കൊച്ചി: ഇടപ്പള്ളി തോട് വികസനത്തിനുള്ള നടപടികൾ വെള്ളത്തിൽ വരച്ച വരപോലെ...നഗരത്തിലെ കനാലുകളുടെ വികസനത്തിനൊപ്പം ഇടപ്പള്ളി തോടിന്റെ വീതികൂട്ടലും നടക്കുമെന്ന് അധികൃതർ പറഞ്ഞിരുന്നെങ്കിലും നടപടികൾ ആരംഭിക്കാൻ ഇനിയും മാസങ്ങളെടുക്കുമെന്നാണ് എം.എൽ.എമാർ ഉൾപ്പെടെയുള്ളവർ സൂചിപ്പിക്കുന്നത്.
നാല് നഗരസഭകളിലായി ശരാശരി 11 കിലോമീറ്ററിലേറെയുള്ള ഇടപ്പള്ളി തോടിന്റെ വികസനത്തിന് തടസമായി വൻകിട നിർമ്മാണങ്ങൾ പലതുണ്ടെങ്കിലും 1,528 കോടി രൂപയുടെ കിഫ്ബി വികസന പദ്ധതിയിലാണ് പ്രതീക്ഷയേറെയും.
നാല് പതിറ്റാണ്ട് മുൻപ് ചരക്ക് വള്ളങ്ങളും വഞ്ചിയും ബോട്ട് സർവീസുമെല്ലാം ഉണ്ടായിരുന്ന കൊച്ചി നഗരത്തിലെ പ്രധാന ജലപാതകളിലൊന്നാണിത്. പഴയ വീതിയും ആഴവുമില്ലാതെ പലയിടത്തും ജലാശയത്തിന് നടുവിലേക്ക് വരെ നീണ്ട നിർമ്മാണങ്ങളുണ്ട്.
സർവേകളും റീസർവേകളും സ്ഥലമേറ്റെടുപ്പും ഒക്കെ ഇടയ്ക്കിടെ നടക്കും. പക്ഷേ, ഒന്നിനും ഒരു വ്യവസ്ഥയുമില്ല. സർക്കാരുകളും പ്രാദേശിക ഭരണകൂടങ്ങളും മാറി വന്നപ്പോഴെല്ലാം തോടിന്റെ നവീകരണം ചർച്ചയായെങ്കിലും ഒന്നും നടന്നില്ല.
നവീകരണം എന്നാരംഭിക്കുമെന്നോ സർവേ, ഏറ്റെടുക്കൽ നടപടികൾ എന്ന് പൂർത്തിയാകുമെന്നോ ഒന്നും ആർക്കുമറിയില്ല.
കൈയ്യേറ്റം കണ്ടെത്തി അതിർത്തി തിരിച്ചുനൽകിയ അഞ്ച് ഏക്കറോളം ഭൂമിയിൽ ഒരിഞ്ച് പോലും ഇപ്പോൾ കൊച്ചി നഗരസഭയുടെ കൈവശമില്ല. ഈ ഭൂമിയെല്ലാം നഗരസഭയറിയാതെ റവന്യൂവകുപ്പ് പതിച്ചു നൽകി.
വീണ്ടും ചർച്ചകളിൽ
കനാൽ വികസനവും വീതികൂട്ടലും സംബന്ധിച്ച് കഴിഞ്ഞ ദിവസം നടന്ന ജനപ്രതിനിധികളുടെ യോഗത്തിൽ ഇടപ്പള്ളി തോട് വികസനം ചർച്ചയായിരുന്നു. ആദ്യം മാർക്കറ്റ് കനാൽ നവീകരണവും പിന്നാലെ ഇടപ്പള്ളി തോട് വികസനവും എന്നാണ് യോഗത്തിൽ ധാരണയായത്. പക്ഷേ, മാർക്കറ്റ് കനാൽ വികസനത്തിന് എട്ട് മുതൽ പത്ത് മാസം വരെയെടുക്കുമെന്നാണ് വിവരം.
അങ്ങനെയെങ്കിൽ ഇടപ്പള്ളി തോട് വികസനത്തിന്റെ പ്രാരംഭ നടപടികൾക്ക് പോലും ഒരു വർഷത്തിലേറെ സമയമെടുക്കുമെന്ന കാര്യം ഉറപ്പ്.
ഇടപ്പള്ളി തോട്
ആരംഭം- പെരിയാറിലെ മുട്ടാർ നിന്ന്
അവസാനം- ചമ്പക്കര കനാലിൽ ചിത്രപ്പുഴയ്ക്ക് സമീപം
ദൂരം- 12 കിലോമീറ്റർ
കടന്നുപോകുന്ന നഗരസഭകൾ: കൊച്ചി, കളമശേരി, തൃക്കാക്കര, ഏലൂർ
തുകലൻ കുത്തിയ തോട്
തുകലൻ എന്നയാൾ നിർമ്മിച്ചതിനാൽ ഇങ്ങനെയുമൊരു പേരും ഇടപ്പള്ളി തോടിനുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |