തിരുവനന്തപുരം:നൂറിന്റെ നിറവിലേക്ക് കടക്കുന്ന കേരള ജനതയുടെ പ്രിയങ്കരനായ നേതാവ് വി.എസ്.അച്യുതാനന്ദന് പിറന്നാൾ ദിനത്തിൽ ആശംസാ പ്രവാഹം. മകൻ വി.എ.അരുൺകുമാറിന്റെ ഫോണിലൂടെയും സമൂഹമാദ്ധ്യമങ്ങളിലൂടെയുമാണ് ആശംസകൾ ഒഴുകിയത്.
ബാർട്ടൺഹില്ലിലെ മകന്റെ വീട്ടിൽ പൂർണ വിശ്രമത്തിൽ കഴിയുന്ന വി .എസിന്റെ പിറന്നാളിന് ഇത്തവണയും ആഘോഷങ്ങളുണ്ടായില്ല. ചെറിയ പിറന്നാൾ സദ്യ ഒരുക്കി, പായസമുൾപ്പെടെ. കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത് കേക്ക് മുറിച്ചു. അണുബാധ ഉണ്ടാകാതിരിക്കാൻ സന്ദർശകർക്ക് കർശനനിയന്ത്രണം ഡോക്ടർമാർ നിർദേശിച്ചതിനാൽ പ്രമുഖ നേതാക്കളോ അടുത്ത ബന്ധുക്കളോ എത്തിയില്ല. സ്പീക്കർ എ.എൻ.ഷംസീറും വി.കെ.പ്രശാന്ത് എം.എൽ.എയും വീട്ടിലെത്തി മകൻ അരുൺകുമാറിനെയും വി.എസിന്റെ പത്നി വസുമതിയെയും കണ്ട് അദ്ദേഹത്തിന്റെ ആരോഗ്യ വിവരങ്ങൾ അന്വേഷിച്ചു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അരുൺ കുമാറിനെ ഫോണിൽ വിളിച്ച് പിറന്നാൾ ആശംസകൾ നേർന്നു. 'നൂറാം വയസിലേക്ക് കടക്കുന്ന വി. എസിന് കേരളത്തിലെ ജനങ്ങൾക്കൊപ്പം ഞാനും ആരോഗ്യവും സന്തോഷവും നേരുന്നു' എന്ന് ഗവർണർ ട്വീറ്റ് ചെയ്തു. 'തൊണ്ണൂറ്റിയൊമ്പതാം ജന്മദിനം ആഘോഷിക്കുന്ന പ്രിയസഖാവ് വി.എസിന് ഹൃദയം നിറഞ്ഞ ആശംസകൾ'-മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.
സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, എം .എ. ബേബി, വൃന്ദ കാരാട്ട്, സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ എന്നിവരും ഫോണിൽ വിളിച്ച് ആശംസ അറിയിച്ചു. സി.പി. എം കേന്ദ്ര കമ്മിറ്റി ഔദ്യോഗിക ഫേസ് ബുക്ക് പേജിൽ വി .എസിന്റെ ചിത്രം പങ്കുവച്ച് ആശംസ നേർന്നു. പാർട്ടി പ്രവർത്തകരും ജനങ്ങളും വി.എസിന്റെ ചിത്രവും ദൃശ്യങ്ങളും സാമൂഹ്യമാദ്ധ്യമങ്ങളിൽ പങ്കുവച്ചാണ് പ്രിയ നേതാവിന് ജന്മദിനം ആശംസിച്ചത്.
ആലപ്പുഴ പുന്നപ്ര വെന്തലത്തറ വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഓക്ടോബർ 20 നായിരുന്നു വി. എസിന്റെ ജനനം. പുന്നപ്ര വയലാർ സമര നായകനായ വി .എസ് രാജ്യത്തെ ഏറ്റവും മുതിർന്ന കമ്യൂണിസ്റ്റ് നേതാവും സി.പി.എമ്മിന്റെ സ്ഥാപക നേതാവുമാണ്. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, നിയമസഭാ സാമാജികൻ, ഭരണപരിഷ്‌കാര കമ്മീഷൻ അദ്ധ്യക്ഷൻ, പോളിറ്റ് ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി, ദേശാഭിമാനി പത്രാധിപർ തുടങ്ങിയ പദവികൾ വഹിച്ചു. 1939ൽ സ്റ്റേറ്റ് കോൺഗ്രസിൽ ചേർന്ന വി .എസ് 1940ൽ പതിനേഴാം വയസിലാണ് കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |