കടയ്ക്കാവൂർ എ.കെ നഗറിൽ ഗുണ്ടാക്രമണം നടത്തിയ പ്രതി പിടിയിൽ. ഇക്കഴിഞ്ഞ 13ന് രാത്രി 9ന് കീഴാറ്റിങ്ങൽ തിനവിള എ.കെ നഗറിൽ ചരിവിള വീട്ടിൽ വിപിൻനാഥിനെ ക്രൂരമായി വെട്ടി പരിക്കേൽപ്പിച്ച പ്രതികളിൽ ഒരാളായ കീഴാറ്റിങ്ങൽ തിനവിള എ.കെ നഗറിൽ പൊങ്കാലവിള വീട്ടിൽ വിഷ്ണുവിനെയാണ് (24) കടയ്ക്കാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഓണാഘോഷ സമയത്ത് നടന്ന തർക്കങ്ങളാണ് അടിപിടിയിൽ കലാശിച്ചത്.
ഗുണ്ടാക്രമണത്തിൽ വിപിൻനാഥിനും മറ്റ് നാലുപേർക്കും പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമത്തിന് ശേഷം ഒളിവിൽ കഴിയവേ വിഷ്ണുവിനെ മംഗലാപുരം വേങ്കോട് കോളനിയിൽ നിന്നാണ് കടയ്ക്കാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
വേങ്ങോട് കോളനിയിൽ വച്ച് പ്രതിയെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ പ്രതിയുടെ ബന്ധുക്കളും സുഹൃത്തുക്കളും പ്രതിയെ കൊണ്ടുപോകാതിരിക്കാൻ തടസവുമായി എത്തി. എസ്.എച്ച്.ഒ അജേഷ്.വി, എസ്.ഐ ദീപു, സീനിയർ സിവിൽ പൊലീസ് ഓഫീസറായ ജ്യോതിഷ് കുമാർ, സി.പി.ഒമാരായ ശ്രീനാഥ്, സുരാജ്, രാകേഷ് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണസംഘമാണ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തത്. ഗുണ്ടാക്രമണത്തിൽ പതിനൊന്നോളം പ്രതികളുള്ളതായി പൊലീസ് പറഞ്ഞു. മറ്റു പ്രതികൾക്കായി അന്വേഷണസംഘം രൂപീകരിച്ച് തിരച്ചിൽ നടത്തി വരികയാണെന്ന് കടയ്ക്കാവൂർ എസ്.എച്ച്.ഒ അജേഷ്.വി പറഞ്ഞു. വിഷ്ണുവിനെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |