കോഴിക്കോട് : ജില്ലയിലെ ഡിജിറ്റൽ ഭൂസർവേയുടെ ആദ്യഘട്ടം നവംബർ ഒന്നിന് ആരംഭിക്കും. ജില്ലാതല ഉദ്ഘാടനം ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ നടക്കും. ആദ്യഘട്ടത്തിൽ ജില്ലയിലെ തിരഞ്ഞെടുത്ത 16 വില്ലേജുകളിലാണ് പദ്ധതി നടപ്പാക്കുക. ഇതിന്റെ മന്നോടിയായി ജില്ലാകളക്ടർ ഡോ എൻ. തേജ് ലോഹിത് റെഡ്ഡിയുടെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം ചേർന്നു. ഡിജിറ്റൽ സർവേ നടപടികൾ ആരംഭിക്കുന്നതിന്റെ ഭാഗമായി വില്ലേജ് തലത്തിൽ ക്യാമ്പുകൾ ആരംഭിക്കേണ്ടതുണ്ട്. ഇതിനാവശ്യമായ കെട്ടിട സൗകര്യങ്ങളും മറ്റ് ഭൗതിക സാഹചര്യങ്ങളും സൗജന്യ നിരക്കിൽ ലഭ്യമാക്കുന്നതിന് തദ്ദേശ സ്വയംഭരണ ജനപ്രതിനിധികൾ ഇടപെടണമെന്ന് ജില്ലാ കളക്ടർ യോഗത്തിൽ അറിയിച്ചു.
റവന്യൂ, സർവേ, രജിസ്‌ട്രേഷൻ എന്നീ വകുപ്പുകളുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ സമ്പൂർണ വിജയം പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ മാത്രമേ സാധിക്കുകയുള്ളുവെന്നും മുഴുവൻ ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പുവരുത്താൻ പഞ്ചായത്ത് പ്രതിനിധികൾ ഇടപെടണമെന്നും കളക്ടർ പറഞ്ഞു.
യോഗത്തിൽ വടകര താലൂക്ക് തഹസിൽദാർ പ്രസിൽ, കോഴിക്കോട് താലൂക്ക് തഹസിൽദാർ പ്രേംലാൽ, കൊയിലാണ്ടി താലൂക്ക് ഭൂരേഖ തഹസിൽദാർ ഹരീഷ്, താമരശ്ശേരി താലൂക്ക് ഭൂരേഖ തഹസിൽദാർ ബൽരാജ്, ഉത്തരമേഖല ജോയിന്റ് സർവേ ഡയറക്ടർ ഡി.മോഹൻദേവ്, സർവേ റെയിഞ്ച് അസി. ഡയറക്ടർ എൻ.കെ. രാജൻ, സർവേ സൂപ്രണ്ടുമാരായ രാധാകൃഷ്ണപിള്ള, ഗീതാമണിയമ്മ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |