കർണാടകത്തിലെ ഹിജാബ് കേസ് സുപ്രീം കോടതിയിൽ ഇരുവിഭാഗവും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു. ജസ്റ്റിസ് ഹേമന്ത് ഗുപ്ത ഹൈക്കോടതി വിധിയോടു യോജിച്ചു ; ജസ്റ്റിസ് സുധാൻഷു ധൂലിയ പൂർണമായും വിയോജിച്ചു. രണ്ടുപേർക്കും അവരവരുടേതായ ന്യായങ്ങളുണ്ട്. മതേതരത്വം രാജ്യത്തെ എല്ലാ പൗരന്മാർക്കും ഒരുപോലെ ബാധകമാണ്, ഒരുവിഭാഗക്കാർക്ക് മാത്രം പ്രത്യേക വേഷവിധാനം അനുവദിക്കുന്നത് അതിനെതിരാണ്, ക്ളാസ് മുറികളിൽ മതാനുഷ്ഠാനങ്ങൾ പാലിക്കാനുള്ള അവകാശം വിദ്യാർത്ഥികൾക്കില്ല, മതേതര സ്കൂളുകളിൽ അത് അനുവദനീയവുമല്ല. അതുകൊണ്ടുതന്നെ സ്കൂളുകളിൽ യൂണിഫോം നിർബന്ധമാക്കിയ കർണാടക സർക്കാരിന്റെ ഉത്തരവിൽ തെറ്റില്ലെന്നാണ് ജസ്റ്റിസ് ഹേമന്ത് ഗുപ്തയുടെ നിലപാട്. ജസ്റ്റിസ് സുധാൻഷു ധൂലിയയുടെ നിലപാട് തികച്ചും വ്യത്യസ്തമാണ് - പട്ടാളക്യാമ്പുകളിലും ജയിലുകളിലും ഉള്ളതുപോലെയുള്ള അച്ചടക്കം വിദ്യാലയങ്ങളിൽ ആവശ്യമില്ലെന്നും വിദ്യാർത്ഥികളുടെ സ്വാതന്ത്ര്യവും അന്തസും ബലികഴിച്ചു കൊണ്ടല്ല അച്ചടക്കം പാലിക്കേണ്ടതെന്നും അദ്ദേഹം കരുതുന്നു. വീടിനുള്ളിലും പുറത്തും ഹിജാബ് ധരിക്കാൻ അവകാശമുള്ള പെൺകുട്ടികൾക്ക് സ്കൂൾ ഗേറ്റിൽവച്ച് അതഴിക്കേണ്ട കാര്യമില്ല. ശിരോവസ്ത്രം നീക്കണമെന്ന് ആവശ്യപ്പെടുന്നത് പെൺകുട്ടികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും അതു മൗലികാവകാശലംഘനമാണെന്നും അദ്ദേഹം നിരീക്ഷിച്ചു. രണ്ടു ന്യായാധിപന്മാരും വ്യത്യസ്ത നിഗമനങ്ങളിലും തീരുമാനങ്ങളിലും എത്തിച്ചേർന്നതുകൊണ്ട് കേസ് ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് അയച്ചിരിക്കുകയാണ്. അദ്ദേഹം തീരുമാനിക്കുന്ന മട്ടിൽ അതു മൂന്നംഗ ബെഞ്ചിനോ അഞ്ചംഗ ബെഞ്ചിനോ കൈമാറും. അവിടെ ഈ വിഷയത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്ന് കരുതാം.
ഇക്കഴിഞ്ഞ ഫെബ്രുവരി അഞ്ചിനാണ് ഉഡുപ്പിയിലെ ഒരു പ്രീ യൂണിവേഴ്സിറ്റി കോളേജിൽ ഹിജാബുമായി ബന്ധപ്പെട്ട തർക്കം ഉടലെടുത്തത്. ശിരോവസ്ത്രം ധരിച്ചുവന്ന വിദ്യാർത്ഥിനികളെ കോളേജ് ഗേറ്റിൽവച്ച് തടഞ്ഞു. പ്രതിഷേധ സൂചകമായി ഏതാനും വിദ്യാർത്ഥികൾ കാവി ഷാളണിഞ്ഞും കുങ്കുമപ്പൊട്ടു തൊട്ടും ക്ളാസിൽ വരാൻ തുടങ്ങി. അതു വിവാദമായി. സർക്കാർ ഇടപെട്ടു. സമരക്കാർക്ക് പിന്തുണയുമായി പോപ്പുലർ ഫ്രണ്ടും കാമ്പസ് ഫ്രണ്ടും രംഗത്തുവന്നു. ചില പട്ടണങ്ങളിലെങ്കിലും സംഘർഷാവസ്ഥ ഉടലെടുത്തു. ഏതാനും വിദ്യാർത്ഥിനികൾ റിട്ട് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചു. മുസ്ളിം സംഘടനകളും പ്രത്യേകം പ്രത്യേകം ഹർജികളുമായി കോടതിയിലെത്തി. സർക്കാർ ഉത്തരവിന് സ്റ്റേ കൊടുക്കാൻ ഹൈക്കോടതി കൂട്ടാക്കിയില്ല. സിംഗിൾ ജഡ്ജി കേസ് ഫുൾബെഞ്ചിലേക്ക് കൈമാറി. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിശദമായി വാദം കേട്ട് മാർച്ച് 15 ന് വിധികല്പിച്ചു. അതുപ്രകാരം ഹിജാബ് ധരിക്കാനുള്ള അവകാശം മുസ്ളിം പെൺകുട്ടികളുടെ മൗലികാവകാശമല്ല. ഹിജാബ് തന്നെയും ഇസ്ളാംമതത്തിൽ അനിവാര്യമല്ലെന്നു ന്യായാധിപന്മാർ കണ്ടെത്തി. നിർദ്ദിഷ്ട യൂണിഫോം ധരിക്കാത്ത വിദ്യാർത്ഥിനികളെ സ്കൂളിൽ പ്രവേശിപ്പിക്കേണ്ടതില്ലെന്നും വിധി കല്പിച്ചു. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ പ്രത്യേകാനുമതി ഹർജി സമർപ്പിക്കപ്പെട്ടു. സുപ്രീം കോടതിയും സ്റ്റേ കൊടുക്കാൻ കൂട്ടാക്കിയില്ല. എന്നു മാത്രമല്ല, കേസ് പരിഗണിക്കാൻ തന്നെ വളരെയധികം താമസിച്ചു. ഇതിനിടെ വർഷാന്ത പരീക്ഷ കടന്നുപോയി. ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികൾക്ക് പരീക്ഷയെഴുതാൻ കഴിഞ്ഞില്ല. പുതിയ അദ്ധ്യയനവർഷം ആരംഭിച്ചപ്പോൾ അതേ അവസ്ഥ നിലനിന്നു. ഉടനടി പരിഹരിക്കാൻ ഇതത്ര അടിയന്തരകാര്യമല്ലെന്നാണ് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അഭിപ്രായപ്പെട്ടത്. ഏതായാലും അദ്ദേഹം പടിയിറങ്ങിയതോടെ കേസിന് വേഗത വർദ്ധിച്ചു. പുതിയ ചീഫ് ജസ്റ്റിസ് അധികാരമേറ്റതോടെ കേസ് രണ്ടംഗ ബെഞ്ചിനു മുന്നിൽ പോസ്റ്റുചെയ്തു. പത്തു ദിവസം ജഡ്ജിമാർ വിശദമായി വാദം കേട്ടു. മാദ്ധ്യമങ്ങൾ അത് അപ്പപ്പോൾ ജനങ്ങളിലെത്തിച്ചു. അങ്ങനെയാണ് ചരിത്രപരമായ ഈ വിധിന്യായം ഉരുത്തിരിഞ്ഞത്. കേസുകേട്ട ന്യായാധിപന്മാരുടെ സാമൂഹ്യ വീക്ഷണവും രാഷ്ട്രീയ നിലപാടുകളും അനുസരിച്ച് വിധികൾ എത്ര വ്യത്യസ്തമാകുമെന്നതിന് മകുടോദാഹരണമാണ് കർണാടകത്തിലെ ഹിജാബ് കേസ്. ഹേമന്ത് ഗുപ്തയും സുധാൻഷു ധൂലിയയും പരിഗണിച്ചത് ഒരേ വസ്തുതകളാണ്, കേട്ടത് ഒരേ വാദമാണ് ; രണ്ടുപേരുടെയും ഉരകല്ല് ഇന്ത്യൻ ഭരണഘടനയാണ്. പക്ഷേ ചെന്നെത്തിയതോ തീർത്തും വിരുദ്ധമായ നിഗമനങ്ങളിലും. ഇനി വിശാലബെഞ്ച് വാദം കേൾക്കുമ്പോഴും ഇതുപോലെയുള്ള വൈചിത്ര്യങ്ങളും വൈജാത്യങ്ങളും നമുക്ക് പ്രതീക്ഷിക്കാം.
ഹിജാബ് വിഷയം പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് ഇനി മൂന്നംഗ ബെഞ്ചോ അഞ്ചംഗ ബെഞ്ചോ രൂപീകരിച്ചശേഷം ആദിമദ്ധ്യാന്തം വീണ്ടും വാദം കേൾക്കണം. അതിനുശേഷം മറ്റൊരു വിധിയുണ്ടാകണം. ഇതിനകം പഠനം മുടങ്ങിയ വിദ്യാർത്ഥിനികൾക്ക് അന്തിമതീരുമാനത്തിനു വേണ്ടി ഇനി വീണ്ടും കാത്തിരിക്കേണ്ടി വരുമെന്നർത്ഥം. ഹിജാബ് ധരിക്കാനുള്ള അവകാശം മൗലികാവകാശമാണോ യൂണിഫോമിന്റെ കാര്യത്തിൽ മതപരമായ വേർതിരിവു പാടുണ്ടോ എന്നൊക്കെയുള്ള താത്വിക പ്രശ്നങ്ങൾക്കപ്പുറം സാമൂഹ്യനീതിയുമായി ബന്ധപ്പെട്ട വലിയൊരു വിഷയം കൂടി ഈ കേസിൽ അന്തർഭവിച്ചിട്ടുണ്ട്. അതു മുസ്ളിം പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവസരം സംബന്ധിച്ചാണ്. വിദ്യാലയങ്ങളിൽ ഹിജാബ് വിലക്കുന്നതോടെ ഒരുവിഭാഗം കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവസരം കൂടി നഷ്ടപ്പെടും എന്നതാണ് ഇതിലെ സാമൂഹ്യ പ്രശ്നം. കേസിൽ അന്തിമവിധി വൈകുന്നതനുസരിച്ച് അവരുടെ ഭാവിയും ഇരുളടയും. ഒന്നുകിൽ കോടതി ഹിജാബ് അനുവദിക്കണം; അല്ലെങ്കിൽ യാഥാസ്ഥിതിക മതനേതൃത്വം ശിരോവസ്ത്രത്തേക്കാൾ പ്രധാനമാണ് വിദ്യാഭ്യാസം എന്ന നിലപാടിലെത്തണം. അല്ലാത്തിടത്തോളം കാലം മുസ്ളിം പെൺകുട്ടിക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം മരീചികയായി തുടരും. മുസ്ളിം ഭൂരിപക്ഷ രാജ്യമായ ഇറാനിൽ യുവതികൾ ശിരോവസ്ത്രം കത്തിക്കുകയും ഹിജാബിനെതിരെ കലാപം നടത്തുകയും ചെയ്യുന്ന കാലത്താണ് ഇന്ത്യയിൽ പെൺകുട്ടികൾ ഹിജാബ് ധരിക്കാനുള്ള അവകാശത്തിനു വേണ്ടി സുപ്രീം കോടതിയിൽ കേസ് നടത്തുന്നത് എന്ന കാര്യവും കൗതുകകരമാണ്.
കർണാടകത്തെ സംബന്ധിച്ചിടത്തോളം ഹിജാബ് മതപരമായ ഒരു ചിഹ്നം എന്നതിലുപരി ചൂടേറിയ രാഷ്ട്രീയ വിഷയവുമാണ്. സാമുദായികവും സാമൂഹ്യവവും നിയമപരവും ഭരണഘടനാപരവുമല്ലാത്ത മറ്റൊരു മാനം ശിരോവസ്ത്രത്തിനുണ്ട് - അതു ഹിന്ദുത്വ - ഇസ്ളാമിക രാഷ്ട്രീയങ്ങൾ തമ്മിലുള്ള സ്പർദ്ധയും പകയുമാണ്. സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്ന 2013 -18 കാലഘട്ടത്തിൽ ഉഡുപ്പി, മംഗലാപുരം ഭാഗത്തും കർണാടകത്തിന്റെ തീരപ്രദേശത്തും പോപ്പുലർഫ്രണ്ട് സജീവമായിരുന്നു. അവർ ഉത്പാദിപ്പിച്ച വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും രാഷ്ട്രീയം സംസ്ഥാനത്ത് വലിയ സാമുദായിക ധ്രുവീകരണമുണ്ടാക്കി. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അതു ബി.ജെ.പിക്ക് ഗുണകരമായി. ആ പാർട്ടി കർണാടക നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി. കോൺഗ്രസും ജനതാദളും തമ്മിൽ താത്കാലികമായി ഒരു ഒത്തുതീർപ്പുണ്ടാക്കുകയും എച്ച്. ഡി. കുമാരസ്വാമി കൂട്ടുകക്ഷി മന്ത്രിസഭ രൂപീകരിക്കുകയും ചെയ്തെങ്കിലും സാമുദായിക സംഘർഷത്തിന് കുറവേതും ഉണ്ടായില്ല. 2019 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിനുശേഷം ഏതാനും എം.എൽ.എമാർ മറുകണ്ടംചാടി. അങ്ങനെ കുമാരസ്വാമിക്ക് ഭൂരിപക്ഷം നഷ്ടപ്പെടുകയും ബി.എസ്. യെദ്യൂരപ്പ മുഖ്യമന്ത്രിപദത്തിൽ തിരിച്ചെത്തുകയും ചെയ്തു. അതിനുശേഷവും സാമുദായികസംഘർഷം വർദ്ധിക്കുകയല്ലാതെ കുറയുകയുണ്ടായില്ല. യെദ്യൂരപ്പയ്ക്കുശേഷം ബസവരാജ ബൊമ്മൈ മുഖ്യമന്ത്രിയായി വന്നപ്പോഴാണ് ഹിജാബ് വിവാദം ആളിപ്പടർന്നതും ക്രമസമാധാനപ്രശ്നം കൂടിയായി വളർന്നതും. സോഷ്യലിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന എസ്.ആർ. ബൊമ്മയുടെ മകനാണ് ബസവരാജ് ; 2008 ൽ മാത്രമാണ് അദ്ദേഹം ജനതാദൾവിട്ട് ബി.ജെ.പിയിൽ ചേർന്നത്. പരമ്പരാഗത ബി.ജെ.പിക്കാരേക്കാൾ അധികം ഹിന്ദുത്വ വാദിയാണ് താനെന്നു തെളിയിക്കേണ്ട ബാദ്ധ്യതയും ഉത്തരവാദിത്വവും മുഖ്യമന്ത്രിക്കുണ്ട്. അതുകൊണ്ടു തന്നെ ഹിജാബ് പോലെയുള്ള വിഷയങ്ങളിൽ തീരെയും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല. സാമുദായിക ധ്രുവീകരണമാണ് ബി.ജെ.പിയും പോപ്പുലർഫ്രണ്ടും ഒരുപോലെ ലക്ഷ്യം വെക്കുന്നത്. പോപ്പുലർഫ്രണ്ട് ഒഫ് ഇന്ത്യയും അനുബന്ധ സംഘടനകളും നിരോധിക്കുകയും നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുകയും ചെയ്തത് ഹിന്ദുത്വ രാഷ്ട്രീയത്തിന് രാജ്യത്തെമ്പാടും പുതിയ ഉണർവ് നൽകിയിട്ടുണ്ട്. അതിനു പുറമേ ഹിജാബ് വിരുദ്ധ വികാരം കൂടി ആളിക്കത്തിച്ചാൽ അടുത്ത വർഷം ഏപ്രിൽ - മേയ് മാസത്തിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ജയിക്കാൻ കഴിയുമെന്നാണ് ബസവരാജ് ബൊമ്മെയുടെ മനോരാജ്യം. പക്ഷേ കർണാടകവും രാജ്യവും അതിനു കൊടുക്കേണ്ടി വരുന്ന വില വളരെ വലുതായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |