കോഴിക്കോട്: സ്ഥാനമാനങ്ങളുടെ വീതം വയ്പിൽ ഉടക്കി ജെ.ഡി.എസ് -എൽ.ജെ.ഡി ലയന അനിശ്ചിതമായി നീളുന്നു. പരസ്പരം ഒരു മേശയ്ക്ക് ചുറ്റും ഇരിക്കാനാവാതെ കാര്യങ്ങൾ മുന്നോട്ട് പോകുന്നതിനിടെ, എൽ.ജെ.ഡി സംസ്ഥാന സെക്രട്ടേറിയറ്റ് 27ന് കോഴിക്കോട്ട് ചേരും. ഒന്നുകിൽ ലയനം വേഗത്തിലാക്കുക, അല്ലെങ്കിൽ പഴയതു പോലെ ഒറ്റയ്ക്ക് എൽ.ഡി.എഫിൽ തുടരുകയെന്നതാണ് അജൻഡ. ഇതിന് പിന്നാലെ, 28ന് ജെ.ഡി.എസ് നാഷണൽ എക്‌സിക്യുട്ടീവും ചേരുന്നതായാണ് വിവരം.
കറ്റയേന്തിയ കർഷകസ്ത്രീ ചിഹ്നവുമായി ഒറ്റപ്പാർട്ടിയായി മുന്നോട്ട് പോകുമോയെന്നത് ഇരുപാർട്ടികളുടെയും യോഗത്തിന് ശേഷം വ്യക്തമാവും. ലയനം സാദ്ധ്യമായാൽ, കേരളത്തിൽ മൂന്ന് എം.എൽ.എമാരുള്ള സോഷ്യലിസ്റ്റ് പാർട്ടിയായി മാറും. ലയിക്കാൻ തീരുമാനിച്ച ഘട്ടത്തിൽ, സംസ്ഥാന പ്രസിഡന്റ് സ്ഥാനം ശ്രേയാംസ്‌കുമാറിന് കിട്ടണമെന്നായിരുന്നു എൽ.ജെ.ഡിയുടെ വാദം. എന്നാൽ എൽ.ജെ.ഡി, ജെ.ഡി.എസിലേക്കാണ് ലയിക്കുന്നതെന്നും, പ്രസിഡന്റ് സ്ഥാനം ഒഴിച്ചുള്ള എന്തും ചോദിക്കാമെന്നുമുള്ള എതിർ വാദത്തിന് എൽ.ജെ.ഡിക്ക് വഴങ്ങേണ്ടി വന്നു. നിലവിലെ ജെ.ഡി.എസ് പ്രസിഡന്റ് മാത്യു ടി.തോമസ് എം.എൽ.എ തന്നെ തുടരാനും സീനിയർ വൈസ് പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി ജനറൽ പദവികൾ എൽ.ജെ.ഡിക്ക് നൽകാനുമായിരുന്നു ധാരണ. ജെ.ഡി.എസിന്റെ നിലവിലെ 72 അംഗ സംസ്ഥാന കമ്മിറ്റിക്കൊപ്പം, 72 എൽ.ജെ.ഡിക്കാരെക്കൂടി ഉൾപ്പെടുത്തി എണ്ണം 144. ഭാരവാഹികൾ പത്ത് വീതം ശ്രേയാംസ് കുമാറിന് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പദവിയും വാഗ്ദാനം ചെയ്തു. അതേ സമയം, രണ്ട് പാർട്ടികളിലെയും സീനിയർ നേതാക്കൾ കൈയിലുള്ള പദവികൾ വച്ചുമാറാനാവില്ലെന്ന നിലപാടിലാണ്.
ജില്ലാകമ്മിറ്റികൾ വീതം വയ്ക്കലാണ് മറ്റൊരു കീറാമുട്ടി. ഏഴെണ്ണം വീതം വീതിക്കാമെന്ന് തത്വത്തിൽ ധാരണയായെങ്കിലും, കോഴിക്കോടടക്കം മലബാറിലെ പ്രധാന ജില്ലാകമ്മിറ്റികൾക്ക് വേണ്ടി എൽ.ജെ.ഡി പിടി മുറുക്കിയതിനോട് ജെ.ഡി.എസ് യോജിച്ചില്ല. ദേശീയതലത്തിൽ ശരത് യാദവ് നേതൃത്വം നൽകുന്ന എൽ.ജെ.ഡി, ലാലുപ്രസാദ് യാദവിന്റെ ആർ.ജെ.ഡിയിൽ ലയിച്ചതാണ്, ഏതാനും വർഷമായി കേരളത്തിൽ പിണങ്ങി നിൽക്കുന്ന സോഷ്യലിസ്റ്റ് പാർട്ടികളുടെ ലയനത്തിന് കളമൊരുക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |