കോഴിക്കോട്: കുടുംബ വഴക്കിനെ തുടർന്ന് മാതാവിന്റെ പക്കൽ നിന്നും 12 ദിവസം പ്രായമായ കുഞ്ഞിനെ എടുത്തുകൊണ്ടു പോവുകയായിരുന്ന പിതാവിനെയും പിതൃ മാതാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിമാട്കുന്ന് പൂളക്കടവ് ബിജിലി ഹൗസിൽ ആദിൽ (26), മാതാവ് സാക്കിറ (52) എന്നിവരാണ് കസ്റ്റഡിയിലായത്. ഇവർ സഞ്ചരിച്ച കാർ സുൽത്താൻ ബത്തേരിയിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിച്ചായിരുന്നു ചേവായൂർ പൊലീസിന്റെ അന്വേഷണം.
മലപ്പുറം മങ്കട സ്വദേശിനിയാണ് ആദിലിന്റെ ഭാര്യ. രാവിലെ കുട്ടിയുമായി സ്വന്തം വീട്ടിലേക്ക് പോവാൻ ഒരുങ്ങവെ ഭർത്താവും മാതാവും ചേർന്ന് തടയുകയായിരുന്നു. കുട്ടിയെ എടുക്കാതെ മങ്കടയിലേക്ക് പോയിക്കൊള്ളാൻ നിർദേശിക്കുകയും ചെയ്തു. അതിനുശേഷം ആദിലും മാതാവ് സാക്കിറയും കുട്ടിയുമായി ബംഗളുരുവിലേക്ക് പുറപ്പെടുകയുമായിരുന്നു. ഇതെത്തുടർന്നാണ് കുഞ്ഞിന് മുലപ്പാൽ കൊടുക്കേണ്ടതുണ്ടെന്നും കുട്ടിയെ വിട്ടു കിട്ടണമെന്നും ആവശ്യപ്പെട്ട് യുവതി ചേവായൂർ പൊലീസിനെ സമീപിച്ചത്.
പൊലീസ് യുവതിയെയും കൂട്ടി പൂളക്കടവിലെ ഭർതൃവീട്ടിലെത്തിയപ്പോഴേക്കും വീട് അടഞ്ഞു കിടക്കുകയായിരുന്നു. തുടർന്ന് പൊലീസ് കക്കോടിയിലടക്കമുള്ള ബന്ധുവീടുകളിൽ വ്യാപകമായ പരിശോധന നടത്തി. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഘം വയനാട് ഭാഗത്താണെന്ന് മനസിലായത്. ചെക്ക് പോസ്റ്റുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടന്നു. സുൽത്താൻ ബത്തേരിയിൽ വെച്ച് കാർ തടഞ്ഞുനിർത്തിയാണ് പൊലീസ് കുഞ്ഞിനെ മോചിപ്പിച്ചത്. പ്രതികൾക്കെതിരെ ജുവനൈൽ ആക്ട് പ്രകാരം തട്ടിക്കൊണ്ടുപോകലിനും കേസെടുത്തിട്ടുണ്ട്. ബംഗളൂരുവിൽ ജോലി ചെയ്യുന്ന ആദിൽ അവിടേക്കാണ് കുഞ്ഞിനെ കൊണ്ടുപോകാൻ ശ്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |