കൊച്ചി: അനർഹമായി മുൻഗണനാ കാർഡുകൾ കൈയ്യിൽവച്ചതിന് എറണാകുളം ജില്ലയിൽ ഇതുവരെ പിഴയായി ഈടാക്കിയത് നാലു ലക്ഷത്തിലധികം രൂപ. വിവിധ പരാതികളുടെ അടിസ്ഥാനത്തിലും സ്വമേധയാ കാർഡ് ഹാജരാക്കിയവരിൽ നിന്നും പരിശോധനകളിൽ കണ്ടെത്തിയവരിൽ നിന്നും റേഷൻ വാങ്ങാത്തവരിലും നിന്നുമായാണ് ഇത്രയും തുക പിഴയായി ഈടാക്കിയത്. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം 2021 മെയ് അവസാനം മുതലുള്ള കണക്കാണിത്.
റേഷൻ കാർഡ് ഉടമകളിലെ അനധികൃത മുൻഗണനക്കാരെ കണ്ടെത്തി ഒഴിവാക്കുന്നതിന് കഴിഞ്ഞ വർഷം തുടങ്ങിയ ദൗത്യത്തിന്റെ പേര്
സെപ്തംബർ 18 മുതലാണ് ഓപ്പറേഷൻ യെല്ലോ എന്നാക്കിയത്. ഇതുപ്രകാരം ജില്ലയിൽ ഈ മാസം 10 വരെ 275 കാർഡുകൾ പിടിച്ചെടുത്തിട്ടുണ്ട്. ആയിരം ചതുരശ്ര അടിയിൽ കൂടുതൽ വിസ്തൃതിയുള്ള വീടുള്ളവർ, നാലുചക്ര വാഹനം സ്വന്തമായുള്ളവർ, 25,000 രൂപയിലധികം മാസവരുമാനമുള്ളവർ, വിദേശത്ത് ജോലിയുള്ളവർ, സർക്കാർ-അർദ്ധസർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലിയുള്ളവർ എന്നിവർക്കെതിരേയാണ് നടപടി.
പിടിച്ചെടുത്ത കാർഡുകളും പിഴയും
(27-05-2021 മുതൽ 10-10-2022 വരെയുള്ള കണക്ക്)
ആകെ- 11,221
എ.വൈ കാർഡ്- 1493
പി.എച്ച്.എച്ച്- 9728
പിഴ- 4,78,737 രൂപ
കുന്നത്തുനാടിൽ ഈടാക്കിയത് 1,46,000 രൂപ
കുന്നത്തുനാട് താലൂക്കിൽ 'ഓപ്പറേഷൻ യെല്ലോ' പരിശോധനയുടെ ഭാഗമായി കഴിഞ്ഞ ദിവസം നടപടിയെടുത്തിരുന്നു. 1,46,000 രൂപ പിഴ ഈടാക്കുകയും 37,000 രൂപ ഈടാക്കുന്നതിനായി നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്.
അനർഹമായി റേഷൻ കാർഡ് കൈവശം വച്ചിട്ടുള്ളവർ എത്രയും വേഗം താലൂക്ക് സപ്ലൈ ഓഫീസിൽ നേരിട്ട് ഹാജരായി കാർഡ് പൊതുവിഭാഗത്തിലേക്ക് മാറ്റി പിഴ ശിക്ഷയിൽ നിന്ന് ഒഴിവാകണമെന്നാണ് നിർദ്ദേശം. അനർഹരെ സംബന്ധിച്ച വിവരങ്ങൾ അധികൃതരെ അറിയിക്കുന്നതിന് 9188527301 എന്ന വാട്സാപ്പ് നമ്പറിലോ 1967 എന്ന ടോൾ ഫ്രീ നമ്പറിലോ ബന്ധപ്പെടാം.
എല്ലാദിവസവും വ്യാപക പരിശോധന നടക്കുകയാണ്. എല്ലാ അഴ്ചയിലും എല്ലാ മാസവും സർക്കാരിലേക്ക് ഇതിന്റെ വിവരങ്ങൾ കൈമാറണം, പരാതി നൽകാനായി പ്രത്യേക രജിസ്റ്റർ സൂക്ഷിച്ചിട്ടുണ്ട്. പരാതി അറിയിക്കുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.
ബി. ജയശ്രീ
ഡി.എസ്.ഒ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |