കൊച്ചി: അഞ്ച് തരം നിയമലംഘനങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് കേരളാ ബ്ളാസ്‌റ്റേഴ്‌സിന്റെ ടീം ബസിന് നേരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ബസിന്റെ ടയറുകൾ അപകടാവസ്ഥയിലായിരുന്നു. ടയർ പൊട്ടി ട്യൂബ് കാണുന്ന തരത്തിലായിരുന്നു. ബോണറ്റ് തകർന്ന നിലയിലായിരുന്നെന്നും ഫസ്‌റ്റ് എയ്ഡ് ബോക്‌സിൽ മരുന്നുകളുണ്ടായിരുന്നില്ലെന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ബസിന്റെ റിയർവ്യൂ മിററും തകർന്നിരുന്നു. ഈ ബസിൽ പനമ്പളളി നഗറിൽ ബ്ളാസ്‌റ്റേഴ്‌സ് പരിശീലനത്തിനെത്തിയിരുന്നു. ഇവിടെയെത്തിയാണ് ഉദ്യോഗസ്ഥർ പരിശോധിച്ചത്. ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കിയതായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
സംസ്ഥാനത്ത് വടക്കാഞ്ചേരി അപകടത്തിന് ശേഷം ടൂറിസ്‌റ്റ് ബസുകൾക്ക് നേരെ കർശന നടപടിയാണ് മോട്ടോർ വാഹന വകുപ്പ് സ്വീകരിച്ചത്. ടൂറിസ്‌റ്റ് ബസുകളിലും കെഎസ്‌ആർടിസി ബസുകളിലും പരിശോധന നടത്തുകയും പിഴയീടാക്കുകയും ചെയ്‌തിരുന്നു. കേരള ബ്‌ളാസ്‌റ്റേഴ്‌സിന്റെ ടീം ബസിൽ അപകടകരമായ രീതിയിൽ സ്‌റ്റിക്കർ പതിച്ചതും ഗുരുതര വീഴ്ച്ചയായി മോട്ടോർ വാഹന വകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു എന്നാൽ പ്രശ്‌നങ്ങൾ പരിഹരിക്കാനോ മോട്ടോർ വകുപ്പ് ഉദ്യോഗസ്ഥരെ കാണാനോ ബസ് അധികൃതർ തയ്യാറാകാത്തതാണ് ഇന്ന് നടപടിയിലേക്ക് നീങ്ങിയത്. ബസിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ 14 ദിവസത്തെ സമയം ഉടമകൾക്ക് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |