കീവ് : യൂറോപ്യൻ പാർലമെന്റിന്റെ ഈ വർഷത്തെ സഖറോവ് പ്രൈസ് യുക്രെയിൻ ജനതയ്ക്ക്. മനുഷ്യാവകാശങ്ങൾക്കും ചിന്താ സ്വാതന്ത്ര്യങ്ങൾക്കും വേണ്ടി പോരാടുന്ന വ്യക്തികളെയും സംഘടനകളെയും ആദരിക്കുന്നതാണ് സഖറോവ് പ്രൈസ്.
റഷ്യൻ അധിനിവേശത്തിനെതിരെ നടത്തുന്ന ധീരമായ ചെറുത്തുനിൽപ് മുൻനിറുത്തിയാണ് യുക്രെയിൻ ജനതയെ പുരസ്കാരത്തിലൂടെ ആദരിക്കാൻ തീരുമാനിച്ചതെന്ന് യൂറോപ്യൻ പാർലമെന്റ് പ്രസിഡന്റ് റൊബർട്ട മെറ്റ്‌സോല പറഞ്ഞു.
സമ്മാനത്തുകയായ 50,000 യൂറോ യുക്രേനിയൻ സിവിൽ സൊസൈറ്റി പ്രതിനിധികൾക്ക് കൈമാറുമെന്നാണ് റിപ്പോർട്ട്. യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ നൽകുന്ന പിന്തുണയ്ക്ക് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി നന്ദി അറിയിച്ചു.
ജയിലിൽ കഴിയുന്ന വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജ്, കൊളംബിയയിൽ രൂപം കൊണ്ട മനുഷ്യാവകാശ സംഘടനയായ 'ട്രൂത്ത് കമ്മിഷൻ" എന്നിവരായിരുന്നു ഈ വർഷത്തെ മറ്റ് നോമിനികൾ. സോവിയറ്റ് ശാസ്ത്രജ്ഞനും സമാധാന നോബൽ ജേതാവുമായ ആൻഡ്രെ സഖറോവിന്റെ പേരിലുള്ളതാണ് സഖറോവ് പ്രൈസ്.
1988 മുതൽ നൽകി വരുന്ന സഖറോവ് പ്രൈസ് നെൽസൺ മണ്ടേല, ഓംഗ് സാൻ സൂചി, തസ്ലിമ നസ്രിൻ, ജാഫർ പനാഹി, മലാല യൂസഫ് സായി തുടങ്ങിയവർക്ക് ലഭിച്ചിട്ടുണ്ട്. റഷ്യൻ പ്രതിപക്ഷ നേതാവും ക്രെംലിൻ വിമർശകനുമായ അലെക്സി നവാൽനിയ്ക്കായിരുന്നു കഴിഞ്ഞ വർഷം സഖറോവ് പ്രൈസ് ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |