തിരുവനന്തപുരം: ജംഗ്ഷൻ വികസനമെന്ന സ്വപ‌്‌നം നാല് പതിറ്റാണ്ട് കഴിഞ്ഞിട്ടും യാഥാർത്ഥ്യമാകാത്തതിനാൽ ഗതാഗതകുരുക്കിൽ നട്ടംതിരിയുകയാണ് തിരുമല. പൂജപ്പുരയിലെ നവരാത്രി ആഘോഷത്തോട് അനുബന്ധിച്ച് തിരുമല വഴി വന്നവർ ദുരിതത്തിലായി. വളരെ ഇടുങ്ങിയ തിരുമല ജംഗ്ഷനിലേക്ക് തൃക്കണ്ണാപുരം, മലയിൻകീഴ്, പേയാട്, വട്ടവിള, പാങ്ങോട്, പി.ടി.പി നഗർ ഭാഗങ്ങളിലേക്ക് പോകുന്നതും വരുന്നതുമായ വാഹനങ്ങൾ ഒരേസമയം എത്തിച്ചേരുമ്പോൾ കൂട്ടക്കുരുക്കാകുന്നത് സ്ഥിരം കാഴ്‌ചയാണ്. രാവിലെയും വൈകിട്ടുമുള്ള സ്‌കൂൾ-ഓഫീസ് സമയങ്ങളിലെ ഗതാഗതകുരുക്ക് പൊലീസുകാർക്ക് പോലും നിയന്ത്രിക്കാനാകുന്നില്ല. കാൽനടപോലും പലപ്പോഴും ദുഷ്‌കരമാണ്. തിരുമല ജംഗ്ഷന് സമീപത്തുള്ള പല വ്യാപാരികളും റോഡ് വീതികൂട്ടാൻ സ്ഥലം വിട്ടു കൊടുത്തിട്ടുണ്ട്. ഇതിൽ പലർക്കും നഷ്‌ടപരിഹാര തുക ലഭ്യമായിട്ടില്ല. തുടർനടപടികൾ മന്ദഗതിയിലാണെന്നാണ് ആക്ഷേപം.
തിരുമല ചന്തയിലും വ്യാപാര സ്ഥാപനങ്ങളിലും എത്തുന്നവർക്ക് പാർക്കിംഗ് സൗകര്യങ്ങളില്ലാത്തതും ബുദ്ധിമുട്ട് സൃഷ്‌ടിക്കുന്നുണ്ട്. അനധികൃത പാർക്കിംഗും ഇവിടെ തലവേദനയാണ്. റോഡ് വീതികൂട്ടുന്നത് നടക്കാത്തതിനാൽ ജംഗ്ഷനിൽ കൃത്യമായൊരു ബസ് കാത്തിരിപ്പ് കേന്ദ്രവും ഇതുവരെ നിർമ്മിക്കാൻ സാധിച്ചിട്ടില്ല. ബസ് സ്റ്റോപ്പിൽ സ്വകാര്യ ബസുകൾ നിറുത്തുന്നത് സംബന്ധിച്ചും തർക്കങ്ങൾ പതിവാണ്. വർഷങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ച തിരുമല - തൃക്കണ്ണാപുരം റോഡ് വികസനത്തിന്റെ നടപടിക്രമങ്ങൾ ഒച്ചിഴയും വേഗത്തിലാണ്.
അപകടം പതിയിരിക്കുന്ന വൈദ്യുതി പോസ്റ്റുകൾ
തിരുമല - തൃക്കണ്ണാപുരം റോഡിൽ വികസനത്തിനായി ഏറ്റെടുത്ത സ്ഥലത്ത് വൈദ്യുതിത്തൂണുകളും ട്രാൻസ്‌ഫോമറുകളും മാറ്റിസ്ഥാപിക്കുന്ന നടപടി കെ.എസ്.ഇ.ബി പൂർത്തിയാക്കിയില്ല. നൂറിലേറെ പോസ്റ്രുകളാണ് റോഡിൽ അപകടക്കെണിയായി നിലനിൽക്കുന്നത്. സർക്കാർ പണം അനുവദിക്കില്ലെന്നാണ് കെ.എസ്.ഇ.ബി പറയുന്നത്. റോഡ് വികസനം യാഥാർത്ഥ്യമാക്കാൻ ജനകീയ കൂട്ടായ്‌മകളും റസിഡന്റ്സ് അസോസിയേഷനുകളും പലതവണ സമരങ്ങൾ നടത്തിയിരുന്നെങ്കിലും ഫലം കണ്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |