം പൊലീസിൽ പരാതി നൽകിയത്. യുവതിയുടെ പേരും ഫോട്ടോയുമുൾപ്പെടെ സമൂഹമാദ്ധ്യമങ്ങളിൽ പരസ്യപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തതെന്ന കേസിൽ അന്വേഷണം ആരംഭിച്ചതായി സൈബർ പൊലീസ് അറിയിച്ചു.
എം.എൽ.എയുടെ പീഡനം,പരാതിക്കാരിക്ക്
നീതി ഉറപ്പാക്കണം: സി.പി.എം
തിരുവനന്തപുരം: അദ്ധ്യാപികയെ പീഡിപ്പിച്ചെന്ന കോൺഗ്രസ് എം.എൽ.എക്കെതിരെയുള്ള പരാതി ഗൗരവമേറിയതാണെന്നും ശരിയായ നിയമനടപടികളിലൂടെ പരാതിക്കാരിക്ക് നീതി ഉറപ്പാക്കണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്.ജില്ലാ ക്രൈംബ്രാഞ്ച് ബലാത്സംഗ കുറ്റത്തിനാണ് കേസെടുത്തിട്ടുള്ളത്.എം.എൽ.എ സ്ഥാനത്തിരിക്കുന്ന വ്യക്തി ഇത്തരം പരാതിക്ക് വിധേയമായാൽ അയാളെ ആ സ്ഥാനത്ത് ഇരുത്തണമോ എന്നത് കോൺഗ്രസിന്റെ ധാർമികതയുമായി ബന്ധപ്പെട്ട പ്രശ്നമാണെന്നും ഇത്തരത്തിലുള്ള വ്യക്തികൾ അധികാര സ്ഥാനത്ത് തുടരുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പ്രസ്താവനയിൽ പറയുന്നു.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |