തൃശൂർ: ഗോത്രവർഗക്കാർ മാത്രം അഭിനയിക്കുകയും ശബ്ദം നൽകുകയും ചെയ്ത പ്രിയനന്ദനന്റെ ഇരുള ഭാഷയിലുള്ള സിനിമ 'ധബാരി ക്യുരുവി' ഇന്ത്യൻ പനോരമയിലേക്ക്. നവംബർ 20 മുതൽ 28 വരെ ഗോവയിൽ നടക്കുന്ന 53ാമത് ചലച്ചിത്രമേളയിൽ ഫീച്ചർ ഫിലിം വിഭാഗത്തിൽ പ്രദർശിപ്പിക്കും. ഫീച്ചർ വിഭാഗത്തിൽ 25ഉം നോൺ ഫീച്ചറിൽ 20ഉം സിനിമകളാണ് തെരഞ്ഞെടുത്തത്.
അട്ടപ്പാടിയിലെ ഇരുള, മുഡുക, കറുംബ, വടുക വിഭാഗക്കാരായ 60 അഭിനേതാക്കളിൽ കൂടുതലും ഇരുളരാണ്. അഭിനയ പരിശീലന ക്യാമ്പ് നടത്തി 150 പേരിൽ നിന്നായിരുന്നു തെരഞ്ഞെടുപ്പ്. അട്ടപ്പാടിയാണ് ലൊക്കേഷൻ. കഥയും തിരക്കഥയും അദ്ദേഹം തന്നെ. മകൻ അശ്വഘോഷന്റേതാണ് ഛായാഗ്രഹണം. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നിർണ്ണയിച്ച അന്തിമ ജൂറിക്ക് മുന്നിൽ ധബാരി ക്യുരുവി പ്രദർശിപ്പിച്ചില്ലെന്നും അതിൽ ബാഹ്യ ഇടപെടലുണ്ടെന്നും പ്രിയനന്ദനൻ ആരോപിച്ചിരുന്നു.
ധബാരി ക്യുരുവി
ഗോത്രഭാഷയിൽ ധബാരി ക്യുരുവിയെന്നാൽ അച്ഛനാരെന്ന് അറിയാത്ത പക്ഷിയെന്നാണ് അർത്ഥം. ഗോത്ര വർഗക്കാർക്കിടയിലെ മിത്തിലെ പക്ഷിയാണിത്. അവിവാഹിതരായ അമ്മമാരും സ്ത്രീകളുമുള്ള അട്ടപ്പാടിയിലെ ഗോത്രവർഗ്ഗക്കാരുടെ ആചാരങ്ങളുടെ പശ്ചാത്തലത്തിലാണ് മൂന്ന് പെൺകുട്ടികളുടെ കഥ പറയുന്നത്. അനുപ്രശോഭിനി, മീനാക്ഷി, ശ്യാമിനി, ഗോക്രി എന്നിവർ പ്രധാന വേഷത്തിലെത്തുന്നു. അയ്യപ്പനും കോശിയും സിനിമയിലെ ഗാനം പാടിയ നഞ്ചിയമ്മയും പഴനിസ്വാമിയും അഭിനേതാക്കളാണ്.
ദാരിദ്ര്യം, നിരക്ഷരത, അരക്ഷിത സാമൂഹിക സാഹചര്യം തുടങ്ങിയവയാൽ അട്ടപ്പാടി, വയനാട് എന്നിവിടങ്ങളിലെ ഗോത്ര സമൂഹത്തിൽ അവിവാഹിത അമ്മമാരുടെ എണ്ണം കൂടുകയാണ്. 2010ലെ വനിതാ കമ്മിഷൻ സർവേ പ്രകാരം അട്ടപ്പാടിയിൽ മാത്രം 14നും 20നുമിടയിലുള്ള അവിവാഹിത അമ്മമാരുടെ എണ്ണം 2000ൽ അധികമാണ്.
ലോകസിനിമയിൽ ആദ്യമായാണ് ഗോത്രവർഗത്തിൽപെട്ടവർ മാത്രം അഭിനയിച്ച സിനിമയുണ്ടാകുന്നത്. ഒരു ചലച്ചിത്രം പോലും കാണാത്ത നിരവധി പേർ ഇതിൽ അഭിനയിക്കുന്നു.
പ്രിയനന്ദനൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |