കൊട്ടാരക്കര: അയൽവാസിയുമായുണ്ടായ തർക്കത്തിനിടെ കൊട്ടാരക്കരയിൽ യുവ അഭിഭാഷകന് വെടിയേറ്റു. കൊട്ടാരക്കര കിഴക്കേക്കര മഹാത്മ നഗർ മുതിരവിള പുത്തൻവീട്ടിൽ എം.കെ. മുകേഷിനാണ് (38) വെടിയേറ്റത്.
വലത് തോളിന് പരിക്കേറ്റ മുകേഷിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ മുകളുവിള പ്രിൻസ് ബംഗ്ലാവിൽ പ്രൈം എബി അലക്സിനെ (38) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. വധശ്രമത്തിനാണ് കേസ്. എയർഗണ്ണും പെല്ലറ്റുകളും പൊലീസ് കണ്ടെടുത്തു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
പൊലീസ് പറയുന്നത്: ബുധനാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. രാത്രി 10ന് ജിംനേഷ്യത്തിൽ നിന്ന് വീട്ടിലേക്ക് പോകുംവഴി പ്രൈം എബി അലക്സിനെ മുകേഷും രണ്ട് കൂട്ടുകാരും ചേർന്ന് തടഞ്ഞുനിറുത്തിയത് സംഘർഷത്തിനിടയാക്കി. തുടർന്ന് പ്രൈം വീട്ടിലേക്ക് പോയെങ്കിലും പിന്നാലെ മുകേഷും സംഘവുമെത്തി വീടിനുനേരെ കല്ലെറിഞ്ഞു.
ഈ സമയത്താണ് പ്രൈം എയർ ഗണ്ണെടുത്ത് ആദ്യം ആകാശത്തേക്കും തുടർന്ന് വീട്ടുമുറ്റത്ത് നിന്ന മുകേഷിന് നേർക്കും നിറയൊഴിച്ചത്. മുകേഷിന്റെ കുടുംബവുമായി ബന്ധപ്പെട്ട് പ്രൈമിനെതിരെ ചില ആക്ഷേപങ്ങൾ നിലനിന്നിരുന്നു.
ഇത് സംബന്ധിച്ച് ഒരുവർഷമായി ഇവർ നിരന്തരസംഘർഷത്തിലാണ്. ഇരുവരുടെയും വീടുകൾക്ക് നേരെ ആക്രമണമുണ്ടായതടക്കം നിരവധി സംഭവങ്ങളുണ്ട്. മാസങ്ങൾക്ക് മുമ്പ് മുകേഷിന്റെ പിതാവിന്റെ തലയ്ക്ക് ഹെൽമെറ്റ് കൊണ്ട് അടിച്ചുപൊട്ടിച്ചുവെന്നതിനും പ്രൈമിനെതിരെ കേസുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |