കൊച്ചി: സമുദ്രത്തിലെ മത്സ്യങ്ങളുടെ ലഭ്യത സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ ആൻഡമാൻ നിക്കോബാർ ഭരണകൂടത്തിന് കൊച്ചിയിലെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സി.എം.എഫ്.ആർ.ഐ) സാങ്കേതികസഹായം. മത്സ്യലഭ്യതയുടെ കണക്കെടുക്കാനും വിശകലനം ചെയ്യാനും സി.എം.എഫ്.ആർ.ഐ വികസിപ്പിച്ച സോഫ്‌റ്റ്‌വെയർ അടിസ്ഥാനമാക്കിയ സാപ്ളിംഗ് രീതിക്ക് ദ്വീപ് ഭരണകൂടം തുടക്കമിട്ടു. ഇലക്ട്രോണിക് ടാബ്ലെറ്റുകൾ ഉപയോഗിച്ച് ഓൺലൈനായാണ് വിവരശേഖരണം.
സി.എം.എഫ്.ആർ.ഐയിൽ പരിശീലനം നേടിയശേഷമാണ് ദ്വീപിലെ ഫിഷറീസ് വകുപ്പ് വിവരശേഖരണം ആരംഭിച്ചത്. മത്സ്യലഭ്യത വിശകലനം ചെയ്യുന്ന വിവരശേഖരണം ആദ്യമായാണ് ആൻഡമാൻ ദ്വീപുകളിൽ നടപ്പാക്കുന്നത്.
ആൻഡമാൻ നിക്കോബാർ ഫിഷറീസ് വകുപ്പ് സെക്രട്ടറി ജി. സുധാകർ പദ്ധതി ഉദ്ഘാടനം ചെയ്തു.
ആൻഡമാൻ നിക്കോബാർ ഫിഷറീസ് ഡയറക്ടർ ഹർമീന്ദർ സിംഗ്, ജോയിന്റ് ഡയറക്ടർ ഡോ.കെ. ഗോപാൽ, സി.എം.എഫ്.ആർ.ഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.ജെ. ജയശങ്കർ എന്നിവർ സംസാരിച്ചു.
''ഐക്യരാഷ്ട്രസഭയുടെ കീഴിലെ ലോകഭക്ഷ്യ കാർഷിക സംഘടനയുടെ (എഫ്.എ.ഒ) അംഗീകാരമുള്ളതാണ് സി.എം.എഫ്.ആർ.ഐയുടെ സാംപ്ലിംഗ് രീതി. ഇന്ത്യയുടെ എല്ലാ മത്സ്യമിറക്കുന്ന കേന്ദ്രങ്ങളിൽ നിന്നും കണക്കെടുക്കുന്നുണ്ട്. ശേഖരിക്കുന്ന വിവരം കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിനും കേരളം, മഹാരാഷ്ട്ര, ഗോവ, കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങൾക്കും കൈമാറുന്നുണ്ട്.
ഡോ.എ. ഗോപാലകൃഷ്ണൻ, ഡയറക്ടർ
സി.എം.എഫ്.ആർ.ഐ
''ആഴക്കടൽ മത്സ്യബന്ധനം, കടലിലെ കൂടുമത്സ്യകൃഷി, കടൽപ്പായൽ കൃഷി എന്നിവയുടെ വികസനത്തിനും സി.എം.എഫ്.ആർ.ഐയുടെ പിന്തുണ തേടും.""
ജി. സുധാകർ, സെക്രട്ടറി
ആൻഡമാൻ നിക്കോബാർ ഫിഷറീസ് വകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |