കോട്ടയം. മനുഷ്യരല്ലാത്ത ചില താരങ്ങളാണ് കോട്ടയത്തു നടക്കുന്ന കാർഷിക വിപണന മേളയിലെ പ്രധാന ആകർഷണം. 'കായംകുളം കൊച്ചുണ്ണി' എന്ന ചരിത്രസിനിമയിലൂടെ തിരശീലയിലെത്തിയ ഹൈദ എന്ന ഒട്ടകം, 'ബാഹുബലി'യിൽ അഭിനയിച്ച ആമി നന്ദനയെന്ന കുതിര, മറ്റു ചില സിനിമകളിൽ പ്രത്യക്ഷപ്പെട്ട വില്ലുവണ്ടി, പീരങ്കി അങ്ങിനെ നീളുന്നു കുരുന്നുകളുടെയും മുതിർന്നവരുടെയും മനം കവരുന്ന കൗതുകങ്ങളുടെ നിര.
കർഷക സംഘം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചിരിക്കുന്ന മേളയിലാണ് ഇവയൊക്കം ഉള്ളത്. ഇതിനാേടെല്ലാം ചേർന്നു നിന്ന് സെൽഫിയെടുക്കുന്നവരുടെ തിരക്കാണിവിടെ. പത്തനംതിട്ട സ്വദേശിയായ നന്ദന ഫാമിന്റെ ഉടമ ചിക്കു നന്ദനയുടെതാണ് ഹൈദയും ആമിയും. സിനിമയ്ക്ക് ആവശ്യമായ മൃഗങ്ങളെയും മറ്റും വിതരണം ചെയ്യുന്നയാളാണ് ചിക്കു. 15 വർഷമായി ഈ രംഗത്തുണ്ട്. രാജസ്ഥാനിൽ നിന്ന് എത്തിച്ചതാണ് ഹൈദ എന്ന ഒട്ടകത്തിനെ. പാൽ ലഭിക്കുന്ന ഗസൽമേരി ഇനത്തിൽപ്പെട്ടതാണിത്. കേരളത്തിലെ കാലാവസ്ഥയുമായി ഇണങ്ങുന്നതിന് ആറ് വർഷം പരിശീലനം നൽകി. ഹൈദയ്ക്ക് ഏഴ് വയസാണ് പ്രായം. രാജസ്ഥാനിൽ നിന്നുള്ള മിക്‌സഡ് ഫുഡ്, കച്ചി എന്നിവയാണ് ഭക്ഷണം. കല്യാണം, പൊതുപരിപാടികൾ എന്നിവയിലൊക്കെ പങ്കെടുപ്പിക്കാറുണ്ട്.
ആമിയെന്ന കുതിര ചാർളി, 19ാം നൂറ്റാണ്ട്, സാറ്റർഡേ നൈറ്റ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. കർണാടകയിലെ സത്യമംഗലത്ത് നിന്നാണ് വാങ്ങിയത്. 20 വയസ് പ്രായമുണ്ട്. കത്യാവരി ഇനത്തിൽപ്പെട്ടതാണ്. തവിട്, മിക്‌സഡ് ഫുഡ് ആണ് ഭക്ഷണം.
നിരവധി തമിഴ്, മലയാളം സിനിമകളിൽ ഉപയോഗിച്ച 45 വർഷം പഴക്കമുള്ള കുതിരവണ്ടി, ബാഹുബലി സിനിമയിൽ ഉപയോഗിച്ച പീരങ്കി, 'തേന്മാവിൻ കൊമ്പത്തി'ലെ 110 വർഷം പഴക്കമുള്ള വില്ലുവണ്ടി എന്നിവയും പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്. 16 വർഷം മുൻപ് ഒന്നര ലക്ഷം രൂപയ്ക്ക് വാങ്ങിയതാണ് വില്ലുവണ്ടി. പത്തൊമ്പതാം നൂറ്റാണ്ട്, സാറ്റർഡേ നൈറ്റ് എന്നീ സിനിമകളിൽ ഉപയോഗിച്ച രഥവും ഇവിടെയുണ്ട്. മൂന്ന് ലക്ഷം രൂപ ചെലവഴിച്ച് 45 ദിവസം കൊണ്ട് നിർമ്മിച്ചെടുത്തതാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |