പത്തനംതിട്ട: 2018ലെ പുതുവത്സരദിനത്തിൽ പത്തനംതിട്ട നഗരത്തിൽ നടന്ന റിപ്പർ മോഡൽ കൊലപാതകത്തിലെ പ്രതിയെ തിരിച്ചറിഞ്ഞു. സമാനരീതിയിൽ കൊല നടത്തി റിമാൻഡിൽ കഴിയുന്നയാളെയാണ് ഈ കേസിലും പ്രതിയായി കണ്ടെത്തിയിരിക്കുന്നത്. കുളത്തൂപ്പുഴ കല്ലുവെട്ടാംകോളനിയിൽ വിജയനാണ് പുതുക്കുളം അഞ്ചു സെന്റ് കോളനിയിൽ ആയിക്കുന്നത്ത് വടക്കേതിൽ പൊടിയന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലും പ്രതിയായിരിക്കുന്നത്. കരുനാഗപ്പള്ളിയിൽ മറ്റൊരു കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിജയനെ പത്തനംതിട്ട നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി കെ.എ. വിദ്യാധരൻ അവിടെയെത്തി തിരിച്ചറിയുകയും പ്രാഥമികാന്വേഷണത്തിൽ പൊടിയനെ കൊന്നത് ഇയാളാണെന്ന് റിപ്പോർട്ട് നൽകുകയും ചെയ്തു. കൊലപാതകത്തിനു മുൻപും ശേ ഷവും പ്രതിയുടെ ദൃശ്യങ്ങൾ സി.സി.ടി.വി യിൽ പതിഞ്ഞിരുന്നു. അലഞ്ഞുതിരിഞ്ഞു നടക്കുന്നയാളായതിനാൽ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. റിമാൻഡിലുള്ള ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്താനുള്ള നടപടികളും ആരംഭിച്ചു. 2018ലെ പുതുവത്സരദിനത്തിൽ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനു പിന്നിൽ എം.വി.എസ് എന്റർപ്രൈസസിന്റെ വരാന്തയിലാണ് തലയ്ക്കടിയേറ്റു മരിച്ച നിലയിൽ പൊടിയനെ കണ്ടെത്തിയത്. കല്ലുകൊണ്ട് തലയ്ക്കടിയേറ്റായിരുന്നു മരണം. പൊടിയൻ കോഴഞ്ചേരിയിൽ വാടകയ്ക്കു കഴിയുകയായിരുന്നു. കരുനാഗപ്പള്ളിയിൽ ആക്രിക്കാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് വിജയൻ റിമാൻഡിൽ കഴിയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |