കാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതരായ ആയിരക്കണക്കിന് പാവങ്ങൾക്ക് ആശ്വാസമായി നൽകിവരുന്ന പെൻഷൻ വിതരണത്തിലും കള്ളക്കളി.
നിലവിൽ മൂന്നു മാസത്തെ പെൻഷൻ മുടങ്ങിയതിന് പുറമെ, നേരത്തേ നൽകിയിരുന്ന 2200 രൂപ പെൻഷനിൽ നിന്ന് 500 രൂപ കുറച്ച് 1700 രൂപയാണ് നൽകുന്നത്. ഇവർക്ക് ഭിന്നശേഷി പെൻഷൻ കിട്ടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് 500 രൂപ കുറച്ചതെന്നാണ് വിശദീകരണം. ഈ തുകയാണ് മൂന്നു മാസമായി മുടങ്ങിയത്.
2011 ൽ വി.എസ് സർക്കാരാണ് പെൻഷൻ നൽകിത്തുടങ്ങിയത്. 2010 ൽ നടത്തിയ മെഡിക്കൽ ക്യാമ്പിൽ തയ്യാറാക്കിയ ദുരിത ബാധിത ലിസ്റ്റിൽപ്പെട്ട 4182 പേർക്കാണ് സഹായം ലഭിച്ചത്. കിടപ്പു രോഗികൾക്ക് 2200 രൂപയും, മാനസിക, ശാരീരിക വെല്ലുവിളി നേരിടുന്നവർക്കും മറ്റു രോഗാവസ്ഥയിലുള്ളവർക്കും 1000 രൂപ വീതവുമായിരുന്നു പെൻഷൻ. രണ്ടു തവണയായി പതിനൊന്നു മാസത്തോളം ഈ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് എൻഡോസൾഫാൻ ദുരിതബാധിതരുടെ അമ്മമാർ സമരവുമായി തെരുവിലിറങ്ങി.
2015ലാണ് എൻഡോസൾഫാൻ സെൽ പോലും അറിയാതെ ഭിന്നശേഷിക്കാർക്കുള്ള പെൻഷന്റെ പേരിൽ ദുരിതബാധിതർക്ക് നൽകിയിരുന്ന തുകയിൽ നിന്ന് അഞ്ഞൂറു രൂപയുടെ കുറവ് വരുത്തിയത്. കഴിഞ്ഞ ഏഴു വർഷമായി പെൻഷൻ കുറച്ചതിന്റെ കാരണം കാട്ടിയുള്ള ഉത്തരവിനായി എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി ഓഫീസുകൾ കയറിയിറങ്ങുകയാണ്. ഇങ്ങനെയൊരു ഉത്തരവിറക്കിയില്ലെന്നും, ഇല്ലാത്ത ഉത്തരവാണ് ദുരിതബാധിതർക്ക് മേൽ അടിച്ചേൽപ്പിച്ചതെന്നും ഇവർ കുറ്റപ്പെടുത്തുന്നു.
മാനസിക, ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് 1200, കിടപ്പുരോഗികളിൽ ഭിന്നശേഷി പെൻഷൻ ലഭിക്കുന്നവർക്ക് 1700, ഭിന്നശേഷി പട്ടികയിൽ ഉൾപ്പെടാത്തവർക്ക് 2200 എന്നിങ്ങനെയാണ് ഇപ്പോൾ പെൻഷൻ നൽകുന്നത്. ഇതിൽ 2200 രൂപ കിട്ടുന്നത് നാമമാത്രം രോഗികൾക്ക് മാത്രം. സെക്രട്ടേറിയറ്റ് മാർച്ചും പട്ടിണി സമരവും കഞ്ഞി വയ്പ് സമരവും നടത്തി നേടിയെടുത്ത പെൻഷൻ നിലനിറുത്താനും വർദ്ധിപ്പിക്കാനുമാണ് ഇപ്പോഴും സമരം
'തെരുവിൽ പൊരുതി നേടിയെടുത്ത പെൻഷൻ ആനുകൂല്യമാണ് വെട്ടിച്ചുരുക്കിയത്".
-മുനീസ അമ്പലത്തറ
ജനകീയ മുന്നണി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |