ബീജിംഗ്: സാധാരണക്കാരുടെ ജീവിതം ദുസഹമാക്കുന്ന സർക്കാരിന്റെ 'സീറോ-കൊവിഡ്" നയത്തെ പാർട്ടി കോൺഗ്രസിൽ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് പ്രശംസിച്ചതിന് പിന്നാലെ 10 ലക്ഷം പേരെ അധികൃതർ ലോക്ക്‌ഡൗണിലാക്കി. ഐഫോൺ ഉത്പാദന ഹബ്ബായ ഷെംഗ്സൂവിലെ ഷോംഗ്‌യുവാൻ ജില്ലയാണ് കൊവിഡ് വ്യാപനം മുൻനിറുത്തി ഇന്നലെ മുതൽ പൂട്ടിയത്. കൊവിഡ് പരിശോധനയ്‌ക്കല്ലാതെ ജനം വീടിന് പുറത്തിറങ്ങേണ്ടെന്നാണ് നിർദ്ദേശം. അവശ്യസേവനമല്ലാത്ത സ്ഥാപനങ്ങൾ തുറക്കരുതെന്ന നിർദ്ദേശവും വൻകിട കമ്പനികളെ ആശങ്കയിലാഴ്‌ത്തി. ഐഫോൺ പ്ലാന്റ് ജില്ലയ്‌ക്ക് പുറത്താണ്.
അതേസമയം പാർട്ടി കോൺഗ്രസിൽ വിവിധ വിഷയങ്ങളിൽ ചർച്ചകൾ തുടരുകയാണ്. ചൈനീസ് ജനത ഒറ്റക്കെട്ടായി നീങ്ങണമെന്ന് ഷീ ഇന്നലെ ആഹ്വാനം ചെയ്‌തു. തെക്കൻ ചൈനയിലെ ഗ്വാങ്ങ്‌ഷീ ഷുവാംഗ് മേഖലയിൽ നിന്നുള്ള പ്രതിനിധികളുമായി ഷീ ഇന്നലെ ചർച്ച നടത്തി. രാജ്യത്ത് ആധുനികവത്കരണം മുന്നോട്ട് കൊണ്ടുപോകുന്നതിലും വിപുലീകരിക്കുന്നതിലും പാർട്ടി വിജയിച്ചെന്നും ഇത് തുടരും.
അഴിമതിക്കെതിരായ പോരാട്ടത്തിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി മികച്ച വിജയം നേടുകയും നേട്ടങ്ങൾ ഉറപ്പാക്കുകയും ചെയ്‌തെന്ന് ഷീ പറഞ്ഞിരുന്നു. ജനസംഖ്യാനിരക്ക് കുറഞ്ഞത് രാജ്യത്തെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഭാവിയിൽ പ്രതികൂലമാകുമെന്ന മുന്നറിയിപ്പിന് പിന്നാലെ രാജ്യത്ത് ജനനനിരക്ക് വർദ്ധിപ്പിക്കാൻ പ്രത്യേക നയങ്ങൾ ആവിഷ്‌കരിക്കുമെന്ന് ഷീ വ്യക്തമാക്കി. നിലവിൽ ചൈനയിൽ വൃദ്ധരുടെ എണ്ണം വളരെ കൂടുതലാണ്. 2015 വരെ കുടുംബത്തിൽ ഒറ്റ കുട്ടി എന്ന നയമായിരുന്നു ചൈന പിന്തുടർന്നിരുന്നത്.
അതേ സമയം, പാർട്ടി കോൺഗ്രസ് തുടരുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ സാമ്പത്തിക വളർച്ചയുടെ മൂന്നാം പാദ കണക്ക് പുറത്തുവിടുന്നത് വൈകുമെന്ന് ചൈനയിലെ നാഷണൽ ബ്യൂറോ ഒഫ് സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു. കണക്കുകൾ ചൈന ഇന്ന് പുറത്തുവിട്ടേക്കുമെന്ന് വാർത്തകളുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |