തിരുവനന്തപുരം: രാജ്യാന്തര ടൂറിസം കേന്ദ്രമായ കോവളത്ത് ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന വികസന പദ്ധതിയുടെ ഡി.പി.ആർ (വിശദ പദ്ധതി രേഖ) അന്തിമഘട്ടത്തിലേക്ക്. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെയും ടൂറിസം വകുപ്പിന്റെയും മാർഗനിർദേശങ്ങൾക്ക് വിധേയമായി സഞ്ചാരികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും വിനോദ സഞ്ചാര വികസനത്തിനാവശ്യമായ പദ്ധതികളും ഉൾപ്പെടുന്ന പദ്ധതിരേഖ കിഫ്ബിയാണ് തയ്യാറാക്കുന്നത്. കളക്ടറുടെ അംഗീകാരം ലഭിച്ചാലുടൻ പദ്ധതി രേഖ അന്തിമമാക്കി കിഫ്ബി സർക്കാരിന് സമർപ്പിക്കും.
കോവളം ഗ്രോ ബീച്ച് മുതൽ ആഴിമല, അടിമലത്തുറ വരെയുള്ള 10 കിലോമീറ്ററിലധികം തീരദേശത്തെ വിനോദ സഞ്ചാര പദ്ധതികൾക്ക് ഉപയോഗപ്പെടുത്തുന്നതാണ് പദ്ധതി. കടലാക്രമണവും കൈയേറ്റവും കാരണം കോവളം ബീച്ച് നഷ്ടപ്പെടുകയും സഞ്ചാരികൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്‌മകൾ ബോദ്ധ്യപ്പെടുകയും ചെയ്‌തതിനെ തുടർന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് മുൻകൈയെടുത്താണ് കോവളം,ആഴിമല,അടിമലത്തുറ ബീച്ചുകളെ ബന്ധപ്പെടുത്തി പദ്ധതി നടപ്പാക്കിയത്.
കോവളത്തെ പരന്ന കടൽത്തീരം സഞ്ചാരികളെ ആകർഷിക്കുംവിധം അണിയിച്ചൊരുക്കുകയാണ് ലക്ഷ്യം. ആഭ്യന്തര - വിദേശ വിനോദ സഞ്ചാരികൾക്ക് പരമാവധി സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം ബീച്ചിലെ വ്യാപാരികളെ നിലനിറുത്താൻ ആവശ്യമായ നടപടികളുമുണ്ടാകും. കോവളം മുതൽ അടിമലത്തുറവരെ കടലാക്രമണം തടയുന്നതിന് കടൽഭിത്തി നിർമ്മിക്കുന്നതിനാണ് പ്രഥമ പരിഗണന. സൈലന്റ് വാലി പാർക്കിൽ സൺബാത്തിനുള്ള വിപുലമായ ക്രമീകരണങ്ങളും ഒരുക്കും.
കോവളമുൾപ്പെടെ മുഴുവൻ സ്ഥലത്തും നടപ്പാതകളും നവീകരിക്കും. ജില്ലാ കളക്ടറായിരുന്ന നവജ്യോത് ഖോസയെ പദ്ധതിക്കാവശ്യമായ സ്ഥലം കണ്ടെത്തി നൽകുന്നതിനും മേൽനോട്ടത്തിനുമായി നോഡൽ ഓഫീസറായി നിയമിച്ചിരുന്നു. പുതുതായി ചുമതലയേറ്റ കളക്ടർക്ക് ഫയലുകൾ പഠിച്ച് പദ്ധതി മനസിലാക്കേണ്ടതിനാലാണ് കളക്ടറേറ്റിൽ നിന്നുള്ള അനുമതി വൈകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |